കോവളം: ഇന്ധനവില വർദ്ധനവിന് പിന്നാലെ കൊവിഡിന്റെ രണ്ടാം തരംഗം കൂടി എത്തിയതോടെ മത്സ്യത്തൊഴിലാളികൾ ദുരിതത്തിൽ. കടലിൽ മത്സ്യം കുറഞ്ഞതും വെള്ളത്തിന്റെ അമിത ചൂടുകാരണം ഇവ ഗതിമാറി പോയതും തിരിച്ചടിയായി.
കഴിഞ്ഞ ഒരു മാസമായി ചെറു ബോട്ടുകളിൽ കാര്യമായൊന്നും വലയിലായിട്ടില്ല. ദിവസങ്ങളോളം കടലിൽ തങ്ങിയിട്ടും വെറും കൈയോടെ തിരിച്ചുവരേണ്ട അവസ്ഥയാണ്. ഓരോ തവണയും പോയി വരുമ്പോൾ വിഴിഞ്ഞത്ത് യന്ത്രവത്കൃത യാനങ്ങൾക്ക് ഒന്നരലക്ഷം രൂപ വരെ കടബാദ്ധ്യതയാണ്. ഡീസലിന് വില വർദ്ധിച്ചതു മുതൽ നഷ്ടക്കണക്കു മാത്രമുള്ള മത്സ്യമേഖലയിൽ സാമ്പത്തിക പ്രതിസന്ധി വർദ്ധിക്കുന്നു.
ചെറുതും വലുതുമായി ഇരുന്നൂറോളം ബോട്ടുകൾ മീൻപിടിത്തത്തിനുപോകുന്ന വിഴിഞ്ഞത്ത് ഇവയിൽ പലതും കരയടുപ്പിച്ചിരിക്കുകയാണ്. ഒരു തവണ കടലിൽ പോകണമെങ്കിൽ 500 മുതൽ 1000 വരെ ലീറ്റർ ഡീസൽ വേണം. വലിയ ബോട്ടുകൾക്കു ഡീസലിനു മാത്രം 50,000 രൂപയോളം ചെലവുണ്ട്. മൂന്ന് ദിവസം വരെ കടലിൽ തങ്ങി തിരിച്ചു വരുമ്പോൾ 20,000 രൂപയുടെ മത്സ്യമാണ് ലഭിക്കുന്നത്. ഇങ്ങനെ ഓരോ യാത്രയിലും നഷ്ടക്കണക്ക് കൂടുകയാണ്. അയല, നൊത്തോലി, ചാള, ചെറുചൂര എന്നിവയാണ് കുറഞ്ഞ തോതിൽ കിട്ടുന്നത്. കോടികളുടെ വിദേശനാണ്യം നേടിത്തരുന്ന കയറ്റുമതിയും പ്രതിസന്ധിയിലായി. കടലേറ്റവും പ്രളയവും ഓഖിയും അതിജീവിച്ച മത്സ്യത്തൊഴിലാളികൾക്ക് കൊവിഡ് സൃഷ്ടിച്ച ദാരിദ്രത്തിൽ നിന്ന് കരകയറാനായിട്ടില്ല. അടുത്തമാസം ട്രോളിംഗ് നിരോധനം തുടങ്ങുന്നതോടെ പ്രതിസന്ധി രൂക്ഷമാകും.
സർക്കാർ ഇടപെടണം
------------------------------------------
മാർച്ച്, ഏപ്രിൽ മാസങ്ങളിൽ സാധാരണയായി നല്ല മീൻ കിട്ടാറുണ്ട്. എന്നാൽ ഇത്തവണ മുൻ വർഷങ്ങളേക്കാൾ ഗണ്യമായ കുറവുണ്ടായെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. കാലാവസ്ഥാ മാറ്റത്തിൽ മത്സ്യസമ്പത്ത് കുറഞ്ഞതും കടലിന്റെ അടിത്തട്ടിലുണ്ടാകുന്ന മർദ്ദവ്യത്യാസവും ഒഴുക്കിന്റെ ദിശാമാറ്റവും ബാധിച്ചു. മത്സ്യത്തൊഴിലാളികളെ സഹായിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം.
വിഴിഞ്ഞത്തുള്ള വള്ളങ്ങൾ - 2000ത്തോളം
വിവിധ മേഖലകളിൽ
ജോലി ചെയ്യുന്നത് - 12,000ത്തോളം പേർ
2018-19 ൽ 13,92,559 ടൺ മത്സ്യവിഭവങ്ങളാണ്
ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്‌തതെന്നാണ് കണക്ക്
ദുരിതത്തിലായത്
-------------------------------
മത്സ്യത്തൊഴിലാളികൾ
മീൻ വാങ്ങി വില്പനനടത്തുന്ന
മത്സ്യത്തൊഴിലാളി സ്ത്രീകൾ
വള്ളങ്ങളിലേക്കുള്ള മണ്ണെണ്ണയും
മീൻപിടിത്ത ഉപകരണങ്ങൾ
വിൽക്കുന്നവർ
ഐസ് ഫാക്ടറികളുമായി
ഉടമകളും തൊഴിലാളികളും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |