SignIn
Kerala Kaumudi Online
Friday, 19 April 2024 5.39 PM IST

ലോക്ക് ഡൗണിൽ അന്നം മുടക്കാതെ...

kk

തിരുവനന്തപുരം: ലോക്ക് ഡൗണിൽ ആഹാരമില്ലാതെ ബുദ്ധിമുട്ടുന്നവർക്ക് ആശ്രയമായി ജില്ലയിൽ നൂറ് കുടുംബശ്രീ ജനകീയ ഹോട്ടലുകൾ.കൊവിഡ് രോഗബാധിതരായി വീടുകളിൽ കഴിയുന്നവർക്കും പണിക്ക് പോകാനാവാതെ ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവർക്കും തെരുവിൽ അലയുന്നവർക്കുമെല്ലാം ആശ്രയമാകുകയാണ് ജനകീയ ഹോട്ടലുകൾ. കഴിഞ്ഞ ലോക്ക് ഡൗണിൽ തദ്ദേശ സ്ഥാപനങ്ങളിൽ ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചണുകളുടെ തുടർച്ചയെന്നോണം കുറഞ്ഞ ചെലവിൽ ജനങ്ങൾക്ക് ഭക്ഷണം നൽകാൻ ലക്ഷ്യമിട്ട് വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി സർക്കാർ ആരംഭിച്ച പദ്ധതിയാണിത്.

ജനകീയ ഹോട്ടലിൽ നിന്ന് ആവശ്യക്കാർക്ക് ഭക്ഷണം കുറഞ്ഞ ചെലവിൽ നൽകും. ഇതോടൊപ്പം തെരുവിൽ അന്തിയുറങ്ങുന്നവർക്കും നിർദ്ധനർക്കുമെല്ലാം തദ്ദേശ സ്ഥാപനങ്ങളുടെ ചെലവിൽ ഇവിടെ നിന്നുള്ള പൊതിച്ചോറ് റാപിഡ് റെസ്‌പോൺസ് ടീമിലെ വോളന്റിയേഴ്‌സ് എത്തിക്കുകയും ചെയ്യും. കൊവിഡിന്റെ ആദ്യവരവിൽ കമ്മ്യൂണിറ്റി കിച്ചണുകൾ വഴിയായിരുന്നു രോഗികൾക്കും നിർദ്ധനർക്കും ഭക്ഷണം ഒരുക്കി നൽകിയിരുന്നതെങ്കിൽ ഇക്കുറി പണം കൊടുത്തു വാങ്ങാൻ കഴിവുള്ളവർക്കും ഇല്ലാത്തവർക്കുമെല്ലാം കുടുംബശ്രീ ജനകീയ ഹോട്ടൽ വഴിയാണ് ഭക്ഷണം നൽകുന്നത്.

വീടുകളിൽ ക്വറന്റൈനിൽ കഴിയുന്നവർ കൺട്രോൾ റൂമിലോ കൗൺസിലർമാരെയോ വിവരമറിയിച്ചാൽ ആർ.ആർ.ടി വോളന്റിയർമാർ ഭക്ഷണം വീടുകളിലെത്തിക്കും

അനാഥരും നിർദ്ധനരുമായവർക്കുമുള്ള ഭക്ഷണവും വോളന്റിയർമാർ സൗജന്യമായി എത്തിച്ചുനൽകും. ഇതിനുള്ള തുക തദ്ദേശ സ്ഥാപനങ്ങളാണ് വഹിക്കുന്നത്


ജനകീയമായ കുടുംബശ്രീ ജനകീയ ഹോട്ടൽ

80 ജനകീയ ഹോട്ടൽ ഔട്ട്‌ലെറ്റുകളാണ് ജില്ലയിൽ ലക്ഷ്യമിട്ടിരുന്നത്.എന്നാൽ പൊതുജനങ്ങളുടെ സ്വീകാര്യതയെത്തുടർന്ന് നൂറു ജനകീയ ഹോട്ടലുകൾ ഇതുവരെ തുറന്നു.18 എണ്ണം കോർപ്പറേഷനിലാണ്. നെയ്യാറ്റിൻകര,നെടുമങ്ങാട് മുനിസിപ്പാലിറ്റികളിൽ മൂന്നും ആറ്റിങ്ങൽ, വർക്കല എന്നിവിടങ്ങളിൽ ഓരോന്നുമുണ്ട്. ബാക്കി ജില്ലയിലെ 73 ഗ്രാമ പഞ്ചായത്തുകളിലാണ് പ്രവർത്തിക്കുന്നത്. 20 രൂപയാണ് ഒരു പൊതിച്ചോറിനു ജനകീയ ഹോട്ടലിലെ വില. 4 തരം കറികളും സാമ്പാറും പുളിശേരിയുമടങ്ങുന്നതാണ് ഊണ്.ഓരോ പൊതിച്ചോറിനും സർക്കാരിന്റെ സബ്സിഡിയായി പത്തു രൂപ വീതം ഹോട്ടൽ നടത്തിപ്പുകാർക്ക് ലഭിക്കും.മൂന്ന് നേരത്തെ ഭക്ഷണത്തിനും കൂടി 60 രൂപയാണ് ഈടാക്കുന്നത്.പ്രഭാത ഭക്ഷണവും രാത്രിയിലെ ആഹാരവും നൽകുന്ന ജനകീയ ഹോട്ടലുകളുമുണ്ട്.

ജനകീയ ഹോട്ടൽ @ 100

നൂറാമത്തെ കുടുംബശ്രീ ജനകീയ ഹോട്ടൽ മുറിഞ്ഞപാലത്താണ് പ്രവർത്തനം തുടങ്ങിയത്. നിയുക്ത എം.എൽ.എ വി.കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ പി.കെ. രാജു,വാർഡ് കൗൺസിലർ ഡി.ആർ. അനിൽ, കുടുംബശ്രീ ജില്ലാ മിഷൻ കോ ഒാർഡിനേറ്റർ കെ.ആർ.ഷൈജു തുടങ്ങിയവർ പങ്കെടുത്തു. കോർപ്പറേഷനിലെ 18 -ാമത്തെ ജനകീയ ഹോട്ടലാണിത്. 19 -ാമത്തെ ഹോട്ടൽ ഇടവക്കോട് ഈ ആഴ്ചയിൽ ആരംഭിക്കും.

ജനകീയ ഹോട്ടലുകളുടെ ആവശ്യകതയും സ്വീകാര്യതയും വർദ്ധിച്ചുവരുന്നതിനാൽ ജില്ലയിൽ ഇനിയും ഹോട്ടലുകൾ ആരംഭിക്കാനാണ് കുടുംബശ്രീയുടെ ആലോചന

-ഡോ.കെ.ആർ.ഷൈജു
ജില്ലാ മിഷൻ കോ ഒാർഡിനേറ്റർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.