തിരുവനന്തപുരം: സമ്പൂർണ ലോക്ക് ഡൗണിൽ നഗരത്തിൽ പൊലീസ് വിപുലമായ സുരക്ഷാപരിശോധനകൾ ഏർപ്പെടുത്തി. വിവിധയിടങ്ങളിലായി 59 ചെക്കിംഗ് പോയിന്റുകളാണ് ക്രമീകരിച്ചത്. കഴക്കൂട്ടം, വെട്ടുറോഡ്, ചേങ്കോട്ടുകോണം, ഉദയഗിരി, ആറ്റിൻകുഴി, പള്ളിത്തുറ, വലിയകുളം ജംഗ്ഷൻ, കാക്കാമൂല, പള്ളിച്ചൽ, പാപ്പനംകോട്, പുന്നമൂട്, ഉച്ചക്കട, ചപ്പാത്ത് പാലം, വെള്ളൈക്കടവ്, നെട്ടയം, വഴയില, മരുതൂർ, കേരളാദിത്യപുരം, കിഴക്കേ മുക്കോല, കുണ്ടമൺകടവ് പാലം, മങ്കാട്ടുകടവ് പാലം എന്നിവിടങ്ങളിൽ ബാരിക്കേഡ് വച്ചടച്ചാണ് പരിശോധന. മെഡിക്കലും മറ്റവശ്യ സേവനങ്ങൾക്കും സർക്കാർ നിർദ്ദേശിച്ചിട്ടുള്ള വിഭാഗങ്ങളിൽപ്പെട്ടവർക്കും മാത്രമാണ് യാത്ര അനുവദിച്ചത്. ലോക്ക് ഡൗണിന്റെ ആദ്യദിനമായ ഇന്നലെ ബാങ്കുകളിലടക്കം പോകാനെന്ന പേരിൽ നിരവധി പേരാണ് അനാവശ്യയാത്ര നടത്തിയത്. ഇത്തരക്കാർക്കെതിരെയും കടകളിലും കച്ചവട സ്ഥാപനങ്ങളിലും കൊവിഡ് നിയന്ത്രണം ലംഘിച്ചവർക്കെതിരെയും കേസെടുത്തു. എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം 97 പേർക്കെതിരെയും നഗരത്തിൽ സുരക്ഷാവിലക്കുകൾ ലംഘിച്ചതിന് 437 പേർക്കെതിരെയും അനാവശ്യയാത്ര നടത്തിയ 8 വാഹനങ്ങൾക്കെതിരെയും കേസെടുത്തു. മാസ്ക് ധരിക്കാത്തതിന് 330 പേരിൽ നിന്നും സാമൂഹിക അകലം പാലിക്കാത്തതിന് രണ്ടുപേരിൽ നിന്നുമായി 1,66,000 രൂപ പിഴ ഈടാക്കി. സുരക്ഷാ മുൻകരുതൽ എടുക്കാത്ത 5477 പേരെ താക്കീത് നൽകി വിട്ടയച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |