SignIn
Kerala Kaumudi Online
Friday, 19 April 2024 9.39 AM IST

കലിതുള്ളി കടൽ ; കൂടുതൽ വീടുകൾ തകർന്നു

kk

തിരുവനന്തപുരം:കനത്ത മഴയും കടലാക്രമണവും ശമിക്കാതായതോടെ ദുരിതമൊഴിയാതെ തീരപ്രദേശങ്ങൾ. വലിയതുറ,പൂന്തുറ,ശംഖുംമുഖം,ചെറിയതുറ, ബീമാപള്ളി തുടങ്ങിയ പ്രദേശങ്ങളിലെല്ലാം നൂറുകണക്കിന് വീടുകളിൽ ഇന്നലെയും വെള്ളം കയറി. നിരവധി വീടുകൾ തകർന്നു. വീടുകൾക്ക് മുകളിൽ മരം വീണ് പരിക്കേറ്റവരുണ്ട്. കൂടുതൽ കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും മാറി. പലയിടത്തും റോഡുകൾ തകർന്ന് ഗതാഗതം തടസപ്പെട്ടു. വൈദ്യുതി മുടങ്ങിയ സ്ഥലങ്ങളിൽ രാത്രി വൈകിയും പൂർണമായി വൈദ്യുതി പുന:സ്ഥാപിക്കാനായിട്ടില്ല.

ശക്തമായ കാറ്റും മഴയും ഇന്നലെ രാവിലെ മുതൽ തീരദേശത്തെ ആശങ്കയിലാഴ്ത്തിയിരുന്നു. ഉച്ചയ്ക്ക് ശേഷം ഇവ കനത്തു. കടലും കൂടുതൽ പ്രക്ഷുബ്ധമായി. കഴിഞ്ഞ ദിവസങ്ങളിൽ ഭാഗികമായി തകർന്ന നിരവധി വീടുകൾ പൂർണമായി തകർന്നിട്ടുണ്ട്.വലിയതുറയിലെ എല്ലാ മേഖലകളിലും വീടുകളിൽ വെള്ളം കയറി.മൂന്ന് വീടുകൾ പൂർണമായി തകർന്നു.കൊച്ചുതോപ്പ് ലിസി റോഡിലെ ഫബിയോള,ജസ്റ്റിൻ,വിൽസൺ എന്നിവരുടെ വീടുകളാണ് തകർന്നത്.പല വീടുകളും ഏത് നിമിഷവും നിലംപൊത്താവുന്ന നിലയിലാണ്.നിരവധി കുടുംബങ്ങൾ ക്യാമ്പിലേക്കും ബന്ധുവീടുകളിലേക്കും മാറിയിട്ടുണ്ട്.വലിയതുറ സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ 30 കുടുംബങ്ങളാണുള്ളത്. കൂടുതൽ പേർ ക്യാമ്പിലെത്തുന്ന സാഹചര്യത്തിൽ സ്കൂൾ ഓഡിറ്റോറിയം കൂടി തുറന്നുനൽകിയിട്ടുണ്ട്.വലിയതുറ എഫ്.സി.ഐ ഗോഡൗണിൽ 75 അംഗങ്ങളാണ് നിലവിൽ കഴിയുന്നത്.താമസക്കാർക്ക് വില്ലേജ് ഓഫീസറുടെ നേതൃത്വത്തിൽ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു.ഈ പരിസരങ്ങളിലെ വീടുകളും അപകടഭീഷണിയിലാണ്.

പൂന്തുറയിലും കടലേറ്റം രൂക്ഷമാണ്.മുള്ളുമൂട് മുതൽ ചേരിയമുട്ടം വരെയുള്ള റോഡ് തകർന്നു. 280ലധികം പേരാണ് സെന്റ്.തോമസ് സ്കൂളിലെ ക്യാമ്പിൽ കഴിയുന്നത്. നൂറുകണക്കിന് വീടുകളിൽ വെള്ളം കയറി. ശംഖുംമുഖത്ത് നിന്നും ഡൊമസ്റ്റിക് എയർപോർട്ടിലേക്ക് പോകുന്ന റോഡും കടലാക്രമണത്തിൽ തകർന്നിട്ടുണ്ട്. ഇവിടേക്കുള്ള ഗതാഗതം തടസപ്പെട്ടു. കടലിൽ നിന്നുള്ള മാലിന്യങ്ങളും കരയ്ക്കടിഞ്ഞിട്ടുണ്ട്. നിയുക്ത എം.എൽ.എ ആന്റണി രാജു,മേയർ ആര്യാ രാജേന്ദ്രൻ എന്നിവർ സംഭവസ്ഥലങ്ങൾ സന്ദർശിച്ചു.

മേൽക്കൂര തകർന്ന് ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് പരിക്ക്

ബീമാപള്ളി ഈസ്റ്റ് വാർഡിൽ ഇരുപതോളം വീടുകൾ ഭാഗികമായും മൂന്ന് വീടുകൾ പൂർണമായും തകർന്നു.കാറ്റിൽ ഷീറ്റിട്ട വീടിന്റെ മേൽക്കൂര തകർന്ന് വീണ് ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് പരിക്കേറ്റു. റഷീന (32)​,​ ഫയാസ് (22)​,​ നൗഫിയ (12)​,​ നിസ്‌വാർ (9)​,​ നൂറ (5)​ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ വലിയതുറ കോസ്റ്റൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 തലയ്ക്ക് മീതെ കൊവിഡ് ഭീതിയും

കടലാക്രമണവും കൊവിഡ് ഭീഷണിയും കാരണം എന്ത് ചെയ്യണമെന്നറിയാത്ത സ്ഥിതിയിലാണ് തീരവാസികൾ. ക്യാമ്പുകളിലേക്ക് താമസം മാറിയാൽ കൊവിഡ് വ്യാപനമുണ്ടാകുമോയെന്ന പേടിയും ഇവർക്കിടിയിലുണ്ട്. ക്യാമ്പുകളിൽ സാമൂഹിക അകലം പാലിക്കാൻ സാധിക്കണമെന്നില്ല.ഇക്കാരണത്താൽ പലരും ക്യാമ്പുകളിലേക്ക് പോകാതെ ബന്ധുവീടുകളിലേക്ക് താമസം മാറുകയാണ്.

കൊവിഡ് പരിശോധന

ക്യാമ്പുകളിൽ താമസിക്കുന്നവർക്കായി ഇന്നലെ കൊവിഡ് പരിശോധന സംഘടിപ്പിച്ചിരുന്നു.വലിയതുറ എഫ്.സി.ഐ ഗോഡൗണിലെ 75 പേരിൽ ആ‍ർക്കും കൊവിഡ് സ്ഥിരീകരിച്ചില്ല. വലിയതുറ സ്കൂളിലെ 91 പേർക്കിടയിൽ പരിശോധന നടത്തിയതിൽ നാല് പേർ പോസിറ്റീവായി. പൂന്തുറ സെന്റ് തോമസ് സ്കൂളിലെ ക്യാമ്പിൽ 87 പേരിൽ പരിശോധന നടത്തിയപ്പോൾ ഒരു താമസക്കാരനും രണ്ട് വോളന്റിയർമാർക്കും അസുഖം സ്ഥിരീകരിച്ചു.ബീമാപള്ളി ഗവ.യു.പി സ്കൂളിലെ 85 പേരിൽ പരിശോധന നടത്തിയെങ്കിലും ആർക്കും അസുഖം സ്ഥിരീകരിച്ചില്ല.നിലവിൽ പേടിക്കാനില്ലെങ്കിലും ആർക്കെങ്കിലും രോഗം സ്ഥിരീകരിച്ചാൽ കൂടുതലാളുകളിലേക്ക് വ്യാപിക്കുന്ന സ്ഥിതിയുണ്ടാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.