തിരുവനന്തപുരം: ജില്ലയിലെ കൊവിഡ് കണക്കുകളിൽ ഇന്നലെ നേരിയ കുറവ്. 2,818 പേരാണ് പുതിയ രോഗികൾ. അതേസമയം 2,989 പേർ രോഗമുക്തി നേടിയത് അശ്വാസമായി. 15ന് 3,292പേർക്കും 14ന് 4,567പേർക്കുമായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. നിയന്ത്രണങ്ങൾ കർശനമായി പാലിക്കപ്പെട്ടാൽ വരും ദിവസങ്ങളിൽ കൊവിഡ് കേസുകളിൽ കുറവുണ്ടാകുമെന്ന് ആരോഗ്യവിദഗ്ദ്ധരും വ്യക്തമാക്കി. 45,093 പേരാണ് രോഗം സ്ഥിരീകരിച്ച് ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്. അതേസമയം ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.7 ശതമാനമാണ്. തുടർച്ചായി അഞ്ചാം ദിവസവും പോസിറ്റിവിറ്റി നിരക്ക് 25ന് മുകളിൽ പോകുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 2,640 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതിൽ 11 പേർ ആരോഗ്യ പ്രവർത്തകരാണ്. ജില്ലയിൽ പുതുതായി 5,033 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇതോടെ കൊവിഡുമായി ബന്ധപ്പെട്ടു ജില്ലയിൽ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 96,131 ആയി. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 5,877 പേർ നിരീക്ഷണകാലം പൂർത്തിയാക്കി. അതേസമയം തലസ്ഥാനത്ത് ട്രിപ്പിൾ ലോക്ക് ഡൗണിനുള്ള നടപടികൾ പൊലീസ് കർശനമാക്കി. കൂടുതൽ കൊവിഡ് കേസുകളുള്ള മേഖലകളെ സോണുകളാക്കി തിരിച്ച് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനാണ് ചുമതല നൽകിയിരിക്കുന്നത്. ജനസഞ്ചാരം നിയന്ത്രിക്കാനുള്ള കർശന നടപടികളിൽ ഒരുവിട്ടുവീഴ്ചയുമുണ്ടാകില്ലെന്ന് ജില്ലാ പൊലീസ് മേധാവിയും വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |