കോവളം: ശക്തമായ തിരയടിയിൽ വിഴിഞ്ഞം തുറമുഖത്തെ പുലിമുട്ടിന്റെ കല്ലുകൾ ഒലിച്ചുപോയി. നിർമ്മാണം പൂർത്തിയായ 850 മീറ്ററിലെ 175 മീറ്റർ ഭാഗമാണ് തിരയടിയിൽ തകർന്നത്. കഴിഞ്ഞ രണ്ടുവർഷത്തിനിടെയുണ്ടായ തിരയടിയിൽ നിരവധി കല്ലുകൾ ഒലിച്ചുപോയിട്ടുണ്ട്. പരിശോധനയ്‌ക്ക് ശേഷമേ കൃത്യമായ വിവരം ലഭിക്കൂവെന്ന് അദാനി ഗ്രൂപ്പ് അധികൃതർ വ്യക്തമാക്കി.
കോട്ടപ്പുറം കരിമ്പള്ളിക്കര തീരത്തുനിന്ന് 3.1 കിലോമീറ്റർ നീളത്തിലാണ് പുലിമുട്ട് നിർമ്മിക്കേണ്ടത്. ജില്ലയിലെ പാറമടകളിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമെത്തിച്ച മൂന്നുലക്ഷത്തോളം ടൺ കരിങ്കല്ല് ഉപയോഗിച്ചാണ് പുലിമുട്ട് നിർമ്മാണം പുരോഗമിക്കുന്നത്. തുടർച്ചയായുള്ള പുലിമുട്ടിന്റെ തകർച്ച തുറമുഖത്തിന്റെ നിർമ്മാണത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്.
കരാർ പ്രകാരം 2019 ഡിസംബറിൽ തുറമുഖം പ്രവർത്തനം തുടങ്ങേണ്ടതായിരുന്നു. 2017ലെ ഓഖി ചുഴലിക്കാറ്റിൽ പദ്ധതി പ്രദേശത്തുണ്ടായ നാശനഷ്ടം ചൂണ്ടിക്കാണിച്ച് അദാനി ഗ്രൂപ്പ് സമയം നീട്ടി ചോദിച്ചിരുന്നു. നിലവിലെ സാഹചര്യത്തിൽ നിർമ്മാണം നീളുമോ എന്നാണ് ആശങ്ക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |