തിരുവനന്തപുരം: പുതിയ മന്ത്രിമാരുടെ വകുപ്പ് വിഭജനത്തിലും തല ഉയർത്തി തലസ്ഥാന ജില്ല.
ജനങ്ങളുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട ഭക്ഷ്യം, പൊതുവിതരണം, ഗതാഗതം, വിദ്യാഭ്യാസം, തൊഴിൽ എന്നീ തലയെടുപ്പുള്ള വകുപ്പുകളുടെ സാരഥ്യം ഇനി ജില്ലയിലെ ജനപ്രതിനിധികളുടെ കൈകളിൽ ഭദ്രം.
നെടുമങ്ങാട് നിന്നുള്ള സി.പി.ഐ അംഗം ജി.ആർ. അനിലിനാണ് ഭക്ഷ്യ, പൊതുവിതരണ വകുപ്പുകൾ ആദ്യത്തെ രണ്ടര വർഷം മന്ത്രിയാകുന്ന ജനാധിപത്യ കേരളാ കോൺഗ്രസിന്റെ ആന്റണി രാജുവിന് ഗതാഗതം. അവസാന രണ്ടരവർഷം ഈ വകുപ്പ് ബി.ഗണേശ് കുമാറിന് നൽകിയേക്കും. അപ്രതീക്ഷിതമായാണ് വി.ശിവൻകുട്ടിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് ലഭിച്ചത്. തൊഴിലാളി നേതാവെന്ന നിലയിൽ തൊഴിൽ വകുപ്പും ലഭിച്ചു. തലസ്ഥാനത്തിന് ഒരു വിദ്യാഭ്യാസ മന്ത്രി ഇതാദ്യം. കൊവിഡ് കാരണം കഴിഞ്ഞ ഒരു വർഷമായി വിദ്യാലയങ്ങൾ തുറക്കുന്നില്ല. രോഗം മാറുന്നതിനനുസരിച്ച് വളരെ കരുതുലോടെ വേണം പുതിയ അദ്ധ്യയനവർഷം ആരംഭിക്കാൻ.
കൊവിഡ് കാലത്തെ സൗജ്യന്യ ഭക്ഷ്യക്കിറ്റ് ഉൾപ്പെടെയുള്ള ജനപ്രിയ പദ്ധതികളാണ് പിണറായി
സർക്കാരിന്റെ ഭരണത്തുടർച്ചയ്ക്കുള്ള മുഖ്യ കാരണങ്ങളിലൊന്ന്. പൊതുവിപണിയിൽ വിലക്കയറ്റം പിടിച്ചുനിറുത്താൻ ഭക്ഷ്യവകുപ്പിന്റെ ഇടപെടലിലൂടെ കഴിഞ്ഞിരുന്നു. അതോടൊപ്പം, റേഷൻകടകൾ നവീകരിക്കാനും വ്യാപാരികൾക്ക് കമ്മിഷൻ പാക്കേജ് കൊണ്ടുവരാനും റേഷൻകാർഡ് വിതരണം സുതാര്യമാക്കാനും ഭക്ഷമന്ത്രിയായിരുന്ന പി.തിലോത്തമന് കഴിഞ്ഞു. ഇതിന്റെയെല്ലാം തുടർച്ചയാണ് ജി.ആർ.അനിലിലൂടെയും ജനങ്ങൾ പ്രതീക്ഷിക്കുന്നത്.
തലസ്ഥാനത്തെ ജനപ്രതിനിധികളായിരുന്ന കെ. ശങ്കരനാരായണപിള്ള, എൻ.സുന്ദരൻ നാടാർ, എൻ.ശക്തൻ, വി.എസ്. ശിവകുമാർ എന്നിവർ മുൻകാലങ്ങളിൽ ഗതാഗതവകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ട്. കൊവിഡ് കാരണം ഗതാഗതമേഖല വൻ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് ആന്റണിരാജു ഗതാഗത മന്ത്രിയാകുന്നത്. കെ.എസ്.ആർ.സിയുടെ പുതിയ കമ്പനി 'സ്വിഫ്ട്' ഉൾപ്പെടെയുള്ള തീരുമാനങ്ങൾ കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്താണ് കൈക്കൊണ്ടത്. അത് പൂർണമാക്കുന്നതിനൊപ്പം കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളപരിഷ്കരണം, പെൻഷൻ വിതരണത്തിന് പരിഹാരം എന്നിവയും പുതിയ മന്ത്രിയെ കാത്തിരിക്കുന്ന വെല്ലുവിളികളാണ്.
കഴിഞ്ഞ സർക്കാരിൽ കടകംപള്ളി സുരേന്ദ്രൻ മാത്രമായിരുന്നു തലസ്ഥാനത്തിന്റെ മന്ത്രി. പ്രധാന വകുപ്പുകളായ ടൂറിസം, സഹകരണം, ദേവസ്വം എന്നിവ മികച്ച രീതിയിൽ കൈകാര്യം ചെയ്ത അദ്ദേഹം, ജില്ലയുടെ വികസന പ്രവർത്തനങ്ങളിലും ഒപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |