തിരുവനന്തപുരം: മൃഗശാലയുടെ മുഖ്യ ആകർഷണമായിരുന്ന ആൺ കടുവ ' കിരൺ ' വിടവാങ്ങി. 17 വയസുള്ള കിരൺ തിങ്കളാഴ്ച രാത്രി 10.30നാണ് ചത്തത്. ശ്വാസകോശത്തിലെ അണുബാധയാണ് മരണകാരണമെന്ന് മൃഗശാല അധികൃതർ അറിയിച്ചു.
മൃഗശാലയിൽ ജനിച്ചുവളർന്ന കിരൺ കാഴ്ചക്കാർക്ക് കൗതുകമായിരുന്നു. ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് കഴിഞ്ഞ നാലു ദിവസമായി ചികിത്സയിലായിരുന്നു. മൃഗശാലയിൽ നടത്തിയ സ്രവപരിശോധനയിൽ കൊവിഡ് നെഗറ്റീവാണ്. എന്നാൽ മൃഗങ്ങളും കൊവിഡ് ബാധിതരാകുന്ന സാഹചര്യത്തിൽ വിശദപരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ടെന്നും ഹൈദരാബാദ് സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യുലാർ ബയോളജിയിലേക്കോ ഭോപ്പാൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസിലേക്കോ അയയ്‌ക്കുമെന്നും പാലോട് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അനിമൽ ഡീസിസിലെ ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫീസർ ഡോ. എസ്. നന്ദകുമാർ പറഞ്ഞു.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മൃതദേഹം മൃഗശാല വളപ്പിൽ സംസ്‌കരിച്ചു. മൂന്നു ആൺകടുവയും ഒരു പെൺകടുവയും രണ്ട് വെള്ളക്കടുവയും ഉൾപ്പടെ ആറു കടുവകളാണ് ഇനി മൃഗശാലയിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |