കോവളം: കൊവിഡ് രണ്ടാം തരംഗവും തുടർന്നുള്ള ലോക്ക് ഡൗണും കാരണം വീടുകളിൽ തീൻ മേശകളിൽ മീൻ കിട്ടാക്കനി. കർശന നിയന്ത്രണങ്ങളെ തുടർന്ന് മത്സ്യത്തൊഴിലാളി സ്ത്രീകൾ വീടുകളിൽ മീനെത്തിക്കുന്നതും നിലച്ചു. മീൻ ഇല്ലാതെ ഊണ് കഴിക്കാത്ത മലയാളിക്ക് ഇപ്പോൾ ഓൺലൈൻ ഭക്ഷവിതരണശൃംഖലകളാണ് ആശ്രയമാകുന്നത്. കുതിക്കുന്ന മീൻ വിലയും മീനിന്റെ ലഭ്യതക്കുറവും കേരളത്തിലെ അടുക്കളകളെ പ്രതിസന്ധിയിലാക്കി. കനത്ത മഴയ്‌ക്ക് പിന്നാലെ ചുഴലിക്കാറ്റ് ഭീഷണിയും മത്സ്യബന്ധനത്തിന് തിരിച്ചടിയായി. കേരള തീരങ്ങളിൽ സുലഭമായിരുന്ന അയലയും മത്തിയും ഇപ്പോൾ ജില്ലയിലെ ഹാർബറുകളിൽ കിട്ടാതായിട്ടുണ്ട്. ഇതോടെ മീൻ വിലയും കുത്തനെ ഉയർന്നു. അടുത്തമാസം ട്രോളിംഗ് നിരോധനം ആരംഭിക്കുന്നതോടെ മത്സ്യലഭ്യത വീണ്ടും കുറയുമെന്നാണ് കണക്കുകൂട്ടൽ.
സംസ്ഥാനത്ത് മത്സ്യബന്ധനം കുറയുമ്പോഴും ചില സംസ്ഥാനങ്ങളിൽ നിന്നായി വരവ് മത്സ്യം എത്തുന്നുണ്ട്. കൃത്യമായി പരിശോധനയില്ലാതെ അതിർത്തി കടന്നെത്തുന്ന മത്സ്യങ്ങളിൽ രാസവസ്തുക്കളുടെ അളവ് കൂടുതലാണ്.
മീനില്ലാതെ ഉച്ചയൂണ് പാടാണ്
------------------------------
മലയാളിയുടെ ഭക്ഷണത്തിൽ മീൻ പ്രധാനമാണ്. മത്സ്യവിഭവങ്ങൾ ഇല്ലാത്ത ഊണ് കഴിക്കാത്തവരാണ് ഭൂരിഭാഗവും. മത്സ്യപ്രേമികളായ മലയാളികൾ ലോക്ക് ഡൗൺ വന്നതോടെ മീനില്ലാതെ ഭക്ഷണം കഴിക്കേണ്ടിവന്നു. മീൻ കിട്ടണമെങ്കിൽ കൊടുക്കേണ്ടത് പൊന്നുവിലയും.
കയറ്റുമതിയും നിലച്ചു
-----------------------------------------
ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ദുരിതക്കടലിലായി സമുദ്രോത്പന്ന കയറ്റുമതി മേഖലയും. വാഹനങ്ങൾക്ക് മത്സ്യം കയറ്റി സർവീസ് നടത്താൻ കഴിയാതെ വന്നതോടെയാണ് മത്സ്യമേഖല നിശ്ചലമായത്. നിയന്ത്രണങ്ങളിൽ കുരുങ്ങി മത്സ്യബന്ധനവും സംസ്‌കരണവും കയറ്റുമതിയും നിലച്ചതോടെ മത്സ്യത്തൊഴിലാളികളും സമുദ്രോത്പന്ന സംസ്‌കരണ യൂണിറ്റുകളിലെ തൊഴിലാളികളും പട്ടിണിയിലായി. ദിവസവും പണിക്കുപോയി മത്സ്യമൊന്നും ലഭിക്കാതെ വരുമ്പോൾ ഇന്ധനച്ചെലവും മറ്റുമായി മത്സ്യത്തൊഴിലാളികൾ കടക്കെണിയിലാണ്.
ഇന്നലെ വിറ്റത് (കിലോയ്ക്ക് )
--------------------------------------
നെയ് മീൻ 1220
അയല 400
പിങ്ക് കോര 500
നാടൻ ചാള വലുത് 270
കിളിമീൻ 480
നത്തോലി 270
കണ്ണൻ കൊഴിയാള 380
കണവ 390
കുമരകം കരിമീൻ 770
വില വർദ്ധനയ്‌ക്ക് കാരണം
------------------------------
മത്സ്യബന്ധനം കുറഞ്ഞു
ഹാർബറുകളിൽ ലേലമില്ല
ലേലത്തുക ഇരട്ടിയായി
മത്സ്യലഭ്യതയിൽ കുറവ്
വിലനിയന്ത്രണം പാളി
കൊവിഡ് നിയന്ത്രണം നിലനിൽക്കുന്നതിനാൽ അന്യ ജില്ലകളിൽ നിന്നും വാഹനങ്ങളെത്തുന്നില്ല.
മഴയും കാറ്റും കൊവിഡും കാരണം പലരും കടലിൽ പോകാത്തതും തിരിച്ചടിയായി.
അജിത്ത് കുമാർ. വി
മാങ്ങാടൻസ് ഫിഷ് മാർക്കറ്റ്,
ആക്കുളം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |