മുടപുരം: ആദ്യ കൊവിഡ് മൂലമുണ്ടായ കടക്കെണിയിൽ നിന്ന് മുക്തിനേടാൻ പാടുപെടുന്നതിനിടയിലെത്തിയ കൊവിഡ് രണ്ടാം തരംഗം ഈറ്റത്തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലാക്കുന്നു. കൊവിഡ് രണ്ടാം വരവും ലോക്ക് ഡൗണും നിമിത്തം ഈറ്റ ഉത്പന്നങ്ങൾ വിൽക്കാൻ കഴിയാതെ ജീവിതച്ചെലവുകൾ ബുദ്ധിമുട്ടിലായിരിക്കുകയാണ്. ഇത് നിമിത്തം ശാസ്തവട്ടത്തെ ഇരുന്നൂറോളം തൊഴിലാളി കുടുംബങ്ങൾ വരുമാനമില്ലാത്തവരായി മാറി.
ബാംബൂ കോർപ്പറേഷൻ ശാസ്തവട്ടം ഡിപ്പോ വഴിയാണ് ഇവർക്ക് ഈറ്റ ലഭിക്കുന്നത്. ഇതുകൊണ്ട് മുറം, വട്ടി, കുട്ട, പായ, അരിവാല, ഉറ്റാൽ, പഴക്കൂട തുടങ്ങിയ വൈവിദ്ധ്യമാർന്ന ഉത്പന്നങ്ങൾ തൊഴിലാളികൾ നിർമ്മിക്കും. ഈ ഉത്പന്നങ്ങൾ തലയ്ക്കു ചുമന്ന് ശാസ്തവട്ടത്ത് നിന്നും വിവിധ സ്ഥലങ്ങളിലൂടെ ചിറയിൻകീഴ് വഴി കടയ്ക്കാവൂർ വരെ കാൽനടയായി കിലോമീറ്ററുകൾ സഞ്ചരിച്ചാണ് വീടുവീടാന്തരം കയറി വില്പന നടത്തുന്നത്. സ്ത്രീകളുടെയും പുരുഷന്മാരുടെയും കൂട്ടായ പങ്കാളിത്തം ഇതിനുണ്ട്.
ഓർമ്മവച്ചകാലം മുതൽ പരമ്പരാഗതമായി ചെയ്തുവരുന്ന ഈ ജോലി മാത്രമേ അറിയാവൂ എന്നുള്ളതുകൊണ്ട് മറ്റ് തൊഴിലുകൾ തേടി പോകാനും ഇവർക്ക് കഴിയുന്നില്ല.
ഉത്പന്നങ്ങൾ വിൽക്കാൻ കഴിയുന്നില്ല - ലോക്ക് ഡൗൺ നിമിത്തം പൊതുമാർക്കറ്റുകൾ കൂടുന്നില്ല. വീടുകളിൽ കയറിയിറങ്ങി വില്പന നടത്താൻ കഴിയാത്ത അവസ്ഥയും.
കൂലി തുച്ഛം
രാവിലെ 6 ന് തുടങ്ങി വൈകിട്ട് വരെ കച്ചവടം നടത്തിയാൽ 500 - 600 രൂപ വരെയാണ് ആകെ കിട്ടുന്നത്. ഈറ്റയുടെ വിലയും മറ്റും നൽകി കഴിഞ്ഞാൽ തൊഴിലാളിക്ക് കിട്ടുന്നത് തുച്ഛമായ തുകയാണ്.
പ്രധാന പരാതി
ബാംബൂ കോർപ്പറേഷനിൽ നിന്ന് ആവശ്യത്തിന് ഈറ്റ ലഭിക്കുന്നില്ലെന്നാണ് തൊഴിലാളികളുടെ പ്രധാന പരാതി. ഒരു ലോഡ് ഈറ്റ വന്നാൽ പിന്നെ അഞ്ചും ആറും മാസം കഴിഞ്ഞാണ് അടുത്ത ലോഡ് വരുന്നത്. ഇതുമൂലം തൊഴിലാളികൾക്ക് എല്ലായ്പ്പോഴും പണിയെടുക്കാൻ കഴിയാത്ത സ്ഥിതിയാണ്.
തൊഴിലാളികളുടെ ആവശ്യം
ഒരു മാസത്തിൽ ഒരു ലോഡ് വീതം ഈറ്റ ലഭ്യമാക്കണം. അതോടൊപ്പം ബാംബൂ കോർപ്പറേഷന്റെ വായ്പ, ക്ഷേമ ആനുകൂല്യങ്ങൾ തുടങ്ങിയവ ലഭിക്കാനും നടപടി സ്വീകരിക്കണം. ഇതിനായി പുതിയ സംസ്ഥാന സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ശാസ്തവട്ടത്തെ ഈറ്റ തൊഴിലാളികളുടെ പുനരുദ്ധാരണത്തിനായി പ്രത്യേക പദ്ധതി തയ്യാറാക്കണമെന്നും തൊഴിലാളികൾ ആവശ്യപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |