SignIn
Kerala Kaumudi Online
Wednesday, 24 April 2024 3.56 AM IST

നിദ്ര‌യിലാണ്ട് കഴക്കൂട്ടത്തെ ശാന്തിതീരം

d

പോത്തൻകോട്: തൈക്കാട് ശാന്തികവാടത്തിന്റെ മാതൃകയിൽ കഴക്കൂട്ടത്ത് നിർമ്മിക്കുന്ന ശാന്തിതീരം ഗ്യാസ് ശ്‌മശാനത്തിന്റെ നിർമ്മാണം ഇഴയുന്നു. കൊവിഡ് രണ്ടാം വ്യാപനത്തിൽ മരണനിരക്ക് കൂടുകയും സംസ്‌കാരച്ചടങ്ങുകൾക്ക് കാത്തിരിക്കേണ്ട സാഹചര്യമുണ്ടായിട്ടും ശാന്തിതീരം പ്രവർത്തനസജ്ജമാകുന്നില്ലെന്നാണ് ആക്ഷേപം. കുറച്ചുദിവസം മുമ്പ് ശ്‌മശാനം അതിവേഗം തുറന്നുനൽകുമെന്ന് മേയർ ആര്യാരാജേന്ദ്രൻ അറിയിച്ചെങ്കിലും നടപ്പായില്ല. വി.കെ. പ്രശാന്ത് എം.എൽ.എ നഗരസഭാ മേയറായിരിക്കെ 2019ലാണ് ശാന്തിതീരത്തിന് തറക്കല്ലിട്ടത്. കെട്ടിടങ്ങളുടെയും പ്രധാന കവാടത്തിന്റെയും പണികൾ പൂർത്തിയായിട്ട് ഒരു വർഷത്തിലേറെയായി. അടുപ്പുകളുടെ നിർമ്മാണവും തറയിടുന്ന ജോലികളും ഇതുവരെ ആരംഭിച്ചിട്ടില്ല. കെട്ടിടവും ചുറ്റുപാടും കാടുമൂടിയ അവസ്ഥയിലാണ്. ബില്ലുകൾ കരാറുകാരന് മാറിനൽകാത്തതാണ് പണികൾ നീണ്ടുപോകാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. കഴക്കൂട്ടം കാട്ടുകുളത്തിന് സമീപം നഗരസഭയുടെ ഉടമസ്ഥതയിലുള്ള പഴയ ശ്‌മശാനഭൂമിയിലെ 45 സെന്റിലാണ് ആധുനിക ശ്‌മശാനത്തിന്റെ നിർമ്മാണം ആരംഭിച്ചത്.

ഉദ്യാനവും പാർക്കുമുൾപ്പെടെ 1.88 കോടി രൂപയാണ് നിർമാണച്ചെലവ്. 4500 ചതുരശ്രയടി വിസ്‌തീർണത്തിൽ നിർമ്മിക്കുന്ന ശാന്തിതീരത്തി‌ൽ പാർക്കിംഗിന് പ്രത്യേക സൗകര്യവും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആദ്യം വൈദ്യുത ശ്‌മശാനമാണ് ലക്ഷ്യമിട്ടതെങ്കിലും റെയിൽവേ ലൈനിനോട് ചേർന്നായതിനാൽ അനുമതി നൽകിയില്ല. തുടർന്ന് ഗ്യാസ് ബർണറുകൾ സ്ഥാപിക്കാൻ തീരുമാനിച്ചതോടെ മൂന്ന് ബർണറുകൾക്ക് റെയിൽവേയുടെ അനുമതി ലഭിച്ചു. ടെൻഡർ വിളിച്ച് കരാർ നൽകിയെങ്കിലും ഏറ്റെടുത്ത ജോലി ആരംഭിക്കുന്നതിന് മുമ്പ് കരാറുകാരൻ മരണപ്പെട്ടു. അതോടെ പണികൾ മുടങ്ങി. പിന്നീട് പദ്ധതിക്ക് റീടെൻഡർ വിളിച്ച് പുതിയ കരാറുകാരനെ എല്പിക്കുകയായിരുന്നു

ആധുനിക സംവിധാനങ്ങൾ

ദുർഗന്ധമോ ചുടുകാടിന്റെ അന്തരീക്ഷമോ ഇല്ലാത്ത ശ്‌മശാനമാണ് ശാന്തിതീരത്തിൽ വിഭാവനം ചെയ്‌തത്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിബന്ധനകൾ പാലിച്ചുള്ളതാണിത്. മൃതദേഹം സംസ്‌‌കരിക്കുമ്പോഴുള്ള പുക മുഴുവനായും വെള്ളത്തിൽ കടത്തിവിട്ട് ശുദ്ധീകരിച്ച ശേഷം 30 മീറ്റർ ഉയരത്തിലുള്ള കുഴൽ വഴി പുറന്തള്ളും. എട്ട് സിലിണ്ടറുകളിൽ നിന്ന് ഒരേസമയം ഒരേ അളവിൽ ഗ്യാസ് കടത്തിവിട്ടാണ് മൃതദേഹങ്ങൾ ദഹിപ്പിക്കുക. എട്ട് സിലിണ്ടർ ഉപയോഗിച്ച് 14 മൃതദേഹങ്ങൾ ദഹിപ്പിക്കാനാകും. സംസ്‌കാര ചടങ്ങിനെത്തുന്നവർക്ക് ഇരിക്കാനും കർമ്മം നടത്താനും കുളിക്കാനും വസ്ത്രം മാറാനും പ്രത്യേക മുറികളും ടോയ്ലെറ്റ്, വരാന്ത, ഓഫീസ് റൂം എന്നിവയുമുണ്ട്.

നിർമ്മാണം തുടങ്ങിയത് - 2019ൽ

പദ്ധതി തുക - 1.88 കോടി

ശ്‌മശാനത്തിന്റെ ഇലക്ട്രിക് പണികൾ പൂർത്തിയായിട്ടുണ്ട്. ഗ്യാസ് ബർണറുകൾ ഉൾപ്പെടെയുള്ള

യന്ത്രങ്ങൾ എത്തിയാലുടൻ പ്രവർത്തന സജ്ജമാകും

കവിത,​ നഗരസഭാ കൗൺസിലർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.