തിരുവനന്തപുരം: പൊലീസ് പരിശോധനയ്ക്ക് അല്പം അയവ് നൽകിയതോടെ ജനം കൂടുതലായി നിരത്തിലിറങ്ങിത്തുടങ്ങി. ഇന്നലെ നഗരത്തിൽ പൊതുവേ ജനത്തിരക്ക് അനുഭവപ്പെട്ടു. പൊലീസ് പരിശോധന കാര്യക്ഷമമാക്കുന്നില്ലെന്ന് നേരത്തെ ആക്ഷേപമുയർന്നിരുന്നു.
നഗരത്തിലെ പ്രധാന കമ്പോളമായ ചാല, പാളയം എന്നിവിടങ്ങളിൽ കൂടുതൽ പേർ അവശ്യ സാധനങ്ങൾ വാങ്ങാനെത്തിയിരുന്നു. മത്സ്യം, മാംസം എന്നിവ വിൽക്കുന്ന കടകളിലും തിരക്കുണ്ടായിരുന്നു. ഹോട്ടലുകളിൽ പാഴ്സൽ സർവീസ് വാങ്ങാനും ആളുകൾ കൂടുതലായെത്തി. ശ്രീകാര്യം, മെഡിക്കൽ കോളേജ്, ഉള്ളൂർ എന്നിവിടങ്ങളിൽ ജനങ്ങൾ കൂട്ടത്തോടെ വാഹനവുമായി പുറത്തിറങ്ങിയതോടെ ചെറിയ രീതിയിൽ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. പൊലീസ് പരിശോധന കർശനമാക്കണമെന്ന് ജില്ലാ, സിറ്റി പൊലീസ് മേധാവിമാർ നിർദ്ദേശം നൽകി.
കേസുകൾ
ഇന്നലെ നിയന്ത്രണങ്ങൾ ലംഘിച്ചതിന് 496 കേസുകൾ രജിസ്റ്റർ ചെയ്തു.107 പേരെ അറസ്റ്റുചെയ്‌തു. 313 വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. മാസ്ക് ധരിക്കാത്ത 850 പേർക്കെതിരെയും ഇന്നലെ കേസ് രജിസ്റ്റർ ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |