തിരുവനന്തപുരം: പലരും പറയാൻ മടിച്ചകാര്യങ്ങൾ ചങ്കൂറ്രത്തോടെ ഉറക്കെ വിളിച്ചു പറഞ്ഞ ജ്വലിക്കുന്ന വ്യക്തിത്വമായിരുന്നു ഇന്നലെ അന്തരിച്ച ഡോ.കെ. ശാരദാമണി. സ്ത്രീ പഠനമേഖലയിലെ തലമുതിർന്നപണ്ഡിതയാണ് വിട വാങ്ങിയത്. ഇന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലെ സ്ത്രീകളേയും ദളിതരേയും കുറിച്ചും അവരനുഭവിക്കുന്ന പ്രശ്നങ്ങളെപ്പറ്റിയും അവസരം ലഭിച്ചിടത്തെല്ലാം ശാരദാമണി സംസാരിച്ചു. 1980കളിൽ സ്ത്രീപ്രസ്ഥാനങ്ങളിൽ സജീവമായിരുന്നു. രാജ്യത്തിനകത്തും പുറത്തുമുള്ള നൂറു കണക്കിന് വേദികളിൽ പ്രബന്ധങ്ങളവതരിപ്പിച്ചു. ദളിതർ നൂറ്റാണ്ടുകളോളം അനുഭവിച്ച അടിമത്തത്തെപ്പറ്റിയുള്ള വ്യക്തവും സമഗ്രവുമായ പഠനം നടത്തിയ വ്യക്തികളിലൊരാളും ശാരദാമണിയാണ്. കേരളത്തിലെ അടിമ സമ്പ്രദായത്തെ കുറിച്ചും സ്ത്രീപദവിയെ കുറിച്ചും നിലവിലുണ്ടായിരുന്ന മിഥ്യാ ധാരണകളെ പൊളിച്ചെഴുതി.
പരമ്പരാഗത സ്ത്രീ ശാക്തീകരണ സൂചികകളിലൊക്കെ മുന്നിലായിട്ടും കേരളത്തിലെ സ്ത്രീകൾ നേരിടുന്ന ള വിവേചനങ്ങളെക്കുറിച്ച് ആദ്യം എഴുതിയവരിൽ ഒരാളും ശാരദാമണിയാണ്. ആദിവാസി, ദളിത്, സ്ത്രീ വിഭാഗത്തിനായും ശബ്ദമുയർത്തി. തിരുവതാംകൂറിന്റെ മരുമക്കത്തായ സമ്പ്രദായത്തെപറ്റിയുള്ള സമഗ്രമായ പഠനം ചരിത്രവിദ്യാർത്ഥികൾക്കുള്ള മുതൽക്കൂട്ടാണ്. ഇടതുപക്ഷ വിശ്വാസിയായിരുന്നെങ്കിലും എതിർപ്പുകൾ തുറന്നുപറഞ്ഞു. അവസാനം വരെ രാഷ്ട്രീയ സാമൂഹ്യ സംഭവവികാസങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്തിരുന്നു. 2002 മുതൽ 2008 വരെഎൻ.എഫ്.ഐ.ഡബ്ല്യൂ ദേശീയ പ്രസിഡന്റായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |