തിരുവനന്തപുരം: കാലവർഷം ഏപ്പോൾ വേണമെങ്കിലും പെയ്തിറങ്ങാമെന്നിരിക്കെ വെള്ളത്തിൽ മുങ്ങുന്ന അവസ്ഥയിൽ തലസ്ഥാന നഗരം. നഗരസഭ കാലവർത്തിന് മുൻപ് നടത്തേണ്ടിയിരുന്ന മഴക്കാല പൂർവശുചീകരണം നിലവിൽ പേരിനുമാത്രമായി ഒതുങ്ങിയിരിക്കുകയാണ്. അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ധങ്ങളുടെ ഫലമായി പെയ്ത ശക്തമായ മഴയിൽ നഗരത്തിൽ വലിയതോതിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടിരുന്നു. കാലവർഷത്തിലുണ്ടാകാൻ സാദ്ധ്യതയുള്ള വെള്ളക്കെട്ടിനെ പ്രതിരോധിക്കാനുള്ള നടപടികൾ ഇപ്പോൾ പാതിവഴിയിലാണ്. വിവിധ കോണുകളിൽ നിന്നുണ്ടായ പ്രതിഷേധത്തെ തുടർന്നാണ് അടഞ്ഞുകിടന്ന ഓടകളും തോടുകളും ശുചിയാക്കുന്ന ജോലികൾ ആരംഭിച്ചത്. 1000ൽ അധികം ഓടകളാണ് നഗരത്തിലുള്ളത്. പ്രധാനമായും നഗരത്തിൽ 20ഓളം പ്രദേശങ്ങളിലാണ് വെള്ളക്കെട്ട് രൂപപ്പെടുന്നത്. ഇതിൽ നഗരത്തിന്റെ പ്രധാന ഭാഗങ്ങളായ തമ്പാനൂർ, കിഴക്കേകോട്ട, പാളയം, ചാക്ക, അട്ടക്കുളങ്ങര എന്നിവിടങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെടാറുണ്ട്. ഓടകളിലും വെള്ളമൊഴുകാനുള്ള മറ്റിടങ്ങളിലും മാലിന്യങ്ങളും ഒഴുക്കിൽ അടിയുന്ന മണ്ണുമാണ് നീരൊഴിക്കിനെ തടയുന്നത്. മഴക്കാല പൂർവശുചീകരണത്തിന്റെ ഭാഗമായി ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം നീക്കംചെയ്യാനും ഓടകൾ വൃത്തിയാക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ കൊവിഡ് പശ്ചാത്തലത്തിൽ ജോലികൾ നിറുത്തിവയ്ക്കേണ്ട സാഹചര്യമുണ്ടായെന്നാണ് നഗരസഭയുടെ വിശദീകരണം. റോഡ് ഫണ്ട് ബോർഡ്, പി.ഡബ്യു.ഡി, റെയിൽവേ എന്നിവയുടെ ഓടകളും നഗരത്തിലുണ്ട്. ഇതിൽ റോഡ് ഫണ്ട് ബോർഡിന് കീഴിലുള്ള ഓടകൾ വൃത്തിയാക്കുന്ന ജോലികൾ നടക്കുന്നുണ്ട്. നഗരസഭയ്ക്കൊപ്പം മറ്റ് വകുപ്പുകളുടെ എകീകരണവും ഇല്ലെങ്കിൽ വെള്ളക്കെട്ട് ഒഴിവാക്കാനാവില്ല. റെയിൽവേയുടെ ഭാഗത്തുള്ള 117 മീറ്റർ സ്ഥലത്ത് മണ്ണടിഞ്ഞുകൂടിയത് മാറ്റുന്ന ജോലികൾ പൂർത്തിയായിട്ടില്ല. തമ്പാനൂരിലെ വെള്ളക്കെട്ടിന് മറ്റൊരു കാരണമായ പൊന്നറ ശ്രീധരൻ പാർക്കിലെ സംഭരണിയിലെ മണ്ണ് നീക്കം ചെയ്യുന്ന പ്രവർത്തികളും എങ്ങുമെത്തിയിട്ടില്ല. ഇതു വരെ 900 ഓടകൾ വൃത്തിയാക്കിയെന്നാണ് നഗരസഭയുടെ വാദം. ഓടകളിൽ നിന്ന് പുറത്തെടുക്കുന്ന മാലിന്യം ഓടയുടെ മുകളിൽ തന്നെയാണ് ഇപ്പോൾ നിക്ഷേപിക്കുന്നത്. ഇത് മഴയത്ത് വീണ്ടും ഒലിച്ച് ഓടകളിലിറങ്ങും.
ഒരു വാർഡിന് ഒരുലക്ഷം
വാർഡ് അടിസ്ഥാനത്തിൽ ഓടകൾ ശുചീകരിക്കാൻ ഹെൽത്ത് സർക്കിളിലെ എച്ച്.ഐമാർക്ക് നിർദ്ദേശം നൽകിയിരുന്നു. ഒരു വാർഡിന് ഒരുലക്ഷം എന്ന കണക്കിന് നൂറ് വാർഡിന് ഒരു കോടി രൂപയാണ് ശുചീകരണത്തിന് വകയിരുത്തിയിരിക്കുന്നത്. ആദ്യഘട്ടമെന്ന നിലയ്ക്ക് ഒരു വാർഡിൽ 50000 രൂപ ശുചീകരണത്തിന് നൽകിയെങ്കിലും പല വാർഡുകളിലും ഓടകൾ കൂടുതലുള്ളതിനാൽ ഈ തുക പര്യാപ്തമായിരുന്നില്ല. ആദ്യഘട്ടം പൂർത്തിയാക്കാത്തതിനാൽ രണ്ടാംഘട്ട തുകയും അനുവദിച്ചിട്ടില്ല.
ജില്ലാ ഭരണകൂടവും നഗരസഭയും രണ്ട് തട്ടിൽ
വെള്ളക്കെട്ടിന് പരിഹാരമാകുന്ന നടപടികളിൽ നഗരസഭയും ജില്ലാ ഭരണകൂടുവും രണ്ട് തട്ടിലാണ്. കൃത്യമായ ഏകോപനം രണ്ട് ഭാഗത്ത് നിന്നുമുണ്ടാകുന്നില്ല. വകുപ്പുകളുടെ ഏകോപനമുണ്ടെങ്കിലെ ഇനി വരുന്ന മഴയിൽ തലസ്ഥാനത്തെ വെള്ളക്കെട്ടിന് പരിഹാരം കാണാൻ കഴിയുകയുള്ളു. ഇതിന് വേണ്ടി കൃത്യമായ നിർദ്ദേശങ്ങളും മാസ്റ്റർ പ്ളാനുകളും ഇതുവരെ ഉണ്ടായിട്ടില്ല.
ഓടകൾ വൃത്തിയാക്കുന്നുണ്ട്. കൊവിഡ് പ്രതിസന്ധിയും ലോക്ക്ഡൗണും ജോലികൾ പൂർത്തിയാക്കുന്നതിൽ വെല്ലുവിളിയായിട്ടുണ്ട്.
ജമീല ശ്രീധരൻ,
ആരോഗ്യ സ്റ്റാൻഡിംഗ്
കമ്മിറ്റി ചെയർപേഴ്സൺ
കാലവർഷം എത്തിയെങ്കിലും നഗരസഭയുടെ മഴക്കാല പൂർവ ശുചീകരണം എങ്ങുമെത്തിയില്ല. വകുപ്പുകളുടെ ഏകോപനമില്ലായ്മയും നഗരസഭയുടെ അനാസ്ഥയും കാരണമാണ് ജോലികൾ പൂർത്തിയാകാത്തത്.
തിരുമല അനിൽ, നഗരസഭാ ബി.ജെ.പി
പാർലമെന്ററി പാർട്ടി നേതാവ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |