തിരുവനന്തപുരം: ചാലയിലെ കളിപ്പാട്ടക്കട കത്തിയതിനെ തുടർന്നുള്ള മണിക്കൂറുകൾ നിർണായകമായിരുന്നു ഫയർഫോഴ്സിനും പൊലീസിനും. വലിയ അപകടം ഒഴിവാക്കാനുള്ള തത്രപ്പാടിലായിരുന്നു ഉദ്യോഗസ്ഥർ. ചെങ്കൽച്ചൂള, ചാക്ക, വിഴിഞ്ഞം അഗ്നിശമന സ്റ്റേഷനുകളിൽ നന്നായി 100 ഓളം ഉദ്യോഗസ്ഥരാണ് തീയണയ്ക്കാൻ എത്തിയത്. റീജിയണൽ ഫയർ ഓഫീസർ എസ്.ദിലീപ്, ജില്ലാ ഫയർ ഓഫീസർ എം.എസ്.സുവി എന്നിവർ നേതൃത്വം നൽകി. ചാല പ്രധാന റോഡിലായതിനാലും മൂന്നാം നിലയിലെ ഗോഡൗണിനോട് തൊട്ട് ചേർന്ന് കടകളില്ലാത്തതുമാണ് തീ പെട്ടെന്ന് നിയന്ത്രണ വിധേയമാക്കാൻ സഹായകമായത്. വാഹനങ്ങളിൽ നിറച്ച വെള്ളം തീർന്നതോടെ പദ്മതീർത്ഥക്കുളത്തിൽ നിന്ന് ഫയർഫോഴ്സ് വാഹനങ്ങൾക്ക് വെള്ളം നിറയ്ക്കേണ്ടിവന്നു. അശാസ്ത്രീയമായി നിർമ്മിച്ച ഗോഡൗണും കളിപ്പാട്ടങ്ങൾ കൂട്ടിവച്ചതുമാണ് തീ പടർന്ന് പിടിക്കാൻ കാരണമായതെന്ന് റീജിയണൽ ഫയർ ഓഫീസർ ദിലീപൻ പറഞ്ഞു.
തീപിടിത്തത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സ്ഥലം സന്ദർശിച്ച ശേഷം മന്ത്രിമാരായ ആന്റണി രാജുവും, ജി.ആർ. അനിലും ജില്ലാ കളക്ടർ നവജ്യോത് ഖോസെയും നിർദ്ദേശം നൽകി.
പാഞ്ഞെത്തി മന്ത്രിമാരും ഉദ്യോഗസ്ഥരും
സംഭവം നടന്ന് പത്ത് മിനിട്ടിനുള്ളിൽ മന്ത്രിമാർ സ്ഥലത്ത് പാഞ്ഞെത്തി. മന്ത്രിമാരായ ആന്റണി രാജുവും ജി.ആർ. അനിലുമാണ് സ്ഥലത്തെത്തി വേണ്ട നിർദ്ദേശങ്ങൾ നൽകിയത്. മേയർ ആര്യാ രാജേന്ദ്രൻ വി.കെ. പ്രശാന്ത് എം.എൽ.എ എന്നിവരാണ് ആദ്യമെത്തിയത്. തുടർന്ന് ജില്ലാ കളക്ടർ നവജ്യോത് ഖോസ, സബ് കളക്ടർ എം.എസ്. മാധവിക്കുട്ടി, ഡി.സി.പി വൈഭവ് സക്സേന എന്നിവരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. അനധികൃത നിർമ്മാണമാണ് കടയുടേതെന്ന് മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞു. ഇതിനെക്കുറിച്ച് അന്വേഷിക്കാൻ സെക്രട്ടറിക്ക് നിർദ്ദേശം നൽകിയെന്നും മേയർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |