പൂവാർ: കൊവിഡ് രണ്ടാം തരംഗത്തിൽ വിറങ്ങലിച്ച് പൊഴിയൂർ മുതൽ അടിമലത്തുറവരെയുള്ള തീരദേശ മേഖല.
കാരോട്, കുളത്തൂർ, പൂവാർ, കരുംകുളം, കോട്ടുകാൽ ഗ്രാമ ഞ്ചായത്തുകളിൽ ഉൾപ്പെടുന്നതാണ് ഈ തീരദേശം. ഇതിൽ കാരോട് ഒഴികെയുള്ള മറ്റ് എല്ലാ പഞ്ചായത്തുകളും കിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുകയാണ്. കരുംകുളം പഞ്ചായത്തിൽ കഴിഞ്ഞ ദിവസം 106 പേരിൽ നടത്തിയ ആർ.ടി.പി.സി.ആർ പരിശോധനയിൽ 47 പേർ പോസിറ്റീവായി. പൂവാറിൽ 155 പേരിൽ നടത്തിയ പരിശോധനയിൽ 40 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു.
പൂവാറിൽ 170 പേർ ഡി.സി.സിയിലും വീടുകളിലുമായി ചികിത്സയിലാണ്. കരുംകുളത്ത് 300 പേരാണ് ചികിത്സയിലുള്ളത്. പ്രതിരോധ പ്രവർത്തനങ്ങൾ മന്ദഗതിയിലായതാണ് കൊവിഡ് രോഗികൾകളുടെ എണ്ണം ഉയരാൻ കാരണമായതെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച വാർഡുകളിൽ പോലും ജനങ്ങൾ പ്രതിരോധ നടപടികളോ കാര്യമായ രീതിയിൽ സുരക്ഷാ മാനദണ്ഡങ്ങളോ പാലിക്കുന്നില്ലെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു. ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങൾക്കൊപ്പം ഗ്രാമപഞ്ചായത്തും പൊലീസും കൂടുതൽ ജാഗ്രതയോടെ നിയന്ത്രണങ്ങൾ നടപ്പാക്കിയാൽ മാത്രമെ രോഗവ്യാപനം നിയന്ത്രിക്കാൻ സാധിക്കുവെന്ന് പൂവാർ സാമൂഹ്യ ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. മിനി പറഞ്ഞു. എല്ലാ സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളിലും പ്രതിരേധ വാക്സിൻ നൽകുന്നുണ്ട്. പ്രദേശവാസികൾക്ക് വാക്‌സിൻ ലഭിക്കുന്നില്ലന്ന ജനപ്രതിനിധികളുടെ പരാതികളെ തുടർന്ന് സ്പോട്ട് രജിസ്ട്രേഷൻ നടത്തിയും, വാർഡുകൾ കേന്ദ്രീകരിച്ചും വാക്സിൻ നൽകുന്ന നടപടി പുരോഗമിക്കുന്നതായി ആരോഗ്യ പ്രവർത്തകർ പറഞ്ഞു.
കരുംകുളത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് - 39 %
പൂവാറിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് - 35 %
ആരോഗ്യ കേന്ദ്രങ്ങൾ സജ്ജം
ആരോഗ്യവകുപ്പിന്റെ നിർദ്ദേശപ്രകാരം ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തിൽ വിപുലമായ മുൻകരുതലുകളാണ് സ്വീകരിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി എല്ലാ പഞ്ചായത്തുകളിലും 50 കിടക്കകൾ വീതമുള്ള ഡി.സി.സികൾ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. കോട്ടുകാൽ പഞ്ചായത്തിലെ പുളിങ്കുടി ബഡ്സെയ്ദ റസിഡൻഷ്യൽ സ്കൂളിൽ 100 കിടക്കകളുള്ള സി.എഫ്.എൽ.ടി.സി പ്രവർത്തനസജ്ജമാവുകയാണ്. പുല്ലുവിള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിനെ ജില്ലാ ഭരണകൂടം കൊവിഡ് ആശുപത്രിയായി പ്രഖ്യാപിച്ചിട്ടുണ്ട്. 50 കിടക്കകളുള്ള ആശുപത്രിയിൽ 24 ഓക്സിജൻ കിടക്കകൾ ഉണ്ടാകും. ഇതോടൊപ്പം 10 ഡോക്ടർമാർ ഉൾപ്പെടെ 25 ഓളം ജീവനക്കാർ ആശുപത്രിയിലുണ്ടാകും.
മുൻകരുതലുകൾ വിപുലം
കൊവിഡിന്റെ ഒന്നാംഘട്ടത്തിൽ നിന്ന് വ്യത്യസ്തമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ജനകീയ ഹോട്ടലുകളെ ഉപയോഗപ്പെടുത്തി കമ്മ്യൂണിറ്റി കിച്ചണുകൾ പ്രവർത്തിക്കുന്നുണ്ട്. വാർഡുതല വോളന്റിയേഴ്സിന്റെ സഹായത്താൽ കൊവിഡ് ബാധിതരായി വീടുകളിൽ കഴിയുന്നവർക്കും, നിയന്ത്രണങ്ങളെ തുടർന്ന് പുറത്തിറങ്ങാൻ കഴിയാത്തവർക്കും ഭക്ഷണം എത്തിക്കുന്നതും തുടരുകയാണ്. ബോധവത്കരണ കാമ്പയിൻ നടപ്പാക്കുന്നതിന്റെ ഭാഗമായി വാഹനങ്ങളിൽ അനൗൺസ്മെന്റുകൾ നടത്തുന്നതായും ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ പറഞ്ഞു.
ഫോട്ടോ: പുല്ലുവിള സാമൂഹ്യ ആരോഗ്യ കേന്ദ്രത്തെ കൊവിഡ് ആശുപത്രിയായി മാറ്റുന്നതിന്റെ ഭാഗമായി കിടക്കകൾ സജ്ജമാക്കുന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |