പരിസ്ഥിതി സംരക്ഷണത്തിൽ ഉറച്ച ചുവടുവയ്‌പ്
തിരുവനന്തപുരം: ഐക്യരാഷ്ട്രസഭയുടെ റീജിയണൽ സെന്റർ ഫോർ എക്‌സ്‌പെർട്ടീസ് പദവി ഉൾപ്പെടെ നിരവധി ദേശീയ-അന്തർദ്ദേശീയ അംഗീകാരങ്ങൾ നേടിയ ഒരു പരിസ്ഥിതി സംഘടന തലസ്ഥാനത്തുണ്ട്. വന്ദനശിവ ഉൾപ്പെടെയുള്ള പ്രശസ്‌ത ശാസ്ത്രജ്ഞരും അദ്ധ്യാപകരും അഭിഭാഷകരും അലോപ്പതി - ആയുഷ് ഡോക്ടർമാരും സോഷ്യൽ ആക്ടിവിസ്റ്റുകളും എൻജിനിയർമാരുമടക്കം വലിയൊരു സന്നദ്ധസേനയുടെ കൂട്ടായ്‌മയായ 'സിസ'യാണ് (സെന്റർ ഫോർ ഇന്നവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ) ആ സംഘടന.
വിജ്ഞാനവ്യാപനത്തിലും പരീക്ഷണങ്ങളിലും ഉറച്ച ചുവടുവയ്പുമായി പരിസ്ഥിതി - ജൈവവൈവിദ്ധ്യ സംരക്ഷണത്തിൽ മികച്ച മുന്നേറ്റമാണ് സിസ നടത്തുന്നത്. പ്രൈമറി സ്‌കൂൾ മുതൽ ഐക്യരാഷ്ട്രസഭ വരെയുള്ള വേദികളിൽ തനിമയും പുതുമയും വൈവിദ്ധ്യവുമുള്ള പരിപാടികളിലൂടെ സുസ്ഥിര വികസന മാതൃകയായ സിസ 15ാം വർഷത്തിലേക്ക് കടക്കുകയാണ്.
രണ്ടുവർഷത്തിലൊരിക്കൽ നടന്നുവരുന്ന അന്തർദേശീയ ജൈവവൈവിദ്ധ്യ കോൺഗ്രസ്, ആഗോള ആയുർവേദ ഫെസ്റ്റിവൽ, കേരള സ്‌കൂൾ കൃഷിശാസ്ത്ര കോൺഗ്രസ്, അന്നം - ഭക്ഷ്യവൈവിദ്ധ്യ പരിപോഷണ പ്രസ്ഥാനം, ദേശീയ ചക്കമഹോത്സവം, ദേശീയ വാഴമഹോത്സവം, ശ്രേഷ്ഠകൃഷി, കപില ഫെസ്റ്റ്, സുസ്ഥിര ഊർജ ഫെസ്റ്റ്, സിസ ഓർഗാനിക്സ്, ദേശീയ വാഴവിഭവകേന്ദ്രം, ഫാർമർ പ്രൊഡ്യൂസിംഗ് കമ്പനികൾ, ഗ്രാമവികസനപ്രവർത്തനങ്ങൾ, ലോകാർബൺ കാമ്പസുകൾ എന്നിങ്ങനെ കഴിഞ്ഞ ഒന്നരദശാബ്ദത്തിൽ ' സിസ' നടപ്പാക്കിയ പരിപാടികൾ ഏറെയാണ്.
അധികമാരും കടന്നുചെല്ലാത്ത സസ്യവർഗീകരണ ശാസ്ത്രമേഖലയിൽ (ടാക്സോണമി) അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും നൽകിയ പരിശീലന പരമ്പരകളിലൂടെ അക്കാഡമികരംഗത്തും സിസ ശ്രദ്ധേമായി. പതിനായിരം ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ രൂപീകരിക്കാനുള്ള കേന്ദ്രസർക്കാർ പദ്ധതിയിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ കമ്പനി രൂപീകരണത്തിനുള്ള നോഡൽ ഏജൻസിയായി സിസയെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. കൊവിഡ് പ്രതിസന്ധിക്കിടയിലും അതിനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചതായി ജനറൽ സെക്രട്ടറി ഡോ.സി. സുരേഷ്‌കുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |