കോവളം: ട്രോളിംഗ് നിരോധനം ഇന്ന് അർദ്ധരാത്രി ആരംഭിക്കുന്നതോടെ വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളുടെ വരവ് ആരംഭിക്കും. എന്നാൽ പ്രതികൂല കാലാവസ്ഥയെ തുടർന്ന് തൊഴിലാളികൾ കടലിൽ പോകരുതെന്ന ജില്ലാകളക്ടറുടെ അറിയിപ്പും പള്ളി വഴി നൽകുന്നുണ്ട്. എന്നാൽ കടലിൽ പോകാനും മത്സ്യം വാങ്ങാനും കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി ഇന്നലെ നറുകണക്കിന് പേരാണ് വിഴിഞ്ഞം കടപ്പുറത്തെത്തിയത്. ട്രോളിംഗ് ബോട്ടുകൾക്ക് 52 ദിവസത്തേക്കാണ് മത്സ്യബന്ധനത്തിന് നിരോധനമുള്ളത്. ഈ സമയത്താണ് ജില്ലയുടെ വിവിധ തീരദേശ മേഖലയിലെ നൂറുകണക്കിന് മത്സ്യത്തൊഴിലാളികൾ ഇവിടെ എത്തുന്നത്.
കൊവിഡ്, ഇന്ധന വിലവർദ്ധന, ട്രോളിംഗ് നിരോധനം ഇങ്ങനെ ഒട്ടനവധി പ്രതിബന്ധങ്ങളാണ് ഇക്കൊല്ലത്തെ ട്രോളിംഗിനിടയിൽ മത്സ്യത്തൊഴിലാളികൾ നേരിടുന്നത്. മൺസൂൺകാല പട്രോളിംഗിനും രക്ഷാപ്രവർത്തനത്തിനുമായി കോസ്റ്റൽ, മറൈൻ പൊലീസിന്റെയും മറൈൻ എൻഫോഴ്സ്‌മെന്റിന്റെയും തീര സംരക്ഷണസേനയുടെയും സഹായം ഉറപ്പാക്കിയിട്ടുണ്ട്.
വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ 24 മണിക്കൂറും ഡോക്ടറുടെ സേവനം ലഭ്യമാക്കും. ആംബുലൻസ് സൗകര്യവുമുണ്ടാകും. തീരദേശമേഖലയിലെ മറ്റു പ്രാഥമികാരോഗ്യകേന്ദ്രങ്ങളും 24 മണിക്കൂറും പ്രവർത്തിക്കും. വിഴിഞ്ഞം വില്ലേജ് ഓഫീസറുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ, ഫിഷറീസ് അസി. ഡയറക്ടർ, വിഴിഞ്ഞം പൊലീസ്, മറ്റു ബന്ധപ്പെട്ടവർ എന്നിവരെ ഉൾക്കൊള്ളിച്ച് പ്രാദേശിക മോണിറ്ററിംഗ് കമ്മിറ്റി സംഘടിപ്പിച്ചിരുന്നു. ഹാർബർ പ്രദേശത്ത് നിരീക്ഷണ കാമറകൾ സ്ഥാപിക്കാനും ഹാർബറിലും പ്രദേശങ്ങളിലും ലഹരിയുടെ ഉപയോഗം പൂർണമായി തടയുന്നതിനുള്ള നടപടികൾ പൊലീസും എക്‌സൈസും ചേർന്ന് നടപ്പാക്കാനും തീരുമാനിച്ചു. തീരദേശ പൊലീസ് നൈറ്റ് പട്രോളിംഗും നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |