തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗത്തിന് ഈ മാസം അവസാനത്തോടെ കുറവുണ്ടാകുമെന്ന ആരോഗ്യവകുപ്പിന്റെ പ്രതീക്ഷയിൽ വിശ്വാസമർപ്പിച്ച് ടൂറിസം മേഖല. ഒന്നര വർഷമായി പൂർണമായും നിലച്ച വിനോദ സഞ്ചാര മേഖല ഓണത്തിനെങ്കിലും സജീവമായില്ലെങ്കിൽ കരകയറാൻ കഴിയാതെ ബുദ്ധിമുട്ടുന്ന 15 ലക്ഷത്തോളം പേരുടെ ജീവിതം കൂടുതൽ ദുരിതത്തിലാകും.
കേരളത്തിലെ ജി.ഡി.പിയുടെ 10 മുതൽ 12 ശതമാനം വരെ സംഭാവന ചെയ്യുന്ന ടൂറിസം മേഖലയിൽ നിന്ന് പ്രതിവർഷം 45,000 കോടിയാണ് വരുമാനം. എന്നാൽ കൊവിഡിന്റെ ആദ്യവരവിൽ മേഖലയിലെ നഷ്ടം 30,711 കോടി രൂപയായിരുന്നു. ഈ സാമ്പത്തിക വർഷത്തിലാകട്ടെ ഇതുവരെ യാതൊരു സംഭാവനയുമുണ്ടായിട്ടില്ല.
ടൂറിസ്റ്റ് ബസുകൾ, മറ്റു വാഹനങ്ങൾ, ഹൗസ് ബോട്ടുകൾ എന്നിവയ്ക്ക് ജി.ഫോം നൽകി ത്രൈമാസ ടാക്‌സ് തത്കാലത്തേക്ക് നീട്ടിവച്ചത് മാത്രമാണ് നിലവിലെ ആശ്വാസം. ബാങ്ക് ലോണുകളിൽ മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പലിശ അടക്കമുള്ള തുക അടയ്ക്കേണ്ടിവരുന്നതിനാൽ യാതൊരു നേട്ടവുമില്ലെന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്. കൊവിഡ് നിയന്ത്രണങ്ങൾ മാറിയാൽ ടൂറിസം മേഖലയിൽ പ്രവർത്തനങ്ങൾ പുനരാരംഭിക്കാനുള്ള പദ്ധതികൾ ടൂറിസം വകുപ്പ് വിഭാവനം ചെയ്‌തുതുടങ്ങിയിട്ടുണ്ട്. ഈ മാസം പകുതിയോടെ ടൂറിസം കേന്ദ്രങ്ങൾ തുറക്കാൻ കഴിയുമെന്നായിരുന്നു പ്രതീക്ഷ. കൊവിഡ് പശ്ചാത്തലത്തിൽ വിദേശ വിനോദ സഞ്ചാരികളുടെ വരവ് വൈകുമെന്നതിനാൽ ആഭ്യന്തര വിനോദ സഞ്ചാരികളെയാണ് ടൂറിസം മേഖല ലക്ഷ്യമിടുന്നത്. ടൂറിസം സംരംഭകർക്കായുള്ള വിവിധ അപ്രൂവൽ, ക്ലാസിഫിക്കേഷൻ സ്‌കീമുകൾ ഒരു മാസത്തിനകം ഓൺലൈൻ വഴിയാക്കാനും സംരംഭകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് കമ്മിറ്റിയുമായി ചർച്ച നടത്താനും സർക്കാർ തീരുമാനിച്ചിരുന്നു.
തീരാത്ത ദുരിതം
-----------------------------------
ടൂറിസം മേഖലയിലെ നിയന്ത്രണങ്ങളെ തുടർന്ന് ഹോംസ്റ്റേ, ഹൗസ് ബോട്ട്, ആയുർവേദ സ്ഥാപനങ്ങൾ, റിസോർട്ട്, ഹോട്ടൽ, ടൂർ ഓപ്പറേറ്റർമാർ, ടാക്‌സി ഡ്രൈവർമാർ, ഗൈഡുകൾ എന്നിങ്ങനെ വിവിധ മേഖലയിൽ ജോലിയെടുക്കുന്നവർക്ക് പുറമെ ടൂറിസത്തിന് അനുബന്ധമായി ചെറുകിട, വഴിയോരക്കച്ചവടം നടത്തുന്നവരുടെയും ജീവിതം താറുമാറായി. ഡ്രൈവർമാർ, ഗൈഡുകൾ, ഹോട്ടൽ ജീവനക്കാർ തുടങ്ങി ഏകദേശം പത്തുലക്ഷത്തിലധികം പേർക്ക് മാസങ്ങളായി യാതൊരു വരുമാനവുമില്ല.
പദ്ധതികൾ അണിയറയിൽ
--------------------------------------------
തദ്ദേശീയ ടൂറിസ്റ്റുകളെ ആകർഷിക്കും
പുതിയ പദ്ധതികൾക്ക് രൂപം നൽകും
കൂടുതൽ ടൂറിസം സർക്യൂട്ടുകൾ
ജില്ലകളുടെ സംസ്‌കാരവും ഭൂപ്രകൃതിയും
രുചിവൈവിദ്ധ്യങ്ങളും ഉയർത്തിക്കാട്ടും
ടൂറിസം മേഖലയിൽ കൂടുതൽ ഇളവുകൾ
കേരളത്തിന്റെ ടൂറിസം വരുമാനം - പ്രതിവർഷം 45,000 കോടി രൂപ
കൊവിഡിന്റെ ആദ്യവരവിൽ ടൂറിസം മേഖലയിലെ നഷ്ടം - 30,711 കോടി രൂപ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |