കോവളം: കടൽ കാക്കാൻ വേണ്ടത്ര സംവിധാനങ്ങളില്ലാതെ വിഴിഞ്ഞം തീരദേശ പൊലീസ്. കടലിൽ നിരീക്ഷണത്തിനും മറ്റുമായി തീരദേശ പൊലീസിന് നൽകിയിരിക്കുന്നത് കായലിൽ ഓടുന്ന ബോട്ട്. കായലിലെ ശാന്തമായ ജലനിരപ്പിലൂടെ സഞ്ചരിക്കാൻ കഴിയുന്ന ബോട്ടുമായി കടലിലെ കൂറ്റൻ തിരമാലകളെ നേരിടുന്നത് അപകടകരമാണ്. എന്നാൽ ഈ ബോട്ടിലാണ് തീരദേശ പൊലീസ് പരിശോധനകൾ നടത്തിയിരുന്നത്. കടലിൽ സഞ്ചരിക്കാൻ കഴിയാത്ത തരത്തിലാണ് ഇവയുടെ രൂപകല്പന. ഇവയുടെ ഉയരക്കുറവ് കാരണം കടൽക്ഷോഭമുള്ള സാഹചര്യങ്ങളിൽ കടലിലിറക്കിയാൽ ബോട്ടിനുള്ളിൽ
വെള്ളം കയറും. ഒരു വർഷം മുൻപ് ഇത്തരത്തിൽ പട്രോളിംഗിനിടെ ബോട്ട് മുങ്ങിയിരുന്നു. അദ്ഭുതകരമായാണ് അന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർ രക്ഷപ്പെട്ടത്. ഇത്തരമൊരവസ്ഥയിൽ ജീവൻ പണയംവച്ച് ജോലി ചെയ്യേണ്ട അവസ്ഥയിലാണ് തീരദേശ പൊലീസ്. വിഴിഞ്ഞം തീരദേശ പൊലീസിന് കടൽ കാക്കാനായി ഒരു ചെറിയ പട്രോളിംഗ് ബോട്ടാണ് നൽകിയിട്ടുള്ളത്. ഈ ബോട്ടിന് മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ കഴിയുമെങ്കിലും കടൽക്ഷോഭമുള്ള സമയത്ത് ഈ വേഗത അപകടത്തിന് ഇടയാക്കും. രണ്ട് എൻജിനുകളുള്ള ഈ ബോട്ടിലെ ഒരു എൻജിൻ തകരാറിലായതിനെ തുടർന്ന് ഇത് ഇപ്പോൾ കട്ടപ്പുറത്താണ്. കാരണം ഇതിൽ ശേഷിക്കുന്ന ഒരു എൻജിനുമായി കടലിലിറങ്ങിയാൽ യാത്രാമദ്ധ്യേ ഈ എൻജിനും പണിമുടക്കിയാൽ തിരികെ തീരത്തെത്താൻ കഴിയാതെ വരും. ഈ പ്രതിസന്ധികളെല്ലാം തീരദേശ പൊലീസിന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. നിലവിൽ അടിയന്തര ഘട്ടങ്ങളിൽ ബോട്ട് വാടകയ്ക്ക് എടുക്കേണ്ട അവസ്ഥയാണുള്ളത്. ഈ ഇനത്തിൽ ദിവസക്കൂലിയായി 9000 രൂപയാണ് നൽകിവരുന്നത്. ട്രോളിംഗ് നിരോധനം നിലവിൽ വന്ന സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കായി ഫിഷറീസ് വകുപ്പ് കൊല്ലത്തു നിന്ന് രണ്ടുബോട്ടുകൾ ഇന്ന് എത്തിക്കും. ഇതിൽ ബെല്ലാരി രണ്ട് എന്ന ബോട്ട് മുതലപ്പൊഴിയിലും പരബ്രഹ്മം എന്ന ബോട്ട് വിഴിഞ്ഞത്തും എത്തുമെന്നാണ് ലഭ്യമായ വിവരം.
ആകെ വലഞ്ഞ് തീരദേശ പൊലീസ്
കടൽ പ്രക്ഷുബ്ദമാകുമ്പോൾ തീരദേശ പൊലീസിന്റെ ബോട്ട് കടലിൽ ഇറക്കാൻ കഴിയില്ല
രണ്ട് എൻജിനിൽ പ്രവർത്തിക്കുന്ന ബോട്ടിന്റെ ഒരു എൻജിൻ തകരാറിലായി
വീശിയടിക്കുന്ന തിരമാലയിൽ ബോട്ടിനുള്ളിൽ വെള്ളം കയറാൻ സാദ്ധ്യത
ഒരു വർഷം മുൻപ് ബോട്ടിനുള്ളിൽ വെള്ളം കയറി പട്രോളിംഗിന് പോയ ഉദ്യോഗസ്ഥർ അപകടത്തിൽപ്പെട്ടു
അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കാൻ തീരദേശ പൊലീസ്
വാടകയ്ക്ക് എടുത്ത ബോട്ടിന് ദിനംപ്രതി നൽകേണ്ട തുക - 9000 രൂപ
നോക്കുകുത്തിയായി മറൈൻ ആംബുലൻസ്
അടിയന്തര സാഹചര്യങ്ങൾ ഉണ്ടാവുമ്പോൾ ആഘോഷപൂർവം ഉദ്ഘാടനം ചെയ്ത മറൈൻ ആംബുലൻസും നോക്കുകുത്തി ആവുകയാണെന്ന് ആരോപണമുണ്ട്. മറൈൻ എൻഫോഴ്സ്‌മെന്റ്, തീരദേശ പൊലീസ് എന്നിവരുടെ ബോട്ടുകളും പ്രക്ഷുബ്ദതമായ കടലിൽ ഉപയോഗശൂന്യമാണെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ഓഖിക്ക് പിന്നാലെ വിഴിഞ്ഞം തീരത്ത് അനുവദിച്ച മറൈൻ ആംബുലൻസും മറൈൻ എൻഫോഴ്സ്‌മെന്റ് ബോട്ടും അടുത്തിടെ അപകടം നടക്കുമ്പോഴും നോക്കുകുത്തികളായി സമീപത്ത് ഉണ്ടായിരുന്നു. വിഴിഞ്ഞത്ത് നടന്ന അപകടങ്ങളിലും മറൈൻ എൻഫോഴ്സ്‌മെന്റിന്റെ ഇടപെടൽ ഇങ്ങനെ നിർജ്ജീവമായിട്ടുള്ളതാണെന്നാണ് മത്സ്യത്തൊഴിലാളികൾ ആരോപിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |