അടുക്കള ജോലികൾ ചെയ്തിരുന്ന പലർക്കും തൊഴിൽ നഷ്ടമായി
ആലപ്പുഴ : ലോക്ക് ഡൗണിൽ കുടുംബാംഗങ്ങൾ എല്ലാവരും വീടുകൾക്കുള്ളിൽ അടയ്ക്കപ്പെട്ടതോടെ, വീട്ടുജോലികൾ ചെയ്ത് ഉപജീവനം നടത്തിയിരുന്ന വലിയൊരു വിഭാഗത്തിന് തൊഴിൽ നഷ്ടമായി. രോഗീപരിചരണം ഒഴികെയുള്ള ജോലികളിൽ നിന്ന് തൊഴിലാളികളെ പല വീട്ടുകാരും പിരിച്ചു വിട്ടു.
പാർട്ട് ടൈം ആയി പലവീടുകളിൽ ജോലി നോക്കിയിരുന്നവരാണ് കൂടുതൽ പ്രതിസന്ധിയിലായത്. കൊവിഡിനെ ഭയന്ന് ഇത്തരക്കാരെ ജോലിയിൽ നിന്ന് ഒഴിവാക്കുകയാണ് പലരും. വീടുകളിൽ താമസിച്ച് ജോലി ചെയ്യുന്നവരെ തേടിയാണ് ആവശ്യക്കാർ വിളിക്കുന്നതെന്ന് വീട്ടു ജോലിക്ക് ആളുകളെ നൽകുന്ന അംഗീകൃത ഏജൻസികൾ പറയുന്നു. ജോലി സമയത്തിന്റെ ദൈർഘ്യം കൂടുന്നതിനാൽ വീടുകളിൽ താമസിച്ച് ജോലി ചെയ്യുന്നവരുടെ വേതനവും വർദ്ധിക്കും. 28 ദിവസത്തെ ഡ്യൂട്ടിക്ക് 16000 രൂപയാണ് നിലവിൽ ഏജൻസികൾ ഈടാക്കുന്നത്. എന്നാൽ ഈ വിഭാഗത്തിൽ ജോലി ചെയ്യാൻ ആളെ ലഭിക്കാനും ബുദ്ധിമുട്ടാണ്.
അടുക്കള ജോലി, രോഗീപരിചരണം, പ്രസവശുശ്രൂഷ തുടങ്ങി വിവിധ തരം ജോലികൾക്കാണ് ഏജൻസികൾ ആളുകളെ നിയോഗിക്കുന്നത്. ലോക്ക് ഡൗൺ ആയതോടെ അടുക്കള ജോലിക്കാരെ മിക്ക വീട്ടുകാരും പിരിച്ചുവിട്ടു. പ്രസവ ശുശ്രൂഷയും വീടുകളിൽ അമമ്മാർ തന്നെ ചെയ്യുന്ന നിലയായി. മുമ്പ് മാസത്തിൽ കുറഞ്ഞത് 25 ബുക്കിംഗുകൾ വരെ ലഭിച്ചിരുന്ന സ്ഥാനത്ത് ഇന്ന് പല ഏജൻസികളിലും പേരിന് മാത്രമാണ് ജോലിക്കാരെ തേടി വിളിയെത്തുന്നത്. പ്രായമായ പുരുഷൻമാരെ പരിചരിക്കാനുള്ള മെയിൽ നഴ്സിംഗ് വിഭാഗക്കാരൊഴികെ, ഏജൻസികളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഭൂരിഭാഗം പേരും സ്ത്രീകളാണ്.
കൊവിഡ് ഭയം
കൊവിഡിനെ ഭയന്നാണ് ,യാത്ര ചെയ്ത് എത്തുന്ന ജോലിക്കാരെ വീടിനുള്ളിലേക്ക് കയറ്റാൻ വീട്ടുകാർ മടി കാണിക്കുന്നത്. ജോലിക്കെത്തുന്ന വീട്ടിൽ ആർക്കെങ്കിലും കൊവിഡ് ഉണ്ടാകുമോ എന്ന ഭയം ജോലിക്കാർക്കുമുണ്ട്. അന്യ ജില്ലകളിലെ വീടുകളിൽ ജോലിക്ക് പോകാൻ മടിയാണെന്ന് ജോലിക്കാരിൽ പലരും ഹോം നഴ്സിംഗ് ഏജൻസികളെ അറിയിച്ചിട്ടുണ്ട്.
വീടുകളിൽ താമസിച്ച് ജോലി ചെയ്യുന്നവർക്ക് മാത്രം ഡിമാൻഡ്
ഉദ്യോഗസ്ഥർ വീടുകളിൽ ഒതുങ്ങിയതോടെ വീട്ടുജോലിക്ക് ആളെ വേണ്ടാതായി
രോഗീപരിചരണത്തിന് മാത്രം സഹായികളെ ആവശ്യം
വീട്ടുജോലിക്കാരുടെ പ്രതിമാസ വരുമാനം
15000 - 16000 (ഫുൾ ടൈം)
ദിവസം ₹300 + വണ്ടിക്കൂലി (പാർട്ട് ടൈം)
പ്രസവ ശുശ്രൂഷ
18000 - 20000 (ഫുൾ ടൈം)
ദിവസം ₹450 + വണ്ടിക്കൂലി (പാർട്ട് ടൈം)
വർഷങ്ങളായി വീട്ടുജോലിക്ക് പോയാണ് കുടംബം പുലർത്തുന്നത്. ഇപ്പോൾ യാത്രാ ബുദ്ധിമുട്ടുള്ളതിനാൽ ജോലിക്ക് പോകുന്ന വീട്ടിൽ തന്നെ താമസിക്കുകയാണ്. 28 ദിവസം കൂടുമ്പോഴാണ് സ്വന്തം വീട്ടിൽ പോകുന്നത്
- സുമ, ആലപ്പുഴ
കൊവിഡ് ഭീതി മൂലം വീട്ടുജോലിക്കാരെ പലർക്കും വേണ്ട. കർശന നിബന്ധനകളോടെയാണ് ജോലിക്കാരെ നിയോഗിക്കുന്നത്. ജീവനക്കാരുടെയും കുടുംബങ്ങളുടെയും സുരക്ഷ ഒരുപോലെ ഉറപ്പുവരുത്തേണ്ടതുണ്ട്
- ബി.പ്രസന്ന, അമൃതാനന്ദ ഹോം നഴ്സിംഗ്, പാതിരപ്പള്ളി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |