തിരുവനന്തപുരം: ജീവിതത്തിലേക്ക് വില്ലനായി അപകടം കടന്നെത്തിയതിലൂടെയും ജന്മനായുള്ള വൈകല്യം കാരണവും വീൽച്ചെയറിലേക്ക് കുടിയേറ്റപ്പെട്ട കുറേ മനുഷ്യരുണ്ട്, ശരീരം ചലിപ്പിക്കണമെങ്കിൽ പരസഹായം വേണ്ടവർ, ഒരു മനുഷ്യായിസിനെ വീടിനുള്ളിൽ ഒതുക്കേണ്ടി വന്നവർ, തോറ്റുകൊടുക്കാൻ മനസില്ലാതെ വിധിയെ വെല്ലുവിളിക്കുന്നവർ... ഇങ്ങനെയുള്ള നൂറുകണക്കിന് ആളുകൾക്ക് ദുരുതകാലമാവുകയാണ് കൊവിഡ് നാളുകൾ. ചെറിയതോതിൽ വരുമാനം ലഭിക്കുന്ന സ്വയംതൊഴിൽ ചെയ്താണ് ഭിന്നശേഷിക്കാരിൽ അധികവും ജീവിതം മുന്നിലേക്ക് കൊണ്ടുപോകുന്നത്. കുട, പേപ്പർ, പേന, സോപ്പ്, ബാഗ് തുടങ്ങിയ വസ്തുക്കളുടെ നിർമ്മാണവും വില്പനയുമായിരുന്നു ഇവരുടെ പ്രധാന വരുമാനമാർഗം. എന്നാൽ കൊവിഡ് മനുഷ്യരാശിയുടെ സ്വാഭാവിക ജീവിതത്തിന് മങ്ങലേൽപ്പിച്ചതോടെ ഇവർ നിർമ്മിച്ച വസ്തുക്കളും വാങ്ങാൻ ആളില്ലാതെ കെട്ടിക്കിടക്കുകയാണ്. കൊവിഡ് വ്യാപനത്തിന് മുന്നേയുള്ള ജൂൺ മാസം കാട്ടാക്കട സ്വദേശിയായ അജിക്ക് സന്തോഷത്തിന്റെ നാളുകളാണ്. കാരണം സ്കൂൾ തുറക്കുന്ന സമയമായതിനാൽ അജി നിർമ്മിക്കുന്ന കുടകളും ബാഗുകളും തേടി ആളുകളെത്തും. എന്നാൽ കഴിഞ്ഞ വർഷം മുതൽ അജിയുടെ വർണക്കുടകളെയും ബാഗുകളെയും തേടി അച്ഛനമ്മമാരുടെ കൈപിടിച്ച് കരുന്നുകളെത്തിയില്ല. വിറ്റുപോകാതെ അവയെല്ലാം കെട്ടിക്കിടക്കുന്നതിനാൽ ഈ വർഷം ഉത്പന്നങ്ങളൊന്നും ഉണ്ടാക്കിയില്ല. ഇതുപത് വർഷം മുൻപ് മരത്തിൽ നിന്നുവീണ് വിൽച്ചെയറിലേക്ക് ജീവിതം പറിച്ചുനടേണ്ടി വന്ന അജി ഇത്തരം സാധനങ്ങൾ നിർമ്മിച്ച് വിറ്റായിരുന്നു കുടുംബം പുലർത്തിയിരുന്നത്. ശരീരം തളർത്തിക്കളഞ്ഞ വിധിയെ ആത്മവിശ്വാസത്തോടെ നേരിടുന്നതിനിടയിൽ വിലങ്ങുതടിയായെത്തിയ കൊവിഡ് തകർത്തത് അജിയെ മാത്രമല്ല നിരവധി അജിമാരുടെ പ്രതീക്ഷകളാണ്.
വരവിലധികം ചെലവ്
പേപ്പർ പേനകൾക്ക് പ്രചാരം വർദ്ധിച്ചതോടെ നിരവധി ഭിന്നശേഷിക്കാരാണ് പേപ്പർ പേന നിർമ്മാണത്തിലേക്ക് തിരഞ്ഞത്. സ്കൂൾ തുറക്കാതായതോടെ പേനകൾ വാങ്ങാൻ ആരുമെത്താതായി. ഒരിക്കലുമുണ്ടാകാത്ത പ്രതിസന്ധിയാണ് ഇത്തവണ വന്നിരിക്കുന്നതെന്നാണ് ഇവർ പറയുന്നത്. കഴിഞ്ഞ വർഷം ലോണെടുത്തും കടം വാങ്ങിയുമാണ് ഇവരിൽ പലരും നിർമ്മാണ സാമഗ്രികൾ വാങ്ങിയത്. വരുമാനം നിലച്ചതോടെ കടം എങ്ങനെ വീട്ടുമെന്ന ചോദ്യമാണ് ഇവർക്കുമുന്നിലുള്ളത്. വികലാംഗ പെൻഷൻ ഒഴിച്ച് മറ്റ് ധനസഹായങ്ങളൊന്നും ഇവർക്ക് ലഭിക്കുന്നില്ല. 1600 രൂപയാണ് പെൻഷനായി ലഭിക്കുന്നത്. ചികിത്സ, മരുന്ന്, വീട്ടുചെലവ്, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങൾ ഈ തുക പര്യാപ്തമല്ല. പെൻഷൻ ലഭിക്കാത്തവരും ഇക്കൂട്ടത്തിലുണ്ട്. ഇതുവരെയും കൊവിഡ് വാക്സിൻ സ്വീകരിക്കാനും ഇവരിൽ ഭൂരിഭാഗത്തിനും കഴിഞ്ഞിട്ടില്ല.
നല്ല നാളുകളും കാത്ത്
മുൻ വർഷങ്ങളിൽ പാലിയേറ്റീവ് കെയർ, സന്നദ്ധ സംഘടനകൾ, സ്കൂളുകൾ തുടങ്ങിയവ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകാൻ ഇവരെ തേടിയെത്തിയിരുന്നു. എന്നാൽ ഈ വർഷം ആ വഴിയും അടഞ്ഞു. പ്രതിസന്ധികൾ നീങ്ങി സന്തോഷത്തിന്റെ നാളുകൾ വരുന്നതും കാത്തിരിക്കുകയാണിവർ. ആരെങ്കിലും തങ്ങളെ തേടി വരുമെന്ന പ്രതീക്ഷയിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |