ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇംഗ്ളീഷ് കെട്ടിടം ഗസ്റ്റ് ഹൗസ് ആക്കാൻ നീക്കം
തിരുവനന്തപുരം: മലയാള കവിതയെ ആധുനികതയിലേക്കും ഉത്തരാധുനികതയിലേക്കും കൈപിടിച്ച് നടത്തിയ ഡോ.കെ. അയ്യപ്പപ്പണിക്കരുടെ സാഹിത്യസ്‌മരണകൾ നാലുകെട്ടാകുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇംഗ്ളീഷിനെ കാര്യവട്ടത്തേക്ക് നാടുകടത്താൻ നീക്കം.
പ്രകൃതിരമണീയത നിറഞ്ഞ ഈ മനോഹര സൗധം സിൻഡിക്കേറ്റ് അംഗങ്ങൾക്കുള്ള ഗസ്റ്റ് ഹൗസാക്കി മാറ്റാനൊരുങ്ങുകയാണ്. കേരള സർവകലാശാലയുടെ ആസ്ഥാന വളപ്പിൽ ഇത്രയും സുന്ദരമായ മറ്റൊരു കെട്ടിടമില്ലെന്നതാണ് സത്യം. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇംഗ്ളീഷിനെ പ്രശസ്‌തിയിലേക്ക് ഉയർത്തിയതിനു പിന്നിൽ ഈ പൗരാണിക കെട്ടിടത്തിന്റെ മഹിമ വളരെ വലുതാണ്. അതിനെയാണ് ചിലരുടെ താത്പര്യങ്ങൾക്കായി ബലികഴിപ്പിക്കുന്നത്. സ്‌കൂൾ ഒഫ് ഫോറിൻ ലാംഗ്വേജസിന്റെ കീഴിൽ ഇംഗ്ളീഷ്, സാഹിത്യത്തിൽ എം.എ, എം ഫിൽ, റിസർച്ച് കോഴ്സുകളും വൈകിട്ട് ഇംഗ്ളീഷിൽ ഡിപ്ളോമാ കോഴ്സുകളും റഷ്യൻ, ജർമ്മൻ ഭാഷാ കോഴ്സുകളുമാണ് ഇവിടെയുള്ളത്. 1960ലാണ് അയ്യപ്പപ്പണിക്കർ കോഴ്സുകൾക്ക് തുടക്കം കുറിച്ചത്.
ഭാഷയിൽ പ്രാഗത്ഭ്യം നേടാൻ ഉദ്യോഗസ്ഥരും വൈകിട്ട് ഇംഗ്ളീഷിന്റെ ഡിപ്ളോമ കോഴ്സിന് ഇവിടെ എത്തുന്നുണ്ട്. കാര്യവട്ടത്തേക്ക് മാറ്റുന്നതിനായി ഡോ.കെ. അയ്യപ്പപ്പണിക്കർ മെമ്മോറിയൽ ഫോറിൻ ലാംഗ്വേജസ് കെട്ടിടം നിർമ്മിക്കുകയാണ്. സർവകലാശാലയുടെ ബഡ്‌ജറ്റിൽ 75 ലക്ഷം രൂപ വകകൊള്ളിച്ച ഇതിന്റെ നിർമ്മാണം പൂർത്തിയാകുന്നതുവരെ മാത്രമേ ഈ കെട്ടിടത്തിൽ ഭാഷാ പഠനത്തിന്റെ മേളമുണ്ടാകൂ. കാര്യവട്ടത്തെ മറ്റ് കോഴ്സുകൾ നിയന്ത്രിക്കുന്ന കാമ്പസ് ഡയറക്ടറുടെ കീഴിൽ ഇതിനെയും മാറ്റും.
മനസിനെ തണുപ്പിക്കുന്ന മന്ദിരം
---------------------------------------------------------
നാലുകെട്ട് പാേലത്തെ ഇരുനില കെട്ടിടത്തിന്റെ ഉൾവശം തുറസായി കിടക്കുന്നതാണ് ഇതിന്റെ അലങ്കാരം. ശുദ്ധവായുവും സൂര്യപ്രകാശവും ഒരേപാേലെ എത്തുന്നതിന്റെ ആസ്വാദനമറിഞ്ഞത് വിദ്യാർത്ഥികൾ മാത്രമല്ല, ഗസ്റ്റ് ലക്ചറർമാരായി എത്തിയിട്ടുള്ള വിദേശികൾ കൂടിയാണ്.
അതിവിശാലമായ സെമിനാർ ഹാൾ, ക്ളാസ് മുറികൾ, ലൈബ്രറി, ഫാക്കൽറ്റി റൂം എന്നിവ ഇവിടെയുണ്ട്. ഒറ്റഗോവണിയിലൂടെ കയറിച്ചെന്നാൽ ശീതളിമ പകരാൻ പഴയകാല ഓടുകളും. അറിയാതെ പഠിക്കുകയും പഠിപ്പിച്ച് പോകുകയും ചെയ്യുന്ന ആനന്ദം. ഭാഷ പഠിക്കാൻ വന്ന് ഭാഷാ സ്നേഹിയായി മാറുന്നതിന് പിന്നിലെ വരദാനമാണിത്.
'' പഴയ കെട്ടിടം സംരക്ഷിക്കാനാണ് തീരുമാനം. ഗസ്റ്റ് ഹൗസ് ആക്കണോ, മ്യൂസിയമാക്കണോ എന്ന് സിൻഡിക്കേറ്റാണ് തീരുമാനിക്കേണ്ടത്. എല്ലാ കോഴ്സുകളും ഒരു കുടക്കീഴിലാക്കാനാണ് കാര്യവട്ടത്തേക്ക് മാറ്റുന്നത്.
ഡോ. കെ.എസ്. അനിൽകുമാർ, രജിസ്ട്രാർ
കേരള സർവകലാശാല
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |