തിരുവനന്തപുരം: ചെന്നൈയിലെ വണ്ടല്ലൂർ സുവോളജിക്കൽ പാർക്കിൽ കൊവിഡ് ബാധിച്ച് സിംഹം ചത്തതിന് പിന്നാലെ തിരുവനന്തപുരം മൃഗശാലയിലും നിയന്ത്രണങ്ങൾ കടുപ്പിച്ചു. കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായതോടെ മാർച്ച് 13നാണ് മൃഗശാലയിൽ സന്ദർശകരെ ഒഴിവാക്കിയത്. ഒന്നാം തരംഗത്തിന് പിന്നാലെ കുറച്ചുനാൾ മൃഗശാല പ്രവർത്തിച്ചിരുന്നെങ്കിലും വരുമാനം കുറവായിരുന്നു. കോടികളുടെ നഷ്ടമുണ്ടായതായാണ് വിലയിരുത്തൽ. വണ്ടല്ലൂരിൽ 13 സിംഹങ്ങളിൽ 9 എണ്ണത്തിനാണ് കൊവിഡ‌് ബാധിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ വർദ്ധിപ്പിച്ചത്. പുലി, കടുവ, സിംഹം തുടങ്ങിയവയെ പ്രത്യേകം കൂടുകളിലാണ് പാർപ്പിച്ചിരിക്കുന്നത്. ഇവയുടെ ആഹാരക്രമവും നിയന്ത്രിച്ചിട്ടുണ്ട്. ഒരു ദിവസം സിംഹം, പുലി, കടുവ എന്നിവയ്‌ക്ക് അഞ്ചു കിലോ മുതൽ രണ്ട് കിലോ വരെ ബീഫാണ് ഭക്ഷണമായി നൽകുന്നത്.
നിലവിൽ തിരുവനന്തപുരം മൃശാലയിലുള്ള രണ്ടു സിംഹങ്ങളെ കടുത്ത നിയന്ത്രണങ്ങളോടെയാണ് പരിപാലിക്കുന്നത്. രണ്ടാഴ്ച കൂടുമ്പോൾ ഇവയുടെ ശ്രവമടക്കമുള്ള സാമ്പിളുകൾ ലാബുകളിലയച്ച് പരിശോധന നടത്തുന്നുണ്ട്. കൊവിഡിനെ തുടർന്ന് തിരുവനന്തപുരം മൃഗശാലയിൽ ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്തിയിരുന്നു. രണ്ട് ഷിഫ്റ്റുകളിലായി 27 പേർ വീതമാണ് ഇപ്പോൾ ജോലിക്കെത്തുന്നത്. രണ്ടു ഡോസ് വാക്സിൻ എടുത്ത മൂന്ന് ജീവനക്കാരാണ് സിംഹങ്ങളെ പരിപാലിക്കുന്നത്. 24 മണിക്കൂറും കാമറയിലൂടെ മൃഗങ്ങളെ നിരീക്ഷിക്കുന്നുണ്ട് ഇതിനായി 300 കാമറകളാണ് പ്രവർത്തിക്കുന്നത്. ജീവനക്കാരെയെല്ലാം വാക്‌സിനുള്ള മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തണമെന്നാവശ്യം മുഖ്യമന്ത്രിയെയും വകുപ്പ് മന്ത്രിയെയും നേരിട്ട് ധരിപ്പിച്ചിട്ടുണ്ടെന്ന് മ്യൂസിയം ഡയറക്ടർ പറഞ്ഞു.
തിരുവനന്തപുരം മൃഗശാലയിലുള്ളത്
സിംഹം-2
കടുവ-7
പുലി-6
വൈറസ് വ്യാപനം തടയുന്നതിനുള്ള ബയോസെക്യൂരിറ്റി സംവിധാനത്തിലാണ് തിരുവനന്തപുരം മൃഗശാല പ്രവർത്തിക്കുന്നത്. അതിനാൽ കഴിഞ്ഞ 12 വർഷമായി കുളമ്പുരോഗവും ഏഴ് വർഷമായി അണുബാധയും ചെറുക്കാൻ മൃഗശാലയ്ക്ക് കഴിഞ്ഞിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ വൈറസ് ബാധയുണ്ടാകാതിരിക്കാൻ കർശന നിരീക്ഷണങ്ങളാണ് ഏർപ്പെടുത്തിരിയിക്കുന്നത്.
മ്യൂസിയം - മൃഗശാല വകുപ്പ് ഡയറക്ടർ അബുശിവദാസ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |