തിരുവനന്തപുരം: 'ന്റുപ്പാപ്പാക്കേയ്... ഒരാനേണ്ടാർന്ന്.. ബല്യ ഒരു കൊമ്പനാന..' ചുമന്ന തട്ടമിട്ട് വാലിട്ട് കണ്ണെഴുതി, മൊഞ്ചത്തി കുഞ്ഞിപാത്തുമ്മയായി ആറാം ക്ലാസുകാരി അമേയ അഭിനയിക്കുകയാണ്. അരങ്ങ് സ്വന്തം വീട്ടുമുറ്റം.
കഥാപാത്രങ്ങൾ പരസ്പരം കാണാതെ സ്വന്തം വീടുകളിൽ നിന്ന് ഫോൺ കാമറകളിൽ ചിത്രീകരിച്ച ദൃശ്യങ്ങൾ കൂട്ടിച്ചേർത്ത് വൈക്കം മുഹമ്മദ് ബഷീറിന്റെ 'ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്' എന്ന നോവലിനെ ലഘുനാടകരൂപത്തിലാക്കിയിരിക്കുകയാണ് കോട്ടൺ ഹിൽ ഗേൾസ് സ്‌കൂളിലെ യു.പി വിഭാഗം കുട്ടികൾ. വായനദിനത്തോടനുബന്ധിച്ച് സ്‌കൂളിൽ ഓൺലൈനായി നടത്തിയ പരിപാടിയിലാണ് നാടകം അവതരിപ്പിച്ചത്.
ഒരാഴ്ച മുൻപ് ഓൺലൈനിലൂടെ നടത്തിയ ഓഡിഷനിലൂടെയാണ് നാടകത്തിലേക്ക് കുട്ടികളെ തിരഞ്ഞെടുത്തത്. കുഞ്ഞിപാത്തുമ്മ, പൊങ്ങച്ചക്കാരിയായ ഉമ്മ കുഞ്ഞു താച്ചുമ്മ, ബാപ്പ, ആയിഷ, നിസാർ അഹമ്മദ്, അയൽക്കാർ എന്നീ കഥാപാത്രങ്ങളായി അമേയ ഡി.നായർ, കല്യാണി പി.എൻ, ശ്രീദേവി ആർ, ഉമ.എസ്, തങ്കലക്ഷ്മി, ഐശ്വര്യ, ഋത്വിക എന്നീ കുട്ടികൾ വേഷമിട്ടു.
മിക്ക രംഗങ്ങളിലും ഒന്നിലധികം കഥാപാത്രങ്ങൾ വരുന്നതിനാൽ കാമറയുടെ സ്ഥാനം, സംഭാഷണങ്ങൾ പറയേണ്ട ഇടവേളകൾ എന്നിവയടക്കമുള്ള നിർദ്ദേശങ്ങൾ ഗൂഗിൾ മീറ്റ് വഴി അദ്ധ്യാപകർ കുട്ടികൾക്ക് നൽകിയിരുന്നു. മറ്റ് കഥാപാത്രങ്ങളുടെ സംഭാഷണം ഭാവനയിൽ കണ്ടുകൊണ്ടാണ് കുട്ടികൾ കാമറയ്ക്ക് മുന്നിൽ അഭിനയിച്ചത്. ഗൂഗിൾ മീറ്റ് വഴി ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്ത നാടകം ഉടൻ സ്‌കൂളിന്റെ യൂ ട്യൂബ് ചാനലിലൂടെ റിലീസ് ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |