വെമ്പായം: ഓണക്കാലത്ത് പച്ചക്കറിയിൽ സ്വയം പര്യാപ്തമാകാനുള്ള വലിയ ശ്രമത്തിലാണ് കിളിമാനൂരിലെ കൃഷി വകുപ്പ്. കൊവിഡ് കാലത്തെ ഓണം വിഷരഹിതവും ജൈവവുമാക്കാനുള്ള ശ്രമമാണ് അധികം സ്ഥലങ്ങളിലേക്ക് കൃഷി വ്യാപിപ്പിച്ചു കൊണ്ട് ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി ഇക്കുറി വിപുലീകരിക്കുന്നത്. ലോക്ക് ഡൗണിൽ എല്ലാവരും വീട്ടിലായതോടെ വീട്ടുകൃഷിക്ക് ആളുകൾ സ്വയം തയ്യാറായി എത്തുന്നുമുണ്ട്. ലോക്ക് ഡൗൺ കാലത്തെ വിരസതയകറ്റാൻ എല്ലാ വീടുകളിലും പച്ചക്കറിക്കൃഷി ആരംഭിച്ചതും ഗുണകരമായെന്നാണ് കൃഷിവകുപ്പിന്റെ നിഗമനം. ഇതിന് പുറമേ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായും കൃഷി പുരോഗമിക്കുന്നുണ്ട്. കാർഷിക കൂട്ടായ്മകളും രാഷ്ട്രീയ പാർട്ടികളും അയൽക്കൂട്ടങ്ങളുമെല്ലാം ഇത്തരത്തിൽ കൃഷി ആരംഭിച്ചിട്ടുണ്ട്. വാഴ, കപ്പ തുടങ്ങിയ കൃഷികൾക്കാണ് പലയിടങ്ങളിലും സുഭിക്ഷ കേരളം പദ്ധതിയിൽ പ്രാധാന്യം നൽകിയിരിക്കുന്നത്. തരിശ് രഹിത കൃഷിയുടെ ഭാഗമായി പുതുതായി കൃഷി ആരംഭിക്കുന്നുണ്ട്. മുൻപ് ഒരു മൂട് പാവൽ, പയർ, രണ്ട് ചീനി എന്നിങ്ങനെയാണ് കൃഷി ചെയ്തിരുന്നതെങ്കിൽ ഇപ്പോൾ വിപണിയിൽ ലഭിക്കുന്ന എല്ലാ ഇനങ്ങളും ഗ്രോ ബാഗുകളിലും പോളി ഹൗസുകളിലുമായി കൃഷി ചെയ്യുന്നുണ്ട്. അത്യുത്പാദന ശേഷിയുള്ള വിത്തിനങ്ങളാണ് കൃഷി ചെയ്യുന്നതെന്നതിനാൽ മികച്ച വിളവും ലഭിക്കുന്നതായി വീട്ടമ്മമാർ പറയുന്നു.
ജില്ലയിൽ ഇപ്രാവശ്യം വിതരണം ചെയ്യുന്നത്: 5 ലക്ഷം പായ്ക്കറ്റ് വിത്തുകൾ
തൈകൾ: 25 ലക്ഷം
200 ഇൻസ്റ്റിറ്റ്യൂഷൻ വഴിയും കൃഷിയെ പ്രോത്സാഹിപ്പിക്കുന്നു
വിത്തുകൾ കൃഷി ഓഫിസ് മുഖാന്തിരം വിതരണം ചെയ്യും
തനി നാടൻ മതി
മറുനാടൻ പച്ചക്കറികൾ പരമാവധി അകറ്റി നിറുത്താനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. സമഗ്ര പച്ചക്കറി വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി 5 ലക്ഷം പായ്ക്കറ്റ് പച്ചക്കറി വിത്തുകളാണ് ജില്ലയിൽ വിതരണം ചെയ്യുന്നത്. കഴിഞ്ഞ തവണത്തേക്കാൾ ഒന്നര ലക്ഷത്തോളം വിത്തുകളാണ് അധികമായി വിതരണം ചെയ്യുന്നത്.
ഇതിന് പുറമെ പച്ചക്കറിത്തൈകളും നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |