പോത്തൻകോട്: മേനംകുളത്തെ ബി.പി.സി.എൽ ബോട്ടിലിംഗ് പ്ലാന്റിലെ സമരം അസാനിപ്പിച്ചു. തൊഴിലാളികൾക്ക് വാക്സിനേഷനും കൊവിഡ് പരിശോധനയും നടത്താൻ കമ്പനി അധികൃതർ തീരുമാനമെടുത്തതോടെയാണ് വിവിധ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത സമര പരിപാടികൾ അവസാനിപ്പിച്ചത്. കൊവിഡ് പരിശോധനയും വാക്സിനേഷനും നടത്താൻ കമ്പനി തയ്യാറാകാത്തതിൽ പ്രതിഷേധിച്ചാണ് തൊഴിലാളികൾ കഴിഞ്ഞ ദിവസം മുതൽ ജോലിക്ക് കയറാതെ പ്രതിഷേധിച്ചത്. ഹാൻഡിലിംഗ്, ലോഡിംഗ്, ലോറി ജീവനക്കാർ, ഹൗസ് കീപ്പിംഗ് തുടങ്ങിയ വിഭാഗത്തിലെ തൊഴിലാളികളാണ് ജോലിയിൽ നിന്ന് വിട്ടുനിന്നത്. ഇതോടെ തെക്കൻ ജില്ലകളിലേക്കുള്ള പാചക വാതക വിതരണം തടസപ്പെട്ടിരുന്നു. ഇന്നലെ തൊഴിലാളികൾ മാനേജുമെന്റുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ ആന്റിജൻ പരിശോധന നടത്താൻ അനുവദിക്കുകയായിരുന്നു. വാക്സിനേഷനുള്ള നടപടികളും സ്വീകരിക്കുമെന്ന് തൊഴിലാളികൾക്ക് ഉറപ്പുനൽകി. ഇന്നു മുതൽ കമ്പനി പഴയ നിലയിൽ പ്രവർത്തിക്കുമെന്ന് തൊഴിലാളിയൂണിയനുകൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |