കല്ലറ: ഏയ് ഓട്ടോ...... എന്ന് വിളിക്കുമ്പോൾ വിളിപ്പുറത്ത് എത്തിയിരുന്ന ഓട്ടോക്കാരുടെ ജീവിതം കൊവിഡ് കാലത്ത് ദുരിതത്തിൽ. ഒരു കാലത്തു സൂപ്പർ സ്റ്റാറുകളെ പോലെ തിളങ്ങിയ "ഓട്ടോ " തൊഴിലാളികൾക്കിന്നു പ്രാരാബ്ദങ്ങളുടെ കഥ മാത്രേ പറയാനുള്ളു. ലോക്ക് ഡൗൺ കാലത്തു പൂർണമായും അടയ്ക്കപ്പെട്ടപ്പോൾ ദുരിതത്തിലായ തൊഴിലാളികൾ ഇളവുകൾ വന്നപ്പോൾ ഏറെ പ്രതീക്ഷയോടെയാണ് നിരത്തിലേക്കിറങ്ങിയത്.
ഭൂരിഭാഗം ആളുകളും വായ്പ എടുത്താണ് ഓട്ടോ വാങ്ങിയിരിക്കുന്നത്. ബാങ്ക് മോറിട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പലിശയും മുതലുമടക്കം നല്ലൊരു തുക അടയ്ക്കാൻവേണ്ടി വരും. കൂലിക്ക് ഓടുന്നവരും ഇതുമാത്രം ഉപജീവനം ആക്കിയവർക്കും ഓടികിട്ടുന്ന തുക കൊണ്ട് വേണം വീട്ടുചെലവും കുട്ടികളുടെ വിദ്യാഭ്യാസവും ലോൺ തിരിച്ചടവും, വീട്ടു വാടകയും എല്ലാം നടത്താൻ. യാത്രക്കാർ എത്തുമെന്ന പ്രതീക്ഷയിൽ രാവിലെ എണ്ണയുമടിച്ചു സ്റ്റാൻഡിൽ എത്തിയാൽ വൈകിട്ടായാലും എണ്ണയ്ക്ക് മുടക്കിയ തുകയ്ക്ക് പോലും ഓട്ടം കിട്ടാത്ത അവസ്ഥയാണ്. പെട്രോളിന്റെയും ഡീസലിന്റെയും വിലയാണെങ്കിൽ റോക്കറ്റ് വേഗത്തിലാണ് മുന്നോട്ട് കുതിക്കുന്നത്.
സാമൂഹിക വ്യാപനം ഉണ്ടാകുമെന്ന ഭീതിയിൽ ആളുകൾ ഭൂരിഭാഗവും സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നതും രണ്ട് യാത്രക്കാരെ മാത്രമേ കയറാൻ അനുമതിയുള്ളതും കൂടുതൽ പ്രതിസന്ധിയിലാക്കി.
ഇന്ധനവില റോക്കറ്റുപോലെ
പെട്രോളിനും ഡീസലിനും വില നൂറോടടുക്കുകയാണ്. സംസ്ഥാനത്തു 2018ലാണ് ഓട്ടോ ടാക്സി നിരക്ക് പുതുക്കി നിശ്ചയിച്ചത്. അതിനു ശേഷം ഇന്ധന വില ഇരുപത് രൂപയോളം കൂട്ടി. വാഹന ഇൻഷ്വറൻസ് 13ശതമാനവും, സ്പെയർ പാർട്സ് വില നാല് ശതമാനവും കൂട്ടി. പെട്രോളിയം ഉൽപ്പന്നങ്ങൾ ജി.എസ്.ടി പരിധിയിലാക്കാൻ കേന്ദ്രം തയാറാക്കണമെന്നും കേന്ദ്ര സർക്കാർ ഓട്ടോ തൊഴിലാളികൾക്ക് സബ്സിഡി നിരക്കിൽ പെട്രോളും ഡീസലും നൽകണമെന്നും ഇന്ധന വില കുത്തനെ കൂടുന്ന സാഹചര്യത്തിൽ ഈ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാണ് ഇവരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |