തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പുതിയ സംവിധാനം
തിരുവനന്തപുരം : കൊവിഡ് രോഗബാധിതരായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നവർക്ക് ഇനി വീഡിയോ കാളിലൂടെ വീട്ടുകാരുമായി സംസാരിക്കാം. 'വീട്ടുകാരെ വിളിക്കാം' എന്ന പേരിൽ ആരംഭിച്ച പദ്ധതി മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. ആറാം വാർഡിൽ ചികിത്സയിൽ കഴിയുന്ന ബാലരാമപുരം സ്വദേശിയെ മന്ത്രി വീഡിയോ കാളിലൂടെ കണ്ട് സംസാരിച്ചാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ഡോക്ടർമാരുമായും മന്ത്രി സംസാരിച്ചു. മെഡിക്കൽ കോളേജ് അലുമ്നി അസോസിയേഷന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
കൊവിഡ് രോഗികളുടെ ക്ഷേമം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇങ്ങനെയൊരു പദ്ധതി തയ്യാറാക്കിയതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. മെഡിക്കൽ കോളേജ് ആശുപത്രി ഇൻഫർമേഷനിൽ ഇതിനായി മൂന്നു പേരെ നിയമിച്ചിട്ടുണ്ട്.
വിളി ഇങ്ങനെ
ലഭ്യമാക്കുന്ന നമ്പരിലേക്ക് വീട്ടുകാർ രോഗിയുടെ വിവരങ്ങൾ എസ്.എം.എസ്. അയച്ചാൽ ആ രോഗികളുമായി വീഡിയോ കാൾ ചെയ്യാൻ സാധിക്കും. ഇതിനായി എല്ലാ കൊവിഡ് വാർഡുകളിലും ഫോണും ടാബും ലഭ്യമാക്കും.
ബുക്ക് ചെയ്യുന്ന വീട്ടുകാരെ വൈകിട്ട് 3 മുതൽ 5 മണിവരെ വീഡിയോ കാൾ വഴി തിരികെ വിളിക്കും. ഇന്നുമുതൽ സേവനം ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക് : 0471 2528225.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |