തിരുവനന്തപുരം: വായനയുടെ വെളിച്ചം പകരാൻ പൊലീസ് സ്റ്റേഷനിലും ലൈബ്രറി എന്ന വേറിട്ട ആശയം നടപ്പാക്കി ശ്രദ്ധേയരാവുകയാണ് എസ്.എം.വി ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിറ്റ്. തമ്പാനൂർ പൊലീസ് സ്റ്റേഷൻ അങ്കണത്തിലാണ് ഈ 'പൊതു ഇട പുസ്തക കേന്ദ്രം" സജ്ജമാക്കിയിരിക്കുന്നത്. പൊലീസ് സ്റ്റേഷന്റെ വാഹന പോർച്ചിൽ ചേർന്നാണ് ഈ പുസ്തകശാല സജ്ജീകരിച്ചിരിക്കുന്നത്. പുതിയ സ്ഥലത്തേക്ക് തമ്പാനൂർ സ്റ്റേഷൻ മാറിയതിൽപ്പിന്നെ സ്ഥലപരിമിതിയും ഒരു പ്രശ്നമല്ല. വിവിധ ആവശ്യങ്ങളും ആവലാതികളുമായി സ്റ്റേഷനിലെത്തുന്ന പൊതുജനങ്ങൾക്ക് വായിക്കാനൊരിടം എന്ന നിലയിലാണ് പദ്ധതി ആരംഭിച്ചത്. ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്നതിനായി സ്റ്റേഷനിലെ ഉദ്യാഗസ്ഥർ പുറത്തു പോകുന്ന അവസരങ്ങളിലെ കാത്തിരിപ്പിന്റെ വിരസത ഒഴിവാക്കാനും മാനസിക പിരിമുറുക്കം ഒഴിവാക്കാനും ഗ്രന്ഥശാലയുടെ പ്രവർത്തനം കൊണ്ട് കഴിയുമെന്നാണ് വിലയിരുത്തുന്നത്. സ്റ്റേഷനിൽ എത്തി കാത്തിരിക്കേണ്ടിവരുന്നവർക്കും പൊതുജനങ്ങൾക്കും ഉപയോഗിക്കാവുന്ന വിധമാണ് ലൈബ്രറി സജ്ജീകരിക്കുന്നത്. പുറത്തുനിന്നുള്ളവർക്ക് രജിസ്റ്ററിൽ പേരും വിലാസവും രേഖപ്പെടുത്തി പുസ്തകങ്ങളെടുക്കാം. രണ്ടാഴ്ചയ്ക്കുള്ളിൽ മടക്കി നൽകിയാൽ മതി. കേഡറ്റുകൾ, അദ്ധ്യാപകർ, അഭ്യുദയകാംക്ഷികൾ എന്നിവർ നൽകിയ 500 ഓളം പുസ്തകങ്ങളാണ് ഇവിടെയുള്ളത്.
പൊതുജനങ്ങൾക്കും പുസ്തകങ്ങൾ സംഭാവനയായി നൽകാം. പുസ്തകശാലയുടെ ഉദ്ഘാടനം ഫോർട്ട് എ.സി.പി എസ്. അനിൽദാസ് നിർവഹിച്ചു. സ്റ്റേഷൻ ഐ.എസ്.എച്ച്.ഒ. വൈ. മുഹമ്മദ് ഷാഫി, സ്കൂൾ പ്രിൻസിപ്പൽ വി. വസന്തകുമാരി, സിറ്റി എ.ഡി.എൻ.ഒ. എൻ. ഗോപകുമാർ, സ്കൂൾ പി.ടി.എ പ്രസിഡന്റ് എസ്. സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |