തിരുവനന്തപുരം: സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും പ്രശ്‌നങ്ങൾ ദ്രുതഗതിയിൽ പരിഹരിക്കുന്നതിനുമായി ആവിഷ്‌കരിച്ച മൂന്ന് പദ്ധതികൾക്ക് ജില്ലയിലും തുടക്കമായെന്ന് ജില്ലാ വനിതാ ശിശുവികസന ഓഫീസർ എസ്. സബീന ബീഗം അറിയിച്ചു. 'കാതോർത്ത്' എന്ന പദ്ധതിപ്രകാരം സമൂഹത്തിൽ വിവിധ പ്രശ്‌നങ്ങൾ നേരിടുന്ന സ്ത്രീകൾക്ക് താമസ സ്ഥലത്തുതന്നെ പരാതിപ്പെടുന്നതിനും സൗജന്യമായി കൗൺസലിംഗ്, നിയമ സഹായം, പൊലീസ് സഹായം എന്നിവ ഓൺലൈനായി ലഭ്യമാക്കുന്നതിനുമുള്ള സൗകര്യം ഒരുക്കുന്നു. ഇതിനായി kathorthu.wcd.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം.
ഗാർഹിക അതിക്രമങ്ങളിൽപ്പെടുന്ന സ്ത്രീകൾക്കും കുട്ടികൾക്കും പരാതി സമർപ്പിക്കുന്നതിനായി വനിതാ ശിശു വികസന വകുപ്പും തപാൽ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന 'രക്ഷാദൂത്' പദ്ധതി പ്രകാരം അതിക്രമങ്ങൾക്ക് ഇരയായ സ്ത്രീക്കോ കുട്ടിക്കോ അവരുടെ പ്രതിനിധിക്കോ അടുത്തുള്ള പോസ്റ്റ് ഓഫീസിൽ നേരിട്ടെത്തി 'തപാൽ' എന്ന കോഡ് പറഞ്ഞു സ്വന്തം മേൽവിലാസം, പിൻകോഡ്, മൊബൈൽ നമ്പർ എന്നിവ മാത്രം രേഖപ്പെടുത്തി പോസ്റ്റ് ബോക്‌സിൽ നിക്ഷേപിക്കാം. സ്ത്രീകളുമായി ബന്ധപ്പെട്ട പരാതികൾ ഇവിടെ നിന്ന് വനിതാ സംരക്ഷണ ഓഫീസർക്കും കുട്ടികളുമായി ബന്ധപ്പെട്ട പരാതികൾ ശിശുസംരക്ഷണ ഓഫീസർക്കും അയയ്ക്കും. ഫോൺ: 0471 2969101.
ശൈശവ വിവാഹം അറിയിക്കാം
ശൈശവ വിവാഹം നിർമാർജനം ചെയ്യുന്നതിനായി ശൈശവ വിവാഹവുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികം നൽകുന്ന 'പൊൻവാക്ക്' എന്ന പദ്ധതിയും നടപ്പാക്കുന്നുണ്ട്. ശൈശവ വിവാഹം സംബന്ധിച്ചു സത്യസന്ധമായ വിവരങ്ങൾ മുൻകൂട്ടി അറിയിക്കുന്ന വ്യക്തിക്ക് 2500 രൂപ പാരിതോഷികമായി നൽകും. വിവരങ്ങൾ നൽകുന്ന ആളിന്റെ പേരോ വിവരങ്ങളോ വെളിപ്പെടുത്തില്ല. പാരിതോഷികത്തുക രഹസ്യസ്വഭാവം നിലനിറുത്തിയാകും കൈമാറുക. ജില്ലാ വനിതാ ശിശുവികസന ഓഫീസർ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. ഫോ: 9188969201. ഇ-മെയിൽ: ponvakkutvpm@gmail.com.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |