തിരുവനന്തപുരം: ആമയിഴഞ്ചാൻ തോടിന്റെ ദുരിതമകറ്റാൻ 25 കോടിയുടെ വമ്പൻ പദ്ധതി വരുന്നു. തോടിനെ നീരൊഴുക്കുള്ളതാക്കി മാറ്റാനുള്ള പദ്ധതി ഉടനടി തുടങ്ങും. ഇതിന് സർക്കാരിന്റെ ഭരണാനുമതി കിട്ടി. തോട് നവീകരിക്കുന്നതിനുള്ള ടെൻഡർ നടപടികളും ആരംഭിച്ചു. ജലസേചന വകുപ്പ്, പി.ഡബ്ളിയു.ഡി, നഗരസഭ എന്നിവ സംയുക്തമായാണ് താേടിന്റെ പഴയ പ്രൗഢി വീണ്ടെടുക്കുക.
തോട്ടിലെ ചെളിയും എക്കലും പൂർണമായി നീക്കംചെയ്യും. ഇതിനായി ചെളി നീക്കം ചെയ്യുന്നതിനുള്ള യന്ത്രം വാങ്ങും. ഒരു പ്രാവശ്യം ചെളി മാറ്റിയതുകൊണ്ട് കാര്യമില്ല. വീണ്ടും ചെളിയും മാലിന്യങ്ങളും നിറഞ്ഞുകൊണ്ടിരിക്കും. ഇതില്ലാതാക്കാൻ മാസത്തിലൊരിക്കൽ യന്ത്രം ഉപയോഗിച്ച് ചെളി വാരും. ഇതിനാണ് മെഷീൻ വാങ്ങുന്നത്.
തോട്ടിലൂടെ കടന്നുപോകുന്ന വാട്ടർ അതോറിട്ടിയുടെ പൈപ്പുലൈനുകൾ മാറ്റി പുതിയത് സ്ഥാപിക്കും. പൈപ്പ് ലൈനുകൾ മാറ്റിയതിനുശേഷം തോടിന്റെ ആഴം കൂട്ടും. അതിനുശേഷമാണ് പുതിയ പൈപ്പ് ലൈനുകൾ സ്ഥാപിക്കുക.
തോടിന്റെ കരകൾ പാറ കൊണ്ട് കെട്ടി ബലപ്പെടുത്തും. മണ്ണിടിച്ചിൽ ഇതോടെ ഒഴിവാക്കാനാകും. മണ്ണിടിഞ്ഞാണ് തോടിന്റെ പലഭാഗങ്ങളും നികന്നത്. മാലിന്യങ്ങൾ തോട്ടിലേക്ക് വലിച്ചെറിയുന്നതാണ് വലിയൊരു പ്രശ്നം. ഇതൊഴിവാക്കാൻ പ്രധാന ഭാഗങ്ങളിലും തോടിനോടു ചേർന്ന് കടകൾ ഉള്ളിടത്തും കോൺക്രീറ്റ് സ്ളാബുകളിട്ട് മൂടുന്ന കാര്യവും പദ്ധതിയിലുണ്ട്. മാലിന്യങ്ങൾ തോട്ടിലേക്ക് വലിച്ചെറിയുന്നവരെ കണ്ടെത്താൻ സി.സി ടിവി കാമറകൾ സ്ഥാപിക്കുന്ന കാര്യവും പരിഗണനയിലുണ്ട്.
മാലിന്യതോട്
നേരത്തെ ഒരു കോടി രൂപ ചെലവിട്ട് തമ്പാനൂർ മുതൽ പാറ്റൂർ വരെയുള്ള ഭാഗത്തെ മാലിന്യങ്ങൾ നീക്കി സംരക്ഷണവേലി സ്ഥാപിച്ചിരുന്നു. അതൊന്നും തോടിനെ സംരക്ഷിച്ചില്ല. ഇപ്പോൾ വീണ്ടും തോട് മാലിന്യം കൊണ്ടു നിറഞ്ഞിരിക്കുകയാണ്. ഇതിന്റെ കരയിൽ താമസിക്കുന്നവർ ദുർഗന്ധം സഹിച്ച് കഴിയുകയാണ്. തോട്ടിൽ പ്ലാസ്റ്റിക്കും ഇറച്ചി മാലിന്യവും ഉൾപ്പെടെ കെട്ടിക്കിടക്കുകയാണ്. നേരത്തെ തോട് വൃത്തിയാക്കിയപ്പോൾ ലോഡ് കണക്കിന് പ്ലാസ്റ്റിക് മാലിന്യവും ചെളിയുമാണ് നീക്കം ചെയ്തത്. വശങ്ങളിൽ വളർന്നുനിന്ന മരങ്ങളും മുറിച്ചുമാറ്റിയിരുന്നു.
കൈയേറ്റക്കാരെ പിടിക്കും
ആമയിഴഞ്ചാൻ തോട് നവീകരിച്ച് പരസ്യക്കമ്പനിക്കാർ ഉൾപ്പെടെ കൈയേറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാനാണ് സർക്കാർ ഒരുങ്ങുന്നത്. എല്ലാ വർഷവും നവീകരണമെന്ന പ്രഹസനം നടത്തി ദിവസങ്ങൾക്കകം മാലിന്യങ്ങൾ നിറഞ്ഞ് ആമയിഴഞ്ചാൻ തോട് പഴയനിലയിലാകും. തോട്ടിലേ ഒഴുക്ക് പൂർണമായും നിലച്ചു, ഓടകൾ അടഞ്ഞു. ഓപ്പറേഷൻ അനന്ത പോലുള്ള പദ്ധതികളും അടഞ്ഞതോടെ തോടിന് തീരാത്ത കഷ്ടകാലമായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |