തിരുവനന്തപുരം: കഴിഞ്ഞ ദിവസം ചാക്കയിൽ ഊബർ ടാക്സി ഡ്രൈവർ സമ്പത്തി(33)നെ കൊലപ്പെടുത്തിയതിനു പിന്നിൽ ലഹരിമരുന്ന് മാഫിയ ആണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
60ന് മുകളിൽ വെട്ടുകളാണ് സമ്പത്തിന്റെ മൃതദേഹത്തിൽ ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയത്. മുഖം തിരിച്ചറിയാനാവാത്തവിധം കുത്തുകളേറ്റിട്ടുണ്ട്. ശരീരമാകെ കുത്തിമുറിച്ചിട്ടുമുണ്ട്. ലഹരിമരുന്ന് മാഫിയകളുടെ കുടിപ്പക ചെന്ന് അവസാനിക്കുന്നത് ഇത്തരം ക്രൂരമായ കൊലപാതകങ്ങളിലാണ്.
സമ്പത്തിനെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയതു പിന്നിൽ ഒറ്റിക്കൊടുത്തതിലുള്ള പകയെന്നാണ് പൊലീസ് പറയുന്നത്.
ലഹരി ഉപയോഗിച്ച് അബോധാവസ്ഥയിലായിരുന്നു പ്രതികളെന്നാണ് പൊലീസ് കരുതുന്നത്.
ആക്രമണത്തിനിടിയിൽ കൈയ്ക്ക് പരിക്കേറ്റ് പൊലീസ് കസ്റ്റഡിയിലുള്ള കഠിനംകുളം സ്വദേശി സനൽ മുഹമ്മദ് സംസാരിക്കാൻ പോലുമാകാത്ത സ്ഥിതിയിലായിരുന്നു. ആറ്റിങ്ങൽ പൊലീസിന്റെ ഒരു കേസിൽ തങ്ങളെ ഒറ്റുകൊടുത്തത് സമ്പത്താണെന്നാണ് ഇയാൾ പറയുന്നത്.
സമ്പത്തും ലഹരി മാഫിയാസംഘത്തിലെ അംഗമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. സമ്പത്തിനെ എക്‌സൈസും നിരീക്ഷിച്ചു വരികയായിരുന്നുവെന്ന് അധികൃതർ സൂചന നൽകി.
കാട്ടാക്കടയിൽ 403 കിലോ കഞ്ചാവ് പിടിച്ച സംഭവം, ബാലരാമപുരത്തെ 250 കിലോ കഞ്ചാവ് വേട്ട, ആക്കുളത്തെ 252 കിലോ കഞ്ചാവ് പിടിച്ച സംഭവം എന്നിവയുമായി ബന്ധപ്പെട്ട് സമ്പത്ത് എന്നയാളുമായി ബന്ധങ്ങളുണ്ടെന്ന് സംശയമുണ്ടായിരുന്നു. പിടിയിലായ സംഘങ്ങൾക്ക് ഓൺലൈൻ വഴി പണം അയച്ച് നൽകിയെന്നാണ് കണ്ടെത്തിയിരുന്നത്.
യൂബറിന്റെ ലൈസൻസ് ഉപയോഗിച്ച് കഞ്ചാവും ലഹരിയും കടത്തിയിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. എന്നാൽ സമ്പത്തിനെതിരെ ഇതുവരെ കേസൊന്നും എടുത്തിട്ടില്ല.
പിടിയിലായവർക്ക് പുതുക്കുറിച്ചി കേന്ദ്രീകരിച്ചുള്ള കഞ്ചാവ് സംഘവുമായി ബന്ധമുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കഴിഞ്ഞ മാർച്ചിൽ ആറ്റിങ്ങൽ പൊലീസ് നടത്തിയ പരിശോധനയിൽ 650 ഗ്രാമോളം കഞ്ചാവ്, 3 ഗ്രാമോളം എം.ഡി.എം.എ, ഒരു എയർഗൺ എന്നിവ ഉൾപ്പെടെ പ്രതികളിലൊരാളായ സനലിനെ പിടികൂടിയിരുന്നു.
ടെക്‌നോ നഗരമായ കഴക്കൂട്ടം കേന്ദ്രീകരിച്ചുള്ള കച്ചവടം ഇരുസംഘങ്ങൾക്കുമുണ്ടായിരുന്നു. ഇതുസംബന്ധിച്ച തർക്കങ്ങളുടെ തുടർച്ചയാണ് കൊലപാതകമെന്നും സംശയിക്കുന്നുണ്ട്. ആറ്റിങ്ങലിലെ വെയർഹൗസ് പൊളിച്ച് മദ്യം കടത്തിയ കേസിലും പുതുക്കുറിച്ചി സംഘത്തിലെ ചിലർ പിടിയിലായിരുന്നു. ഇതാവാം ഒടുവിലത്തെ ആക്രമണത്തിലേക്ക് എത്തിച്ചതെന്നും സംശയമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |