കാട്ടാക്കട: കോട്ടൂർ ആന പുനഃരധിവാസ കേന്ദ്രത്തിലെ ഒന്നരവയസുള്ള ശ്രീക്കുട്ടി എന്ന കുട്ടിയാന ഇന്നലെ ചരിഞ്ഞു. ഞായറാഴ്ച വൈകിട്ട് പാപ്പാന്മാർ കുളിപ്പിച്ച ശേഷം നൽകിയ പാൽ കുടിക്കുകയും കുറുമ്പ് കാട്ടുകയും ചെയ്തിരുന്നു.
കഴിഞ്ഞ രണ്ട് ദിവസമായി ക്ഷീണിതയായിരുന്നുവെന്നാണ് ജീവനക്കാർ പറയുന്നത്. വെറ്ററിനറി ഡോക്ടറുടെ പരിശോധനയിൽ പനിയുള്ളതായി കണ്ടെത്തിയിരുന്നു. ഇന്നലെ പുലർച്ചെയാണ് ശ്രീക്കുട്ടിയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് ശേഷമേ മരണകാരണം വ്യക്തമാവുകയുള്ളു. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
തെന്മല ഡാമിന്റെ വനമേഖലയിൽ ഒറ്റപ്പെട്ട നിലയിൽ കണ്ടെത്തിയ കുട്ടിയാനയെ വനപാലകർ കോട്ടൂരിലെ ആന പുനരധിവാസ കേന്ദ്രത്തിലെത്തിക്കുകയായിരുന്നു.
ഇക്കഴിഞ്ഞ നവംബറിൽ മുൻ വനംവകുപ്പ് മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ശ്രീക്കുട്ടിയുടെ ഒന്നാം പിറന്നാൾ വൻ ആഘോഷമാക്കിയിരുന്നു. പതിനഞ്ച് ആനകൾ ഒരുമിച്ച് ചേർന്നായിരുന്നു ശ്രീക്കുട്ടിയുടെ ഒന്നാം പിറന്നാൾ കൊണ്ടാടിയത്. അരി, ഗോതമ്പ്, റാഗി, ശർക്കര, മുതിര, ചെറുപയർ തുടങ്ങിയവ കൊണ്ടുണ്ടാക്കിയ പത്ത് കിലോ വരുന്ന കേക്കും മുറിച്ചാണ് പിറന്നാൾ ആഘോഷം ഗംഭീരമാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |