ജലസേചന വകുപ്പ് മന്ത്രി സ്ഥലം സന്ദർശിച്ചു
കുളത്തൂർ: കഴക്കൂട്ടം മുതൽ മുട്ടത്തറ വരെയുള്ള പ്രദേശങ്ങളിലെ സീവേജ് മാലിന്യപ്രശ്‌നങ്ങൾക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സ്വീവേജ് പദ്ധതി പാതിവഴിയിൽ. കേന്ദ്ര സർക്കാർ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പദ്ധതി നിർമ്മാണം തുടങ്ങി മൂന്നു വർഷമായിട്ടും എങ്ങുമെത്തിയില്ല. റോഡുകൾ കുത്തിപ്പൊളിച്ചതും ഗതാഗതം നിരോധിച്ചതും കാരണം പദ്ധതി കടന്നുപോകുന്ന മേഖലകളിലെ ജനങ്ങൾ ദുരിതമനുഭവിക്കുകയാണ്. ഇവരുടെ നിരന്തര പരാതിയെ തുടന്ന് സ്ഥലം എം.എൽ.എയും മുൻ മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രൻ ഇക്കാര്യം മന്ത്രി റോസി അഗസ്റ്റിന്റെ ശ്രദ്ധയിൽപ്പെടുത്തിയതോടെ അദ്ദേഹം സ്ഥലം സന്ദർശിച്ച് നിർമ്മാണ പ്രവൃത്തികൾ വിലയിരുത്തുകയും പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാനും റോഡുകൾ അടിയന്തരമായി സഞ്ചാരയോഗ്യമാക്കാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയും ചെയ്തു.
ഐ.ടി നഗരമുൾപ്പെടെ നഗരത്തിലെ ഗാർഹിക സ്വീവേജ് മാലിന്യപ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് 2019 പദ്ധതിയുടെ നിർമ്മാണം ആരംഭിച്ചത്. എന്നാൽ നടത്തിപ്പിലെ മെല്ലെപ്പോക്കും എച്ച്.ഡി.ഡി സംവിധാനത്തിൽ പൈപ്പിടൽ ജോലികൾക്ക് കാലതാമസവും കൊവിഡും കാരണം പദ്ധതി നീളുകയായിരുന്നു. 2020 മാർച്ച് 31ന് മുമ്പ് പൂർത്തിയാക്കേണ്ട പദ്ധതി 50 ശതമാനം പോലും പൂർത്തിയായിട്ടില്ല. കഴക്കൂട്ടത്ത് നിന്ന് തെറ്റിയാർ തോടിന് സമാന്തരമായി 6 മുതൽ 10 മീറ്റർ വരെ താഴ്ചയിലാണ് പദ്ധതിയുടെ ഭാഗമായുള്ള പൈപ്പിടൽ നടക്കുന്നത്.
നിലവിലെ അവസ്ഥ
--------------------------------------
ടെക്നോപാർക്കിൽ നിന്ന് മുട്ടത്തറ പ്ലാന്റിലേക്കുള്ള പ്രധാന പൈപ്പ് ലൈനിന്റെയും മാൻഹോളുകളുടെയും പണികളാണ് ഇപ്പോൾ നടക്കുന്നത്. നോബിൾ എച്ച്.ഡി - പി.ഇ - 500 ഗുണ നിലവാരമുള്ള 50 എം.എം. പൈപ്പുകളാണ് പ്രധാന ലൈനുകൾക്കായി സ്ഥാപിക്കുന്നത്. ടാർ നിരപ്പിൽ നിന്ന് 7 മീറ്റർ താഴ്ചയിൽ ഹൊറിസോണ്ടൽ ഡയറക്റ്റ് ഡ്രില്ലിംഗ് (എച്ച്.ഡി.ഡി ) സംവിധാനത്തിൽ യന്ത്രം ഉപയോഗിച്ചാണ് 96 വർഷത്തെ ഗ്യാരന്റിയുള്ള പൈപ്പുകൾ സ്ഥാപിക്കുന്നത്. ഓരോ രണ്ടര കിലോമീറ്ററിലും ഒരു മാൻഹോൾ എന്ന നിലയിൽ 104 മാൻ ഹോളുകൾ ഉണ്ടാകും. പദ്ധതി പ്രദേശങ്ങളിൽ നിന്ന് പൈപ്പ് ലൈൻ വഴി പമ്പിംഗ് സ്റ്റേഷനുകളിലെത്തിക്കുന്ന സ്വീവേജ് മാലിന്യം മുട്ടത്തറയിലെ പ്ലാന്റിലെത്തിക്കും. ഒരു ദിവസം 107 മില്യൺ ലിറ്റർ ( എം.എൽ.ഡി ) സ്വീവേജ് മാലിന്യം സംസ്‌കരിക്കാനുള്ള ശേഷി മുട്ടത്തറയിലെ പ്ലാന്റിനുണ്ടെങ്കിലും നിലവിൽ 40 എം.എൽ.ഡി മാത്രമാണ് സംസ്‌കരിക്കുന്നത്.
പദ്ധതി യാഥാർത്ഥ്യമാകുമ്പോൾ
------------------------------------------------------
കഴക്കൂട്ടത്തെ മാലിന്യ സംസ്‌കരണ പ്രശ്‌നത്തിന് പരിഹാരം
കക്കൂസ് മാലിന്യം തുറന്നുവിടുന്നെന്ന പരാതി കുറയും
തെറ്റിയാറിലെ മാലിന്യനിക്ഷേപം കുറയ്‌ക്കാൻ കഴിയും
ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ തടയാൻ സാധിക്കും
വഴിയരികിലെ മാലിന്യനിക്ഷേപം കുറയ്‌ക്കാം
115 കോടിയാണ് പദ്ധതി അടങ്കൽത്തുക
മെഡിക്കൽ കോളേജ് ആശുപത്രിക്ക് മാത്രമായി
സ്വീവേജ് സംവിധാനം ഒരുക്കാൻ 19.16 കോടി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |