അഞ്ചുതെങ്ങ്: മുതലപ്പൊഴി ഫിഷിംഗ് ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികൾ അപകടത്തിൽപ്പെടുന്നതും മരിക്കുന്നതും നിത്യസംഭവമായി മാറുന്നു. കാലവർഷം ശക്തമാകുമ്പോഴാണ് അപകടങ്ങൾ കൂടുതൽ ഉണ്ടാകുന്നത്. ഇത്തരത്തിൽ ഇവിടെയും സമീപ പ്രദേശങ്ങളിലുമായി പ്രതിവർഷം 50 ഓളം പേർ മരിക്കുകയും 500 ഓളം പേർക്ക് പരിക്കേൽക്കുന്നതുമായാണ് കണക്ക്.
പരിക്കേറ്റവരിൽ പലരും പിന്നീട് പണിക്ക് പോകാൻ സാധിക്കാതെ കിടപ്പിലായി. ഹാർബർ നിർമ്മാണത്തിലെ അപാകതയെ തുടർന്ന് പൊഴിയുടെ കവാടത്തിൽ മണ്ണ് മൂടുന്നത് പതിവാണ്. സാധാരണ പൊഴിയുടെ കവാടത്തിൽ തിരയടിക്കാറില്ലെങ്കിലും ഇവിടെ ശക്തമായ തിരയടിയാണ് ഉണ്ടാകുന്നത്. അപകടഭീതി കാരണം മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാൻ കഴിയാത്ത സ്ഥിതിയാണ്. പൊഴിയുടെ തെക്ക് ഭാഗമായ അഞ്ചുതെങ്ങ് മേഖലയിൽ തീരശോഷണം സംഭവിച്ചതിനാൽ അനേകം വീടുകൾ തിരയടിയിൽ പൂർണമായും ഭാഗീഗമായും തകർന്നു.
പൊഴിയിൽ അപകടമുണ്ടായാൽ വിഴിഞ്ഞത്ത് നിന്നോ, കൊച്ചിയിൽ നിന്നോ സ്പീഡ് ബോട്ട് എത്തിയാൽ മാത്രമേ രക്ഷാപ്രവർത്തനം നടത്താൻ കഴിയു. കൂടാതെ അഴിമുഖത്ത് രാത്രി കാലങ്ങളിൽ സിഗ്നൽ സംവിധാനവും സെർച്ച് ലൈറ്റില്ലാത്തതും അപകടകാരണമായി ചൂണ്ടിക്കാട്ടുന്നു.
പ്രതിവർഷം ഇവിടെ - 50 ഓളം പേർ മരിക്കുകയും 500 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്യുന്നു
ഇവയ്ക്ക് പരിഹാരം വേണം
പൊഴിയിൽ ഡ്രെഡ്ജ് ചെയ്ത് മണ്ണ് മാറ്റുന്നതിനും, നിർമ്മാണത്തിലുള്ള സാങ്കേതികമായ അപാകതകൾ പരിഹരിക്കണം.
മുതലപ്പൊഴി മുതൽ ഒന്നാം പാലം വരെയുള്ള നാലു കിലോമീറ്റർ തീരപ്രദേശത്ത് നിലവിലുള്ള സീവാൾ ഉയർത്തിയും ശക്തിപ്പെടുത്തിയും പുലിമുട്ടുകൾ സ്ഥാപിക്കണം
അപകടത്തിൽപ്പെടുന്ന മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്താനായി സ്പീഡ് ബോട്ട് സംവിധാനം വേണം
ആധുനിക സാങ്കേതികവിദ്യകൾ ഘടിപ്പിച്ച ബോട്ടുകളുടെയും അതിസമർത്ഥരായ രക്ഷാപ്രവർത്തകരുടെയും സേവനം ലഭ്യമാക്കണം
മറൈൻ ആംബുലൻസിന്റെ സേവനം ഉറപ്പാക്കണം
മുതലപ്പൊഴി ലാന്റിംഗ് സെന്ററിന്റെ നീളം വർദ്ധിപ്പിച്ച് ബ്രേക്കിംഗ് വാട്ടർ സംവിധാനത്തിലൂടെ മത്സ്യത്തൊഴിലാളികൾക്ക് 24 മണിക്കൂറും കടന്നുപോകാനുള്ള ക്രമീകരണം നടത്തണം.
വി. ലൈജു, പ്രസിഡന്റ്, അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |