തിരുവനന്തപുരം: വിഷത്തിന്റെ വീര്യത്തിൽ മുന്നിലല്ലെങ്കിലും ഒരു കടിയിലൂടെ കൂടുതൽ ആളവ് വിഷം ശരീരത്തിലെത്തിക്കാൻ രാജവെമ്പാലയ്ക്ക് കഴിയും. ഇതാണ് മൃഗശാല ജീവനക്കാരൻ ഹർഷാദിന്റെ മരണത്തിനിടയാക്കിയത്. കടിയേറ്റാൽ 15 മിനിട്ടിനുള്ളിൽ മരണം സംഭവിക്കാം. ഒരു കടിയിൽ 20 ആളുകളെയോ ഒരു ആനയെയോ കൊല്ലാനുള്ള വിഷം വമിപ്പിക്കാനാകുന്ന രാജവെമ്പാലയ്ക്ക് ശരാശരി 10-18 അടി നീളമുണ്ടാകും. ആയുർദൈർഘ്യം 20 വർഷം. രാജവെമ്പാലയുടെ പ്രധാന ഭക്ഷണം മറ്റു പാമ്പുകളാണ്. ഇന്ത്യയിൽ രാജവെമ്പാല വിഷത്തിനെതിരെയുള്ള മറുമരുന്ന് എ.എസ്.വി (ആന്റി സ്‌നേക് വെനം) എല്ലായിടത്തും ലഭ്യമല്ല. തായ്ലൻഡിൽ ലഭ്യമാണ്. രാജവെമ്പാല കടിച്ച് കേരളത്തിൽ ഇതുവരെ ആരെങ്കിലും മരിച്ചതായി വനംവകുപ്പിന്റെ ഔദ്യോഗിക രേഖകളിലും ഇല്ല. ഒരു സാധുജീവിയെ പോലെയാണ് രാജവെമ്പാലയെന്നും മനുഷ്യസാന്നിദ്ധ്യം കണ്ടാൽ അത് സ്ഥലം വിടുമെന്നുമാണ് വിദഗ്ദ്ധർ പറയുന്നത്. കേരളത്തിൽ പാമ്പുകടിയേറ്റ് കൂടുതൽ മരണങ്ങളുണ്ടാകുന്നത് മൂർഖൻ, വെള്ളിക്കെട്ടൻ, അണലി, ചുരുട്ട മണ്ഡലി എന്നിവയുടെ കടിയേറ്റാണ്. ഇവയിൽ ഏറ്റവും വീര്യം കൂടിയ വിഷമുള്ളത് വെള്ളിക്കെട്ടനാണ്. ഈ നാല് പാമ്പുകളുടെ വിഷത്തിനെതിരെ പ്രവർത്തിക്കുന്ന എ.എസ്.വിയാണ് ഇവിടെ ലഭ്യമായിട്ടുള്ളത്.
മനുഷ്യനിൽ മരണ കാരണമാകാവുന്ന വിഷത്തിന്റെ ഡോസ്
മൂർഖൻ 3 തുള്ളി വിഷം = 12 മില്ലീഗ്രാം
വെള്ളിക്കെട്ടൻ അഥവാ ശംഖുവരയൻ = 6 മില്ലീഗ്രാം
അണലി അഥവാ ചേനത്തണ്ടൻ = 15 മില്ലീഗ്രാം
ചുരുട്ട മണ്ഡലി = 8 മില്ലീഗ്രാം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |