കവർന്നത് 13.63 ലക്ഷം
ആലപ്പുഴ: കലവൂരിലെ പെട്രോൾ പമ്പിൽ നിന്ന് ജീവനക്കാരൻ ബാങ്കിലടയ്ക്കാൻ കൊണ്ടുപോയ 13.63 ലക്ഷം രൂപ ബൈക്കിലെത്തിയ രണ്ടുപേർ കവർന്ന സംഭവം രണ്ടുമാസം പിന്നിട്ടിട്ടും പ്രതികൾ കാണാമറയത്ത്. കൊവിഡും ലോക്ക്ഡൗണും മൂലം അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണ്.
പ്രദേശത്തെ സി.സി ടിവി കാമറകൾ പരിശോധിച്ച് ലഭിച്ച ഫോട്ടോകളിൽ വാഹനത്തിന്റെ നമ്പർ വ്യക്തമല്ലെന്നാണ് പൊലീസിന്റെ വിശദീകരണം. ആലപ്പുഴ ഡിവൈ എസ്.പി ഡി.പൃഥ്വിരാജിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സംഘം മൂന്ന് ഗ്രൂപ്പുകളായാണ് അന്വേഷണം നടത്തുന്നത്. 50ൽ അധികം സി.സി ടി.വി കാമറകളിൽ നിന്ന് ലഭിച്ച ചിത്രങ്ങളാണ് പരിശോധിക്കുന്നത്. സൈബർ സെല്ലിന്റെ സഹായത്തോടെ, മോഷണസമയം പ്രദേശത്തെ മൊബൈൽ ടവറുകളിൽ നിന്നുള്ള കോളുകളുടെ വിവരങ്ങൾ ശേഖരിച്ച് 500ൽ അധികം പേരെ പൊലീസ് ചോദ്യം ചെയ്തെങ്കിലും വ്യക്തത ലഭിച്ചില്ല.
കഴിഞ്ഞ ഏപ്രിൽ 25ന് ഉച്ചയ്ക്ക് 12.30 ഓടെ കലവൂർ മലബാർ ഹോട്ടലിനു സമീപമായിരുന്നു സംഭവം. ആര്യാട് ബ്ലോക്ക് ഓഫീസിനു സമീപം പ്രവർത്തിക്കുന്ന പമ്പിലെ ജീവനക്കാരൻ പണമടങ്ങിയ ബാഗുമായി സൈക്കിളിൽ ബാങ്കിലേക്ക് പോകുമ്പോൾ ജാക്കറ്റും ഹെൽമറ്റും മാസ്‌കും ധരിച്ചയാൾ നടന്നുവന്ന് തള്ളിയിട്ടശേഷം ബാഗ് കവർന്നു. ഈ സമയം മറ്റൊരാൾ ബൈക്കിലെത്തി മോഷ്ടാവിനെയും കയറ്റി ചേർത്തല ഭാഗത്തേക്ക് വേഗത്തിൽ കടന്നു. പമ്പിലെ മൂന്ന് ദിവസത്തെ കളക്ഷനായിരുന്നു ജീവനക്കാരൻ ബാങ്കിലേക്കു കൊണ്ടുപോയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |