കിളിമാനൂർ: പഴയകുന്നുമ്മേൽ പഞ്ചായത്തിലെ മൃഗാശുപത്രിയുടെ പ്രവർത്തനം അവതാളത്തിലെന്ന് പരാതി. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് പുറകുവശത്തായി സ്ഥിതിചെയ്യുന്ന മൃഗാശുപത്രിയിൽ ഡോക്ടർ ഇല്ലാതായിട്ട് മാസങ്ങളാകുന്നു. തിരക്കുമ്പോൾ ഡോക്ടർ ട്രെയിനിംഗിലാണെന്നാണ് മറുപടി. പകരം തുമ്പോട് മൃഗാശുപത്രിയിൽ നിന്ന് ആഴ്ചയിൽ മൂന്ന് ദിവസം മറ്റൊരു ഡോക്ടറെ നിയമിച്ചെങ്കിലും ഒരു ദിവസം പോലും വന്നിട്ടില്ലെന്ന് കർഷകർ പറയുന്നു.
കോഴി, ആട്, പശു തുടങ്ങിയവയെ വളർത്തി ഉപജീവനം നടത്തുന്ന നിരവധി കുടുംബങ്ങൾ താമസിക്കുന്ന പഞ്ചായത്തിലെ മൃഗാശുപത്രിയെക്കുറിച്ചും, ജീവനക്കാരെക്കുറിച്ചും വ്യാപകമായ പരാതിയാണുള്ളത്. ആശുപത്രിയിൽ വരുന്ന കർഷകരോട് മോശമായാണ് ജീവനക്കാർ പെരുമാറുന്നതെന്ന ആക്ഷേപമുണ്ട്.
മൃഗങ്ങൾക്ക് പതിനഞ്ച് രൂപ നിരക്കിൽ ഒ.പി എടുത്താൽ അതിന് രസീത് കിട്ടാറില്ലെന്ന് പരാതിയുണ്ട്. കൊവിഡ് കാലത്ത് ഉപജീവന മാർഗം എന്ന നിലയിൽ കടം വാങ്ങിയും ലോൺ എടുത്തും കോഴി വളർത്തലും ആടു വളർത്തലുമൊക്കെ തുടങ്ങിയ കർഷകർ അവയ്ക്ക് അസുഖം വന്നാൽ വണ്ടി വിളിച്ച് വിദൂരസ്ഥലങ്ങളിൽ പോകേണ്ട ഗതികേടാണുള്ളത്. യഥാസമയം ചികിത്സ കിട്ടാതെ മൃഗങ്ങൾ ചത്ത സംഭവവും ഉണ്ടായിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |