വിതുര: പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുമ്പോഴും കൊവിഡ് മാഹാമാരിക്ക് തടയിടാൻ കഴിയാതെ ഉഴലുകയാണ് മലയോരമേഖല. ഗ്രാമീണമേഖലയിൽ കൊവിഡ് രോഗികളുടെ എണ്ണം പ്രതിദിനം വർദ്ധിക്കുകയാണ്.
അരുവിക്കര നിയോജകമണ്ഡലത്തിലെ മിക്ക പഞ്ചായത്തുകളിലും കൊവിഡ് ശക്തമായി പിടിമുറുക്കിയിരിക്കുകയാണ്. ആദിവാസികളടക്കം നൂറിൽപ്പരം പേരുടെ ജീവൻ കൊവിഡ് കവർന്നെടുത്തു. അരുവിക്കര നിയോജകമണ്ഡലത്തിലെ വിതുര, തൊളിക്കോട്, ആര്യനാട്, ഉഴമലയ്ക്കൽ, പൂവച്ചൽ, കുറ്റിച്ചൽ, വെള്ളനാട്, അരുവിക്കര എന്നീ എട്ട് പഞ്ചായത്തുകളിലും പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജിതമാക്കിയതിനാൽ കൊവിഡ് ഗണ്യമായി കുറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ സ്ഥിതിഗതികൾ പാടേ മാറിമറിഞ്ഞ അവസ്ഥയിലാണ്.
വിദേശമദ്യശാലകളിലും സാമൂഹികഅകലം പാലിക്കാതെയാണ് ആളുകൾ ക്യൂ നിൽക്കുന്നത്. പൊലീസ് ഇടപ്പെട്ടിട്ടും യാതൊരു മാറ്റവുമില്ല. ആശുപത്രികളിലും വൻ തിരക്ക് അനുഭവപ്പെടുന്നുണ്ട്. അനാവശ്യമായി ബൈക്കിൽ യാത്ര ചെയ്യുന്ന ചെറുപ്പക്കാരെ പൊലീസ് ഏറെ പണിപ്പെട്ടാണ് നിയന്ത്രിക്കുന്നത്. കല്യാണങ്ങൾക്കും മരണങ്ങൾക്കും പാല് കാച്ചൽ ചടങ്ങുകൾക്കുംവരെ ധാരാളം പേർ പങ്കെടുക്കുന്നു. വിതുര പഞ്ചായത്തിൽ രണ്ടാം തരംഗത്തിൽ ആയിരത്തോളം പേർക്ക് കൊവിഡ് പിടികൂടിയിരുന്നു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നാണ് ആരോഗ്യവകുപ്പ് മേധാവികൾ വ്യക്തമാക്കുന്നത്.
രണ്ടാഴ്ച മുൻപ് - 32
നിലവിൽ - 213
പ്രവൃത്തിദിനം കൂട്ടണം
ബാങ്കുകൾ ആഴ്ചയിൽ മൂന്ന് ദിവസം മാത്രം തുറക്കുന്നത് മൂലം വൻ തിരക്കാണ് അനുഭവപ്പെടുന്നത്. അനവധി പേർ വെയിലേറ്റ് മണിക്കൂറുകളോളം ക്യൂ നിന്നാണ് ബാങ്ക് ഇടപാടുകൾ നടത്തുന്നത്. എ.ടി.എം കൗണ്ടറുകളിലും സമാനമായ അവസ്ഥ. ബാങ്കുകൾ തിങ്കൾ മുതൽ വെള്ളിവരെയുള്ള ദിവസങ്ങളിൽ പ്രവർത്തിപ്പിക്കണമെന്ന ആവശ്യവും ഇതോടെ ശക്തമായിട്ടുണ്ട്.
ട്രിപ്പിൾ ലോക്ക് ഡൗൺ
കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് വെള്ളനാട് പഞ്ചായത്തിൽ ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ്.
കൊവിഡ് വ്യാപനം തടയുന്നതിനായി പരിശോധനകൾ ശക്തമാക്കും. സാമൂഹികഅകലം പാലിക്കാത്തവരെയും മാസ്ക് ധരിക്കാത്തവരെയും കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവരെയും, അനാവശ്യമായി നിരത്തുകളിൽ ചുറ്റിക്കറങ്ങുന്നവരെയും പിടികൂടി കനത്ത പിഴ ചുമത്തും
എസ്. ശ്രീജിത്
സി.ഐ വിതുര ജനമൈത്രി പൊലീസ് സ്റ്റേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |