നെടുമങ്ങാട്: ഓൺലൈൻ പഠനം എല്ലാ വിദ്യാർത്ഥികൾക്കും ഉറപ്പാക്കുമെന്ന് പ്രഖ്യാപിച്ച വിദ്യാഭ്യാസ വകുപ്പധികൃതർ ഈ ചിത്രം കാണണം. വീട്ടിൽ ഇന്റർനെറ്റ് കിട്ടാത്തത് കാരണം രാത്രിയിൽ മഴയത്ത് കുട പിടിച്ച് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്ന പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ ദയനീയത. നെടുമങ്ങാട് നഗരസഭയിലെ 17-ാം വാർഡായ മല്ലമ്പ്രക്കോണം ഐ.എസ്.ആർ.ഒ ഗേറ്റിന് സമീപം വക്കീൽ ഗുമസ്തനും മുൻ നഗരസഭാ കൗൺസിലറുമായ അഖിലേഷ് കുമാറിന്റെ മകളാണിത്. നൈറ്റ് ക്ലാസിൽ പങ്കെടുക്കവേയാണ് മഴ പെയ്തത്. സഹോദരിയും ഡിഗ്രി അവസാന വർഷ വിദ്യാർത്ഥിയുമായ അരുണിമ അനുജത്തിയുടെ ക്ലാസ് തടസപ്പെടാതിരിക്കാൻ കുട പിടിച്ചുകൊടുത്തു. വീടിന് 150 മീറ്റർ മാറി ബ്രോഡ്ബാന്റ് കണക്‌ഷൻ എത്തിയിട്ടുണ്ട്. 3,500 രൂപ സർവീസ് ചാർജ് പറഞ്ഞുറപ്പിച്ച് 2 കണക്‌ഷൻ രക്ഷിതാക്കൾ എടുത്തു. ഇന്റർനെറ്റ് കണക്‌ഷന് ഡിമാന്റ് വർദ്ധിച്ചതോടെ ബ്രോഡ് ബാന്റ് ഏജന്റുമാർ 20,000 രൂപയാണ് ആവശ്യപ്പെടുന്നത്. സ്വന്തം സ്ഥലത്ത് റേഞ്ച് ഇല്ലാത്തതിനാൽ ബന്ധു വീട്ടിൽ പോയി നിന്നാണ് നേരത്തെ കുട്ടികൾ പഠിച്ചിരുന്നത്.
ലോക്ക് ഡൗൺ കാരണം അതും മുടങ്ങി. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. സ്വകാര്യ ബ്രോഡ് ബാന്റ് ഏജന്റുമാരുടെ ലാഭക്കൊതിയിൽ ഓൺലൈൻ പഠനം ദുരിതപൂർണമായ നിരവധി വിദ്യാർത്ഥികൾ നെടുമങ്ങാട് നഗരസഭ പരിധിയിലുണ്ട്. കരുപ്പൂർ, മന്നൂർക്കോണം, താഴ്ന്നമല, വലിയമല, മഞ്ച, പേരുമല, തോട്ടുമുക്ക്, ഇരിഞ്ചയം, കൊല്ലങ്കാവ്, പുലിപ്പാറ തുടങ്ങിയ പ്രദേശങ്ങളിലാണ് സ്കൂൾ, കോളേജ് വിദ്യാർത്ഥികളുടെ പഠനം ഇന്റർനെറ്റ് അപര്യാപ്തതയിൽ തകിടം മറിഞ്ഞത്. നഗരസഭ വൈസ് ചെയർമാൻ എസ്. രവീന്ദ്രന്റെ നേതൃത്വത്തിൽ വിഷയം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടിയുണ്ടാവുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. നെടുമങ്ങാട് ഐ.ടി.ഡി.പി ഓഫീസിന്റെ കീഴിൽ വരുന്ന അമ്പതോളം പട്ടികവർഗ കോളനികളിലും ഇതാണവസ്ഥ.
പ്രധാന പ്രശ്നങ്ങൾ
വികസന പ്രദേശത്തും ഇന്റർനെറ്റ് കൺക്‌ഷൻ തടസ്സപ്പെടുന്നത്
ബ്രോഡ്ബാന്റ് ഏജന്റുമാരുടെ അധിക ലാഭ കൊള്ളയിൽ വലയുന്ന രക്ഷിതാക്കൾ
ലാന്റ് ഫോൺ കണക്‌ഷൻ സംബന്ധിച്ച പരാതികൾ ഏറുകയാണ്. ഉപഭോക്താക്കൾ ഫൈബർ കണക്‌ഷനിലേക്ക് മാറുകയാണ് അഭികാമ്യം. സ്വകാര്യ ഇന്റർനെറ്റ് ദാതാക്കളെക്കുറിച്ചുള്ള പരാതി വ്യാപകമാണ്.
വിഷ്ണു, ബി.എസ്.എൻ.എൽ, ജെ.ടി.ഒ നെടുമങ്ങാട്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |