പാലോട്: പെരിങ്ങമ്മല പഞ്ചായത്തിലെ ജൈവവൈവിദ്ധ്യപ്പെരുമയ്ക്ക് മുതൽകൂട്ടായ കാട്ടുജാതിക്കാമരങ്ങൾ ഉള്ള ശുദ്ധജല കണ്ടൽ ചതുപ്പ് പശ്ചിമഘട്ടത്തിലെ വളരെ കുറച്ച് ഭാഗത്ത് മാത്രമാണ് നിലവിലുള്ളത്. അതിൽ ഒന്നാണ് മടത്തറയിലെ ശാസ്താംനട ഓടുചുട്ട പടുക്കയിലുള്ള ശുദ്ധജല കണ്ടൽക്കാട്. എന്നാൽ ഇത്രയും ജൈവ വൈവിദ്ധ്യങ്ങളുള്ള ഈ കണ്ടൽകാടുകൾ ഇന്ന് ആരും ശ്രദ്ധിക്കാതെ നാശത്തിന്റെ വക്കിലാണ്. ഇത് വനം വകുപ്പിനെ ഏൽപ്പിച്ച് കാടിന്റെ പൈതൃകത്തോടെതന്നെ കാത്തുസൂക്ഷിക്കണമെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ ആവശ്യം.
തുടർച്ചയായി ഓടുചുട്ടപടുക്ക, ഒരുപറ, ശംഖിലി, ചെന്തുറുണി എന്നിവിടങ്ങളിലായി വ്യാപിച്ച് കിടക്കുകയാണ് ഈ കണ്ടൽകാടുകൾ. ഈ ചതുപ്പുകളിൽ സാധാരണ വന വൃക്ഷങ്ങൾക്ക് വളരുവാൻ സാധിക്കുകയില്ല. വെള്ളക്കെട്ടിൽ വളരുന്നതിന് അനുകൂലമായ ഘടനയോടുകൂടിയ വൃക്ഷങ്ങളാണ് ഇവിടെ വളരുക. തായ് തടിയിൽ നിന്നും താഴേക്ക് നീളത്തിൽ വളർന്നിറങ്ങുന്ന പൊയ്ക്കൽ വേരുകൾ എന്നോ മുട്ടുവേരുകൾ എന്നോ വിളിക്കാവുന്ന താങ്ങുവേരുകൾ ഈ വൃക്ഷങ്ങളുടെ പ്രത്യേകതയാണ്. താങ്ങുവേരുകളുടെ സഹായത്തോടെ ഇവ വളരുന്നു. കൂടാതെ വേരുകൾ മണ്ണിന് പുറത്ത് വളയം തീർത്ത് എഴുന്നു നിൽക്കും. കൂനൻ വേരുകൾ, കൂനൻ ചതുപ്പ്, പതാൽ എന്നിങ്ങനെ ഇവയെ അറിയപ്പെടുന്നു.
കണ്ടൽകാട് വ്യാപിച്ചിരിക്കുന്നത്............. 20- 25 ഏക്കറിൽ
പശ്ചിമഘട്ടം ഉൾപ്പെടുന്ന മുഴുവൻ കാട്ടുജാതിക്ക മരങ്ങളും ഒരുമിച്ച് കാണാൻ പറ്റുന്ന ഏക ഇടം എന്ന പ്രത്യേകതയും കൂടി ഈ മേഖലയ്ക്കുണ്ട്. ഉണ്ടപ്പൈൻ, ചോരപ്പൈൻ, ചോരപ്പാലി, കൊത്തപ്പൈൻ, പത്രി എന്നീ കാടു ജാതിക്കാമരങ്ങൾ ഇവിടെ ഇടതിങ്ങി വളരുന്നു.
സമീപകാലത്തായി പാലോട് ബൊട്ടാണിക്കൽ ഗാർഡൻ ഇൻസ്റ്റിട്ടൂട്ടിലെ ഗവേഷകർ പുതിയ ഒരിനം മരം കൂടി കണ്ടെത്തി.
മിരിസ്റ്റിക്ക ട്രോ ബോഗാരി എന്നാണ് ഇതിനെ നാമകരണം ചെയ്തു.
വംശനാശ ഭീഷണി നേരിടുന്ന ഞാവൽ വർഗ്ഗത്തിൽ പെട്ട ചവറാൻ എന്ന സസ്യം ഇവിടെയുണ്ട്.
ശുദ്ധജല ചതുപ്പുകളിൽ 25 മുതൽ 30 വരെ മീറ്റർ പൊക്കത്തിൽ ഇവ വളരുന്നു.
വ്യത്യസ്തം ജീവിവർഗങ്ങളും
പശ്ചിമഘട്ടത്തിൽ കാണുന്ന ഉഭയജീവി കളിൽ അൻപത് ശതമാനവും ഇവിടുണ്ട്. കരഞണ്ടുകൾ, ചെങ്കാലൻ ഞണ്ടുകൾ, ചെമ്പൻ തവള, കുതിക്കും തവള, സുവർണ തവള, പറക്കും തവള എന്നിവയാണ് ഇവയിൽ പ്രധാനികൾ. അൻപത്തി അഞ്ചിനം ഉരഗങ്ങളെ ഇവിടെ ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. കുഴി മൂക്കൻ അണലി, കാട്ടുമണ്ഡലി, കങ്കാരു ഓന്ത് എന്നിവ ഇവയിൽ ചിലതാണ്. കാട്ടാമ, ചൂരൽ ആമ എന്നിവയെ കൂടാതെ കുഴൽ ചിലന്തി, കടുവാ ചിലന്തി, രാക്ഷസ ചിലന്തി, ജലോപരിതലത്തിൽ പൊങ്ങി കിടന്ന് മീൻ പിടിച്ച് ഭക്ഷിക്കുന്ന മീൻ പിടിയൻ ചിലന്തി, പലതരം മീനുകൾ എന്നിവ ഈ ആവാസവ്യവസ്ഥയിൽ കഴിയുന്നുണ്ട്.
പ്രതികരണം
ജുറാസിക് കാലഘട്ടത്തിലെ ശേഷിപ്പിലുള്ള ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ശുദ്ധജല കണ്ടൽ ചതുപ്പുകളെ സംരക്ഷിക്കുന്നതിനായ് വനം വകുപ്പിന് നൽകണമെന്നും, ഗവേഷകർക്കും വിദ്യാർത്ഥികൾക്കും പഠന കാര്യങ്ങൾക്ക് ഉതകുന്ന തരത്തിൽ ഉള്ള നടപടികൾ സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകണം. ബിന്ദുസുരേഷ് ഗ്രാമപഞ്ചായത്ത് മെമ്പർ പെരിങ്ങമ്മല പഞ്ചായത്ത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |