കോവളം: അപകടം പതിവായ തിരുവല്ലം ബൈപ്പാസിൽ നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ച സർവീസ് പാലത്തിന്റെ നിർമ്മാണം അനന്തമായി നീളുന്നു. കഴിഞ്ഞവർഷം മുൻ പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ പദ്ധതിപ്രദേശം സന്ദർശിക്കുകയും പാലത്തിന്റെ നിർമ്മാണം യുദ്ധകാലാടിസ്ഥാനത്തിൽ ആരംഭിക്കാൻ ദേശീയപാത അതോറിട്ടിക്ക് നിർദ്ദേശം നൽകിയെങ്കിലും കൊവിഡ് രോഗവ്യാപനത്തിന്റെയും ലോക്ക് ഡൗൺ നിയന്ത്രങ്ങളുടെയും പേരിൽ പദ്ധതി നീളുകയാണ്. അപകടങ്ങൾ വർദ്ധിച്ചതോടെ നാട്ടുകാരുടെ പരാതിയെത്തുടർന്നാണ് 2019ൽ സർവീസ് പാലം എന്ന ആശയം ദേശീയപാത അതോറിട്ടി മുന്നോട്ടുവച്ചത്.
തിരുവല്ലം ആറിന് കുറുകെയുള്ള 50 വർഷത്തിലേറെ പഴക്കമുള്ള പഴയപാലം പൊളിച്ചാണ് പുതിയ പാലം നിർമ്മിക്കാൻ പദ്ധതി തയ്യാറാക്കിയത്. 5.5 മീറ്റർ വീതിയിലാണ് പാലം പണിയുന്നത്. സർവീസ് റോഡും രണ്ട് മീറ്റർ വീതിയിൽ ഫുട്പാത്തും പാലത്തിലുണ്ടാകും. പാലംപണി തുടങ്ങുന്നതിന് മുമ്പായി ട്രയൽ റണ്ണായി തിരുവല്ലം ബൈപ്പാസിൽ 24 മണിക്കൂറുള്ള താത്കാലിക ട്രാഫിക് സിഗ്നൽ ലൈറ്റടക്കമുള്ള സംവിധാനമൊരുക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. തിരുവല്ലം പരശുരാമ സ്വാമിക്ഷേത്രത്തിന് മുന്നിലുള്ള റോഡ് അതേപടി നിലനിറുത്തുകയും പാലത്തിന്റെ ഭാഗമായി പുതിയ സർവീസ് റോഡ് വരുന്നതോടെ അമ്പലത്തറയിൽ നിന്നുള്ള വാഹനങ്ങൾക്ക് പഴയ പാലത്തിൽ പ്രവേശിക്കാതെ തന്നെ തിരുവല്ലം ജംഗ്ഷനിലെത്താനുമാകും. അപകടനിരക്ക് കുറയ്ക്കാനുള്ള മാർഗങ്ങളെക്കുറിച്ച് നാറ്റ്പാക് നേരത്തെ പഠനം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
അപകടം പതിവായ തിരുവല്ലം ജംഗ്ഷൻ
-----------------------------------------------------------
കുമരിച്ചന്ത ഭാഗത്തുനിന്ന് തിരുവല്ലം ജംഗ്ഷനിലേക്ക് പോകുന്ന നാലുവരിപ്പാതയോടു ചേർന്നുള്ള സർവീസ് റോഡ് തിരുവല്ലം ഇടയാറിലെ മൂന്നാറ്റുമുക്ക് റോഡിലാണ് ചേരുന്നത്. സർവീസ് റോഡ് ഇവിടെ അവസാനിക്കുന്നതിനാൽ കുമരിച്ചന്ത, അമ്പലത്തറ എന്നിവിടങ്ങളിൽ നിന്നുള്ള വാഹനങ്ങൾ തിരുവല്ലം ബൈപാസിലെ വൺവേയായ രണ്ടുവരി പാതയിലൂടെയാണ് നിലവിൽ കടന്നുപോകുന്നത്. വെള്ളായണി, വെങ്ങാനൂർ, പാച്ചല്ലൂർ, കരുമം എന്നിവിടങ്ങളിൽ നിന്നുള്ള വാഹനങ്ങൾ ജംഗ്ഷനിലെത്തി വൺവേയായ ബൈപ്പാസ് കടന്നാണ് അമ്പലത്തറ ഭാഗത്തേക്ക് പോകുന്നത്. കെ.എസ്.ആർ.ടി.സി ബസ് അടക്കമുള്ള വാഹനങ്ങളും ഇതുവഴിയാണ് പോകുന്നത്. ഒരേ റോഡിലൂടെ തലങ്ങും വിലങ്ങും വാഹനങ്ങൾ കടന്നുപോകുന്നതു കാരണമാണ് ഇവിടെ അപകടങ്ങൾ പതിവാകുന്നത്.
അഞ്ച് വർഷത്തിനിടെ അപകടത്തിൽ മരിച്ചത് - 6 പേർ
പാലത്തിന് - 5.5 മീറ്റർ വീതി
നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ അപകടം പതിവാകുകയാണ്.
സർക്കാർ അടിയന്തരമായി ഇടപെടണം
സത്യവതി .വി, വാർഡ് കൗൺസിലർ
നാട്ടുകാരുടെ ആവശ്യങ്ങൾ
--------------------------------------------
അപകടമൊഴിവാക്കാൻ ഇടപെടണം
പൊലീസ് നിരീക്ഷണം ഏർപ്പെടുത്തുക
അമിതവേഗം നിയന്ത്രിക്കണം
പാലം ഉടൻ യാഥാർത്ഥ്യമാക്കുക
തിരക്ക് നിയന്ത്രിക്കാൻ സംവിധാനം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |