തിരുവനന്തപുരം: ആമയിഴഞ്ചാൻ തോടിന്റെ ശുദ്ധീകരണത്തിനും നവീകരണത്തിനുമായി ജലവിഭവ വകുപ്പ് സമർപ്പിച്ച 25 കോടി രൂപയുടെ പദ്ധതിക്ക് മന്ത്രിസഭായോഗത്തിന്റെ അംഗീകാരം. കണ്ണമ്മൂല മുതൽ ആക്കുളം വരെയുള്ള ഭാഗത്തെ പുനർനിർമ്മാണത്തിനും ചെളി നീക്കുന്നതിനുമുള്ള നടപടികളാണ് ഉടൻ ആരംഭിക്കുക. വിവിധ തോടുകളിലെ എക്കൽ നീക്കുന്നതിനായി സിൽറ്റ് പുഷർ മെഷീൻ വാങ്ങാനും തീരുമാനമായി. മുമ്പ് വെള്ളത്തിൽ ഉപയോഗിക്കാൻ കഴിയുന്ന എസ്‌കവേറ്റർ ഉപയോഗിച്ച് ചെളിയും മാലിന്യങ്ങളും നീക്കം ചെയ്യാമെന്ന് തീരുമാനിച്ചിരുന്നു. എന്നാൽ തോട്ടിൽ എസ്‌കവേറ്റർ ഉപയോഗിക്കുന്നത് പ്രായോഗികമല്ലെന്ന് കൺസൾട്ടന്റായിരുന്ന ബാർട്ടൺഹിൽ എൻജിനിയറിംഗ് കോളേജിലെ വിദഗ്ദ്ധർ നടത്തിയ പഠനത്തിൽ കണ്ടെത്തി. തുടർന്നാണ് സിൽറ്റ് പുഷർ വാങ്ങുന്നതിന് തീരുമാനമായത്.
രണ്ട് വർഷത്തേക്ക് ഇത് പ്രവർത്തിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനും പദ്ധതിയിൽ തുക വകയിരുത്തിയിട്ടുണ്ട്. തോട്ടിൽ നിന്ന് ചെളി നീക്കം ചെയ്യുന്നതിനു പുറമേ സംരക്ഷണഭിത്തി കെട്ടുന്നതിനും അതിർത്തി കെട്ടി സംരക്ഷിക്കുന്നതിനും അടക്കം പദ്ധതിയിൽ തുക നീക്കിവയ്ക്കും. കോർപ്പറേഷൻ പരിധിയിലെ ഏറ്റവും മലിനീകരിക്കപ്പെട്ട തോടുകളിലൊന്നാണ് ആമയിഴഞ്ചാൻ തോട്. കോർപ്പറേഷനിലൂടെ ഒഴുകുന്ന പ്രധാനപ്പെട്ട തോടുകളെല്ലാം ആമയിഴഞ്ചാൻ തോട്ടിലാണ് വന്നുചേരുന്നത്. കേരള ജലവകുപ്പിന്റെ ജലശുദ്ധീകരണ പ്ലാന്റിലെ ഒബ്‌സർവേറ്ററി ഹില്ലിൽ നിന്ന് ഉത്ഭവിച്ച് കണ്ണമ്മൂല വഴി ആക്കുളം കായലിൽ ചേരുന്ന ആമയിഴഞ്ചാൻ തോടിന് 12 കിലോമീറ്ററാണ് നീളം. ആമയിഴഞ്ചാൻ തോട്ടിലെ പ്രധാന മാലിന്യങ്ങൾ പ്ലാസ്റ്റിക്കും ഇറച്ചി അവശിഷ്ടങ്ങളുമാണ്. മാലിന്യം വലിച്ചെറിയുന്നത് തടയാൻ ഉയരത്തിൽ സ്ഥാപിച്ച കമ്പിവേലികളിൽ പലതും നശിപ്പിച്ച നിലയിലാണ്.
പരിഹരിക്കപ്പെടുന്നത്
വർഷങ്ങളായുള്ള പ്രശ്നം: മന്ത്രി റോഷി
ആമയിഴഞ്ചാൻ തോട് നവീകരിക്കാനുള്ള മന്ത്രിസഭാ തീരുമാനം നടപ്പാകുന്നതോടെ തലസ്ഥാന കോർപ്പറേഷൻ പരിധിയിലുള്ള ജനങ്ങളുടെ വർഷങ്ങളായുള്ള പ്രശ്നങ്ങളിലൊന്നാണ് പരിഹരിക്കപ്പെടുക എന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
തോടി ശുചീകരിക്കുന്നതിനായി സിൽറ്റ് പുഷർ മെഷീൻ വാങ്ങും
തോടിന്റെ നീളം - 12 കിലോ മീറ്റർ
പ്രധാന പ്രശ്നം - ഇറച്ചി അവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യനിക്ഷേപം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |