SignIn
Kerala Kaumudi Online
Friday, 29 March 2024 11.22 AM IST

നെറ്റ് വർക്ക് കവറേജില്ല, ഓൺലൈൻപഠനം തുലാസിൽ

online-classes

വിതുര: അദ്ധ്യയനവർഷം ആരംഭിച്ചിട്ട് ഒരുമാസം കഴിഞ്ഞിട്ടും വിതുര പഞ്ചായത്തിലെ പേപ്പാറ വാ‌ർഡിൽ പൊടിയക്കാല ആദിവാസി മേഖലയിലുള്ള വിദ്യാർത്ഥികൾ ഓൺലൈൻ ക്ലാസിൽ ആപ്സന്റാണ്. പൊടിയക്കാലയിൽ ഒരു ഫോണിനും സാധാരണനിലയിൽ പോലും റെയിഞ്ച് കിട്ടാറില്ല. ഈ സാഹചര്യത്തിൽ ഓൺലൈൻ ക്ലാസിൽ തിരക്ക് കൂടുമ്പോൾ ആർക്കും ക്ലാസിൽ പങ്കെടുക്കാൻ കഴിയാതെവരുന്നു. ഇവിടെയുള്ള വിദ്യാർത്ഥികൾ ഫോണും കൊണ്ട് നെറ്റ്‌വർക്ക് കവറേജിനായി കാട്ടാനയും കാട്ടുപോത്തും പന്നിയും വിഹരിക്കുന്ന വനാന്തരങ്ങളിൽ അലയേണ്ട അവസ്ഥയാണ്. പൊടിയക്കാലയിലെ ഉൾക്കാട്ടിൽ ചിലയിടങ്ങളിൽ റെയിഞ്ച് ലഭിക്കും. പക്ഷേ കാട്ടുമൃഗങ്ങൾ ധാരാളമുള്ളതിനാൽ അതിനും കഴിയില്ല. നെറ്റ് വർക്ക് കവറേജ് ലഭിക്കുന്നതിനായി ഫോണും കൊണ്ട് വനത്തിൽ കയറിയ വിദ്യാർത്ഥികളെ കാട്ടാനയും കാട്ടുപോത്തും ഓടിച്ച സംഭവവുമുണ്ടായി. പൊടിയക്കാല മേഖലയിൽ കാട്ടാനശല്യം അതി രൂക്ഷമാണ്. വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിൽ കയറിയ അനവധി ആദിവാസികളെ കാട്ടാന കൊന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഓൺലൈൻ പഠനത്തിനായി കുട്ടികൾ കാട്ടിൽ കയറേണ്ടത്.

നിരാശമാത്രം

പേപ്പാറ ഡാമിനായി കുടിയൊഴിപ്പിക്കപ്പെട്ട അമ്പതോളം ആദിവാസി കുടുംബങ്ങളാണ് പൊടിയക്കാലയിൽ അധിവസിക്കുന്നത്. അടുത്തിടെ പൊടിയക്കാലയിൽ കൊവിഡ് പടർന്നുപിടിച്ചിരുന്നു. അമ്പതോളം ആദിവാസികളെ രോഗം കീഴടക്കി. ഇതോടെ ഇവരുടെ ജീവിതം കൂടുതൽ ദുരിതപൂർണമായി. പണമില്ലെങ്കിലും കടംവാങ്ങിയും പലിശയ്ക്കെടുത്തും മറ്റുമാണ് മക്കൾക്ക് പഠിക്കാനായി സ്മാർട്ട്ഫോൺ വാങ്ങിക്കൊടുത്തത്. എന്നിട്ടും കുട്ടികൾക്ക് ക്ലാസിൽ പങ്കെടുക്കാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ വർഷവും സമാനസ്ഥിതിയായിരുന്നു. ഇതുസംബന്ധിച്ച് അനവധി തവണ മൊബൈൽഫോൺ കമ്പനികൾക്ക് എസ്റ്റേറ്റ് തൊഴിലാളികൾ നിവേദനം നൽകിയെങ്കിലും നിരാശയായിരുന്നു ഫലം.

 ടവർ സ്ഥാപിച്ചാൽ പരിഹാരമാകും

കഴിഞ്ഞ പ്രാവശ്യം വിവിധ സംഘടനകൾ പൊടിയക്കാലയിലെത്തി വിദ്യാർത്ഥികൾക്ക് ക്ലാസ് നൽകിയിരുന്നു. ലോക്ക് ഡൗണിനെ തുടർന്ന് നിലവിലുണ്ടായിരുന്ന ഏക കെ.എസ്.ആർ.ടി.സി സർവീസ് നിലച്ചു ഇതോടെ പൊടിയക്കാല നിവാസികൾ പുറംലോകവുമായി ബന്ധപ്പെടാൻ കഴിയാത്ത അവസ്ഥയിലുമാണ്. ഒപ്പം കൊവിഡ് വ്യാപനവും. ഏതെങ്കിലും മൊബൈൽ കമ്പനിയുടെ ടവർ ബോണക്കാട്ട് സ്ഥാപിച്ചാൽ തീരാവുന്ന പ്രശ്നമേ നിലവിലുള്ളൂ. വിദ്യാർത്ഥികൾക്ക് പഠിക്കാനുള്ള മറ്റ് സൗകര്യങ്ങളൊക്കെ നിലവിലുണ്ട്. ഫലത്തിൽ പഠിക്കാനായി വാങ്ങിയ ഫോണിൽ ഗെയിം കളിക്കേണ്ട അവസ്ഥയിലാണ് വിദ്യാർത്ഥികൾ.



വിദ്യാർത്ഥികളുടെ ഒാൺലൈൻ പഠനം സുഗമമാക്കുന്നതിനായി എല്ലായിടത്തും ഇൻറർനെറ്റ് സൗകര്യം ലഭ്യമാക്കുവാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് സർക്കാർ പറയുമ്പോഴും ഇവിടുത്തെ വിദ്യാർത്ഥികൾ ഫോണും കൊണ്ട് നെട്ടോട്ടമോടുകയാണ്. പൊടിയക്കാലയിൽ ടവർ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് അനവധി തവണ മൊബൈൽകമ്പനികൾക്ക് നിവേദനം നൽകിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM, VITHURA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.