കഴക്കൂട്ടം: ഐ.ടി നഗരത്തിലെ ട്രാഫിക് കുരുക്കിന് പരിഹാരം കണ്ടെത്തുന്നതിനായി ദേശീയപാതയിൽ നിർമ്മാണം പുരോഗമിക്കന്ന എലിവേറ്റഡ് ഹൈവേ 2022 മാർച്ചോടെ യാഥാർത്ഥ്യമാകും. സി.എസ്.ഐ മിഷൻ ആശുപത്രി മുതൽ ടെക്നോപാർക്ക് ഫേസ് ത്രീ വരെ 2.72 കിലോമീറ്റർ നീളത്തിലുള്ളതാണ് പദ്ധതി. നിർമ്മാണച്ചുമതലയുള്ള രാമേശ്വർ ദയാൽ ആൻഡ് സൺസ് ആൻഡ് ചെറിയാൻ വർക്കി കൺസ്ട്രക്‌ഷൻസ് കമ്പനികളുടെ നേതൃത്വത്തിൽ
ദ്രുതഗതിയിലുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്.
2019 ഫെബ്രുവരിയിലാണ് എലിവേറ്റഡ് ഹൈവേ നിർമ്മാണം ആരംഭിച്ചത്. 24 മാസം കൊണ്ട് പണികൾ പൂർത്തിയാക്കണമെന്നായിരുന്നു കരാർ. എന്നാൽ കൊവിഡ് വ്യാപനവും ലോക്ക് ഡൗണും കാരണം പണികൾ നീളുകയായിരുന്നു. നിർമ്മാണം പൂർത്തിയാകുന്നതോടെ സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ എലിവേറ്റഡ് ഹൈവേയായി ഇത് മാറും. ദേശീയപാത ഇരട്ടിപ്പിക്കലിൽ ഉൾപ്പെടാതിരുന്ന പദ്ധതി കഴക്കൂട്ടം -മുക്കോല പാതയിരട്ടിപ്പിക്കലിന്റെ നിർമ്മാണോദ്ഘാടന സമയത്ത് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണ് പ്രഖ്യാപിച്ചത്.
പദ്ധതി ഇങ്ങനെ
നിലവിലെ ദേശീയപാത റോഡിന്റെ മീഡിയനിൽ ഒറ്റത്തൂണുകളിൽ നാലുവരിപ്പാതയായാണ് എലിവേറ്റഡ് ഹൈവേ നിർമ്മിക്കുന്നത്. റോഡിന്റെ മദ്ധ്യഭാഗത്ത് 35 മീറ്റർ നീളത്തിലും 22 മീറ്റർ വീതിയിലും നിർമ്മിക്കുന്ന 60 തൂണുകൾ ചേർന്ന സ്പാനുകളും റോഡിലേക്ക് വന്നിറങ്ങുന്നതിനനുസരിച്ചുള്ള ചെരിവിന് ആനുപാതികമായി ഉയരത്തിലും മറ്റും വ്യത്യാസമുള്ള 19 തൂണുകൾ ചേർന്ന സ്പാനുകളും ഉൾപ്പെടുന്ന നാലുവരിപ്പാതയാണ് ഇതിലുള്ളത്. 79 സ്പാനുകളിലായി 316 കോൺഗ്രീറ്റ് ഗർഡറുകളാണ് (ഡക്ക് സ്ളാബുകൾ) സ്ഥാപിക്കുന്നത്. 50 ടൺ വീതം ശേഷിയുള്ള രണ്ട് ഭാഗങ്ങളുള്ള ക്രെയിൻ കൂറ്റൻ ജനറേറ്ററുകളുടെ സഹായത്തോടെ പാളത്തിൽ സഞ്ചരിച്ചാണ് ഓരോ ഡക്ക് സ്ളാബും സ്പാനുകൾക്ക് മുകളിൽ സ്ഥാപിക്കുന്നത്. രണ്ട് സ്പാനുകൾക്കിടയിൽ 8 ഗർഡറുകളാണ് സ്ഥാപിക്കുന്നത്. എലിവേറ്റഡ് ഹൈവേയുടെ താഴെയുള്ള ദേശീയപാതയ്ക്കും 45 മീറ്ററാണ് വീതി.
എലിവേറ്റഡ് ഹൈവേക്ക് ആകെ 79 തൂണുകൾ ചേർന്ന സ്പാനുകൾ
സ്പാനുകൾ തമ്മിലുള്ള അകലം 25- 30 മീറ്റർ
നാലുവരിപ്പാതയിലെ ഓരോ വരിയുടെയും വീതി 9.5 മീറ്റർ
നടപ്പാതയ്ക്കും കേബിൾ ലൈനുകൾക്കും സൗകര്യം
ദീർഘദൂര വാഹനങ്ങൾക്ക് മാത്രം പ്രവേശനം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |