കോവളം: ലോക്ക്‌ഡൗൺ നിയന്ത്രണങ്ങൾക്ക് പിന്നാലെ അസംസ്കൃത വസ്തുക്കൾക്കുണ്ടാകുന്ന ക്ഷാമവും വിലക്കയറ്റവും നിർമ്മാണമേഖലയുടെ നടുവൊടിക്കുന്നു. സാധന സാമഗ്രികളുടെ വിലക്കയറ്റം കാരണം പല കെട്ടിട നിർമ്മാണങ്ങളും അനിശ്ചിതത്വത്തിലാണ്. അമിതഭാരം സൃഷ്ടിക്കുന്ന ഈ വിലവർദ്ധന നിയന്ത്രിക്കാൻ സർക്കാർ ഇടപെടുന്നില്ലെന്നാണ് ആക്ഷേപം. സർക്കാരിന്റെ നിർമ്മാണജോലികൾ പലതും ഏറ്റെടുക്കാൻ കരാറുകാരും തയ്യാറാകുന്നില്ല.
ആറുമാസത്തെ കാലാവധിക്കുള്ളിൽ പൂർത്തിയാക്കേണ്ട പണി പോലും പൂർത്തിയായി വരുമ്പോൾ കരാർ തുകയിൽ നിൽക്കാത്ത വിധമാണ് നിർമ്മാണ വസ്തുക്കളുടെ വിലക്കയറ്റം. കൊവിഡ് പശ്ചാത്തലത്തിൽ കണ്ടെയ്‌നർ ഷിപ്പുകൾ പലതും എത്താതായതോടെ കര മാർഗമാണ് മെറ്റീരിയലുകൾ പലതും അന്യ സംസ്ഥാനങ്ങളിൽ നിന്നുമെത്തുന്നത്. അടിക്കടിയുണ്ടായ ഇന്ധന വില വർദ്ധനവും നിർമ്മാണമേഖലയുടെ നടുവൊടിച്ചെന്നാണ് ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ പറയുന്നത്.
വില കുത്തനെ ഉയരുന്നു
വരുമാനം താഴേക്ക്
കൊവിഡിന്റെ രണ്ടാംഘട്ടത്തിൽ നിർമ്മാണ വസ്‌തുക്കൾക്ക് 30 മുതൽ 40 ശതമാനം വരെയാണ് വില വർദ്ധനയുണ്ടായത്. സിമെന്റ് വില ചാക്കൊന്നിന് 50 രൂപ മുതൽ 80 രൂപ വരെ ഉയർന്നു. കമ്പിക്കും വില കുതിക്കുകയാണ്. ഫസ്റ്റ് ക്വാളിറ്റി കമ്പിക്ക് കിലോഗ്രാമിന് 85 മുതൽ 90 രൂപ വരെയാണെങ്കിൽ സെക്കൻഡ് ക്വാളിറ്റി കമ്പികൾക്ക് 75 രൂപ നൽകണം. ഇലക്ട്രിക് സാധനങ്ങൾ, പൈപ്പുകൾ, പ്ലമ്പിംഗ് ഫിറ്റിംഗ്സുകൾ എന്നിവയുടെ വിലയും കൂടി. മെറ്റൽ, എം സാൻഡ്, പി സാൻഡ് തുടങ്ങിയ ക്വാറി ഉത്പന്നങ്ങൾക്കും വില കുതിക്കുകയാണ്. ഉത്പന്നങ്ങളുടെ വില ഉയർന്നതോടെ നിർമ്മാണച്ചെലവും 25 ശതമാനം ഉയർന്നു.
പ്രതിസന്ധികൾ
---------------------------------------
നിർമ്മാണ വസ്തുക്കൾ കിട്ടാനില്ല
അന്യസംസ്ഥാന തൊഴിലാളികൾ
നാട്ടിലേക്ക് മടങ്ങിയത്
ബിൽ മാറുന്നതിലെ കാലതാമസം
ഇന്ധനവില കുത്തനെ ഉയരുന്നു
സർക്കാർ സഹായം കിട്ടുന്നില്ല
കൈ പൊള്ളി കോൺട്രാക്ടർമാർ
ഈ മേഖലയിൽ പ്രവർത്തിക്കുന്ന കരാറുകാർക്കും ഇപ്പോഴത്തെ വില വർദ്ധന അധിക ബാദ്ധ്യത വരുത്തി.വീടുപണികൾ മൊത്തമായി കോൺട്രാക്ട് എടുത്തവർ വിലവർദ്ധന കണ്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ്. സ്‌ക്വയർഫീറ്റ് അനുസരിച്ച് തുക നിശ്ചയിച്ച് കരാർ എടുത്തതിനാൽ സാധന സാമഗ്രികളുടെ വില കൂടി എന്നുപറഞ്ഞ് അധിക തുക ആവശ്യപ്പെടാനുമാകില്ല. ഇത്തരം സാഹചര്യത്തിൽ ഏറ്റെടുത്ത കരാർ എങ്ങനെ നിശ്ചിത സമയത്തിനുള്ളിൽ തീർക്കുമെന്ന അങ്കലാപ്പിലാണ് അവർ.
സിമെന്റ് വില - ഫെബ്രുവരിയിൽ 350രൂപ - ജൂണിൽ 500 രൂപ
കെട്ടിട നിർമ്മാണത്തിനാവശ്യമായ എല്ലാ മെറ്റീയൽസിനും ഗുണനിലവാരം ഉറപ്പുവരുത്താനും
വില നിശ്ചയിക്കാനും റെഗുലേറ്ററി കമ്മിറ്റിക്ക് സർക്കാർ രൂപം നൽകണം
ബിനു സുബ്രഹ്മണ്യൻ, പി.ആർ.ഒ ലൈസൻസ്ഡ് എൻജിനിയേഴ്സ്
ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ
(ലെൻസ് ഫെഡ്) തിരുവനന്തപുരം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |