തിരുവനന്തപുരം: തലസ്ഥാനത്ത് സിക്ക വൈറസ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ ജില്ലാ മെഡിക്കൽ ഓഫീസിൽ കൺട്രോൾ റൂം ആരംഭിച്ചതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. ആകെ 23 സിക്ക വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ആനയറ പ്രദേശത്തുള്ള മൂന്ന് കിലോമീറ്റർ പരിധിയിൽ സിക്ക വൈറസിന്റെ ക്ലസ്റ്റർ കണ്ടെത്തി. ആരോഗ്യ വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും കോർപറേഷന്റെയും നേതൃത്വത്തിൽ ശക്തമായ ഇടപെടലുകളാണ് നടത്തുന്നത്. ആക്ഷൻ പ്ലാൻ രൂപീകരിച്ചുള്ള പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ കൗൺസലിംഗും നടത്തുമെന്ന് മന്ത്രി വ്യക്തമാക്കി. സിക്ക വൈറസിനെതിരെ ഭയമല്ല ജാഗ്രതയാണ് വേണ്ടതെന്നും സംസ്ഥാനമാകെ ജാഗ്രത പുലർത്തണമെന്നും മന്ത്രി പറഞ്ഞു. കൂടാതെ ജില്ലയിലെ മറ്റ് പ്രദേശങ്ങളിലും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. കൊതുകുനശീകരണം ശക്തമായിത്തന്നെ നടത്തണം. ആനയറ ഭാഗത്ത് ഏഴ് ദിവസം ഫോഗിംഗ് നടത്തും. കൊതുകിന്റെ ഉറവിട നശീകരണത്തിനും പ്രാധാന്യം നൽകും. സിക്ക വൈറസിനെപ്പോലെതന്നെ ഡെങ്കിപ്പനിയും ശ്രദ്ധിക്കണമെന്ന് പ്രതിരോധ പ്രവർത്തനങ്ങളിൽ എല്ലാവരും സ്വയം പങ്കാളിത്തം ഉറപ്പുവരുത്തണമെന്നും മന്ത്രി വ്യക്തമാക്കി. ജില്ലാ മെഡിക്കൽ ഓഫീസിൽ ചേർന്ന പ്രത്യേക അവലോകനയോഗത്തിൽ ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ, ജില്ലാ വികസന കമ്മിഷണർ വിനയ് ഗോയൽ, സബ് കളക്ടർ മാധവിക്കുട്ടി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.എസ്. ഷിനു തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |