തിരുവനന്തപുരം:കേരളത്തിലെ കുട്ടികൾ കൈവരിച്ചത് ചരിത്ര വിജയമെന്ന് മന്ത്രി വി ശിവൻകുട്ടി. കൊവിഡിനിടയിലും മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും പിന്തുണ നൽകിയ അദ്ധ്യാപകരെയും മന്ത്രി അഭിനന്ദിച്ചു. പ്രതിസന്ധി കാലത്തും സംസ്ഥാനത്ത് വിദ്യാഭ്യാസം മുടങ്ങിയില്ല. മറ്റ് സംസ്ഥാനങ്ങളിൽ പരീക്ഷകൾ നടത്താതെ ക്ലാസ് സ്ഥാനക്കയറ്റം നൽകുന്ന സാഹചര്യം നിലനിൽക്കെയാണ് കേരളത്തിൽ പരീക്ഷ നടത്തിയത്.
കൊവിഡ് സാഹചര്യത്തിൽ പൂർണതോതിൽ വിദ്യാഭ്യാസം നൽകാൻ സാധിച്ചിരുന്നില്ല. വിദ്യാർത്ഥികളുടെ പക്ഷത്തുനിന്ന് ചിന്തിച്ചാണ് പരീക്ഷയ്ക്ക് ഫോക്കസ് ഏരിയ നിശ്ചയിക്കുകയും കൊവിഡ് സാഹചര്യങ്ങൾക്കനുസൃതമായ മൂല്യനിർണയം നടത്തുകയും ചെയ്തത്.
പ്ലസ് വണ്ണിന് സീറ്റുകൾ ലഭിക്കാത്ത സ്ഥിതിയുണ്ടാവില്ല
തിരുവനന്തപുരം: വിജയശതമാനം ഉയർന്നതുകൊണ്ട് പ്ലസ് വണ്ണിന് സീറ്റ് ലഭിക്കാൻ ബുദ്ധിമുട്ടുണ്ടാകുമെന്ന ആശങ്ക ആവശ്യമില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി. സംസ്ഥാനത്ത് ഒരു കുട്ടിക്ക് പോലും പഠനം മുടങ്ങുന്ന സാഹചര്യമുണ്ടാവില്ല. സീറ്റുകൾ ആനുപാതികമായി വർദ്ധിപ്പിക്കും.എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ പ്ലസ് വൺ പ്രവേശന നടപടികൾ ആരംഭിച്ചിട്ടുണ്ട്. സംവരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്നതിനാൽ പ്ലസ് വൺ പ്രവേശനം ആരംഭിക്കുന്ന തീയതി ഇപ്പോൾ പറയാൻ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.
കൊവിഡ് തോറ്റു, കുട്ടികൾ ജയിച്ചു
തിരുവനന്തപുരം: പരീക്ഷയ്ക്കിടയിൽ വില്ലനായി കൊവിഡ് ബാധിച്ചിട്ടും തളരാതെ പരീക്ഷാ ഹാളിലെത്തിയ ഒരു വിദ്യാർത്ഥിക്ക് പോലും നിരാശപ്പെടേണ്ടതായി വന്നില്ല. സംസ്ഥാനത്ത് 1,141 വിദ്യാർത്ഥികളാണ് കൊവിഡ് ബാധിച്ചും നിരീക്ഷണത്തിലിരുന്നും പരീക്ഷയെഴുതിയത്.ഇവരെല്ലാവരും മികച്ച വിജയം നേടുകയും ചെയ്തു.
കൊവിഡ് പശ്ചാത്തലത്തിൽ കൊവിഡ് ബാധിച്ചവർക്കും നിരീക്ഷണത്തിലിരുന്നവർക്കുമായി സ്‌കൂളുകളിൽ പ്രത്യേക ക്ലാസ് റൂമുകൾ സജ്ജീകരിച്ചായിരുന്നു പരീക്ഷ നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |