ഞായറാഴ്ച അവധി ഉപേക്ഷിച്ച് ജീവനക്കാർ
തിരുവനന്തപുരം: തലസ്ഥാനത്ത് സിക്ക വൈറസ് കൂടുതൽ പേരിൽ കണ്ടെത്തിയതിനാൽ രോഗബാധിതരെ കിടത്തിചികിത്സിക്കുന്നതിനായി മെഡിക്കൽ കോളേജ് ആശുപത്രി പേവാർഡിന്റെ ഒരുനില മാറ്റിവയ്ക്കാൻ തീരുമാനിച്ചു. ഈ മുറികൾ കൊതുകു കടക്കാത്തവിധം നെറ്റ് ഉപയോഗിച്ച് സുരക്ഷിതമാക്കും. രോഗികളുടെ എണ്ണം കൂടിയാൽ ഇവർക്കായി പ്രത്യേകവാർഡ് തുറക്കും. രോഗികളുടെ വർദ്ധനയ്ക്കനുസരിച്ച് പ്രത്യേകം ഒ.പി ആരംഭിക്കാനും പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താനും ഇന്നലെ ചേർന്ന മെഡിക്കൽ കോളേജ് ഔട്ട് ബ്രേക്ക് മോണിറ്ററിംഗ് യൂണിറ്റ് യോഗം തീരുമാനിച്ചു.
പനി, ശരീരത്തിൽ തടിപ്പ് എന്നീ ലക്ഷണങ്ങളുമായി ഒ.പിയിലെത്തുന്ന രോഗികൾക്ക് കൊതുക് നിർമ്മാർജ്ജനം, കൊതുകുവലകളുടെ ഉപയോഗം എന്നിവയെക്കുറിച്ച് ബോധവത്കരണത്തിനായി ലഘുലേഖകൾ നൽകും. മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തെ കൊതുക് നിർമ്മാർജ്ജനത്തിന് ഞായറാഴ്ച പകർച്ചവ്യാധി പ്രതിരോധ വിഭാഗത്തിന്റെയും ഹൗസ് കീപ്പിംഗ് വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഡ്രൈഡേ ആചരിക്കും.
സിക്ക രോഗ പരിശോധനയ്ക്ക് 500 കിറ്റുകളും സിക്ക, ഡെങ്കിപ്പനി, ചിക്കുൻഗുനിയ എന്നീ രോഗങ്ങൾ തിരിച്ചറിയാൻ സാധിക്കുന്ന 500 പരിശോധനാകിറ്റുകളും ആശുപത്രിയിൽ ലഭ്യമായിട്ടുണ്ട്. രോഗം സംശയിക്കുന്ന രോഗികളിൽ പെട്ടെന്നുള്ള സ്ഥിരീകരണത്തിന് ഈ കിറ്റുകൾ ഉപയോഗിക്കും. അത്യാധുനിക പരിശോധന ആവശ്യമുള്ളവ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയയ്ക്കും. സിക്കയുടെ സാഹചര്യത്തിൽ തുടർച്ചയായി കൊവിഡ് ഡ്യൂട്ടി ചെയ്യുന്ന ജീവനക്കാർ അവധി ഉപേക്ഷിച്ച് അധിക ജോലിക്ക് തയ്യാറായെന്നും അധികൃതർ അറിയിച്ചു.
രക്തദാനത്തിന് മുമ്പ് പരിശോധന
അവയവമാറ്റത്തിന് വിധേയരാകുന്ന രോഗികൾക്കും ഗർഭധാരണം കഴിഞ്ഞ് 20 ആഴ്ച തികയാത്ത ഗർഭിണികൾക്കും രക്തം സ്വീകരിക്കേണ്ട സാഹചര്യമുണ്ടായാൽ രക്തദാതാക്കൾക്ക് സിക്ക രോഗബാധ സ്ഥിരീകരിക്കാനുള്ള പി.സി.ആർ പരിശോധന നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |